താമസക്കെട്ടിടങ്ങൾക്കകത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ വാച്ചർമാരെ നാടുകടത്തുമെന്ന് കുവൈത്ത്
കുവൈത്തിൽ താമസക്കെട്ടിടങ്ങൾക്കകത്ത് മദ്യനിർമ്മാണം പോലെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ വാച്ചർമാരെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാച്ചർമാർ താമസക്കാരുടെ പെരുമാറ്റം നിരീക്ഷിക്കുകയും സംശയകരമായ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ പൊലീസിനെ അറിയിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. വാടകക്കെട്ടിടങ്ങൾ, മദ്യനിർമാണം പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെങ്കിൽ അക്കാര്യം അധികൃതരിൽനിന്ന് മറച്ചുവെക്കുന്നത് ഗുരുതര കുറ്റമാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച് പൊലീസിൽ അറിയിക്കുകയോ വാടകക്കാരനെ ഒഴിവാക്കുകയോ ചെയ്യാൻ വാച്ചർമാർക്ക് ഉത്തരവാദിത്തമുണ്ട്. അത് ചെയ്യുന്നില്ലെങ്കിൽ അവർ ഈ പ്രവർത്തികളുടെ പങ്കാളികളോ ഗുണഭോക്താക്കളോ ആണെന്ന് കണക്കാക്കിയാണ് നാടുകടത്തുകയെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അധികൃതർ ജാഗ്രതയിലാണ്. രാജ്യവ്യാപകമായി സുരക്ഷാ പരിശോധന നടക്കുന്നുണ്ട്. ജലീബ് അൽ ശുയൂഖിൽ പൊലീസ് ചെക്‌പോയന്റുകളും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ കെട്ടിടങ്ങളിൽ കയറിയുള്ള പരിശോധനയും വ്യാപകമാക്കാന്‍ നീക്കമുണ്ട്. വിദേശി ഭൂരിപക്ഷ പ്രദേശങ്ങളിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിൽ മദ്യത്തിന് വലിയ പങ്കുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.