നീറ്റ് പരീക്ഷാകേന്ദ്രം ബഹ്‌റൈനിലും അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു
മനാമ; അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയായ നീറ്റിന് ബഹ്‌റൈനിലും പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സെപ്തംബർ 12നാണ് പരീക്ഷ നടക്കുന്നത്. ദുബൈയിലും കുവൈത്തിലും പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ച സാഹചര്യത്തിൽ ബഹ്റൈനിലും കേന്ദ്രം ലഭിക്കാൻ സമ്മർദം ശക്തമാക്കാനാണ് ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകളുടെ തീരുമാനം. നിലിവിലെ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനയാത്രയ്ക്കുള്ള തടസങ്ങളാണ് പ്രവാസി വിദ്ധ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ എംബസിയും ഇക്കാര്യത്തിൽ ഇടപ്പെട്ടിട്ടുണ്ട്. ബഹ്റൈനിൽ 150 ൽ താഴെ വിദ്യാർത്ഥികളാണ് നീറ്റ് പരിക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. ബഹ്റൈൻ കേരളീയ സമാജം, വേൾഡ് എൻ.ആർ.ഐ കൗൺസിൽ, ഐ.സി.എഫ്, കെ.എം.സി.സി, ബഹ്റൈനിലെ സി.ബി.എസ്.ഇ സ്കൂളുകളുടെ പ്രിൻസിപ്പൽമാരുടെ കൂട്ടായ്മ എന്നിവരും ഈ കാര്യത്തിൽ ഇന്ത്യൻ എംബസിക്കും കേന്ദ്ര സർക്കാറിനും നിവേദനം നൽകിയിട്ടുണ്ട്. ബഹ്റൈനിൽ കേന്ദ്രം അനുവദിക്കുകയാണെങ്കിൽ സൗദി അറേബ്യയിൽ നിന്നുള്ളവർക്കും പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കുമെന്നാണ് ബഹ്റൈനിലുള്ളവരുടെ വാദം.