മരിച്ചാലും മരിക്കാത്തവർ


 

അഞ്ച് പട്ടാളക്കാർ എന്നും അതിരാവിലെ എഴുന്നേൽക്കും. കൃത്യം നാല് മണിക്ക് ജനറൽ ജസ്വന്ത്സിംഹിന് കാപ്പി. പതിവ് തെറ്റാതെ ഒന്പത് മണിക്ക് പ്രാതൽ, വൈകുന്നേരം ഏഴ് മണിക്ക് അത്താഴം.

പരേഡ് ഇല്ല, അതിർത്തിയിലെ പിരിമുറുക്കങ്ങളില്ല, പക്ഷേ, പട്ടാള ചിട്ടകൾക്ക് ഒരു വീഴ്ചയും ഇല്ല. അതിരാവിലെ ജസ്വന്ത് സിംഹിന്റെ ഷൂ പോളീഷ് ചെയ്ത് െവയ്ക്കും, കിടക്ക മടക്കി വെയ്ക്കും, യൂണിഫോം തയ്യാറാക്കി വെയ്ക്കും. ഒരു പട്ടാള ജനറലിന് വേണ്ട എല്ലാ പതിവ് പരിചരണങ്ങളും ജസ്വന്ത് സിംഹിന് ലഭിക്കുന്നു. ഒരേ ഒരു വ്യത്യാസം മാത്രം − ജനറൽ ജസ്വന്ത് സിംഹ് മരിച്ചിട്ട് അന്പത്തി രണ്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. മരിക്കുന്പോൾ ജസ്വന്ത് സിംഗ് ഗർവാൾ റൈഫിളിസിലെ ഒരു സാധാരണ റൈഫിൾ മാൻ ആയിരുന്നു. മരണശേഷം അത്യപൂർവ്വമായി നൽകാറുള്ള ഉദ്യോഗ കയറ്റം നൽകി സർക്കാർ ജസ്വന്തിനെ ആദരിക്കുകയായിരുന്നു. 1962ലെ ഇന്തോ-−ചൈന യുദ്ധം: ഇന്ത്യയും ചൈനയും അവകാശം പറയുന്ന തവാങ് ജില്ല. ഭൂട്ടാനും ഇന്ത്യയും ടിബറ്റുമായി അതിർത്തി പങ്കിടുന്ന തന്ത്രപ്രധാനസ്ഥലം. യുദ്ധത്തിൽ പരാജയമേറ്റുകൊണ്ടിരുന്ന ഇന്ത്യൻ ആർമിയോട് തവാങ് പോസ്റ്റിൽ നിന്നും പിൻവാങ്ങുവാൻ നിർദ്ദേശം ലഭിച്ചു. ഗർവാൾ റൈഫിളിസിലെ മിക്ക ജവാന്മാരും ചൈന പട്ടാളത്തിന്റെ കനത്ത ആക്രമണത്തിൽ കൊല്ലപ്പെട്ടു കഴിഞ്ഞു. 

പിൻവാങ്ങിയാൽ തവാങ് ഉൾപ്പെടുന്ന അരുണാചൽ പ്രദേശിലെ മിക്ക ഗ്രാമങ്ങളും ചൈനയുടെ അധീനതയിലാകും. ജസ്വന്ത് സിംഗ് പിന്തിരിയാൻ മനസില്ലായിരുന്നു. കൂടെ സഹായത്തിന് രണ്ട് പട്ടാളക്കാർ മാത്രം ശേഷിച്ചു. മലമുകളിൽ നിരവധി ബങ്കറുകളിൽ ആയുധം സ്ഥാപിച്ചിട്ടുണ്ട്.− പക്ഷേ, ശത്രുവിനോട് പൊരുതുവാൻ മൂന്ന് പേർ മാത്രം... ബങ്കറിൽ നിന്നും ബങ്കറിലേയ്ക്ക് ഇഴഞ്ഞ് ചെന്നു നിരന്തരം വെടി ഉതിർത്തുകൊണ്ട് ജസ്വന്ത്ശക്തമായ പ്രതിരോധ നിര ഉയർത്തി. പല ദിശകളിൽ ഇന്നും ആക്രമണം നടത്തുന്നതുകൊണ്ട് മലമുകളിൽ ഒരു കൂട്ടം പട്ടാളക്കാർ ഉണ്ടെന്ന് ചൈനൻ പട്ടാളം കരുതി. നീണ്ട എഴുപത്തി രണ്ട് മണിക്കൂർ സമയം ശത്രുരാജ്യത്തോട് അദ്ദേഹം പൊരുതി നിന്നു... മൂന്നാം ദിവസം ജസ്വന്തിന് റേഷൻ എത്തിക്കുന്നവരിൽ നിന്നും മലമുകളിൽ ഇനി ഒരു പട്ടാളക്കാരൻ മാത്രമേ ഉള്ളൂ എന്ന് ചൈനൻ പട്ടാളം തിരിച്ചറിഞ്ഞു. ഇതിനോടകം ഒറ്റയ്ക്കുള്ള പോരാട്ടത്തിൽ ജസ്വന്ത് സിംഹ് മുന്നൂറിൽ പരം ചൈനൻ പട്ടാളക്കാരെ വധിച്ചു കഴിഞ്ഞിരുന്നു. ഒടുവിൽ ചൈനക്കാർ മുകളിലെത്തി− ജസ്വന്ത് സിൻഹിനെ പിടിച്ചു, നാടിനു വേണ്ടി പോരാടുവാൻ ഒളിഞ്ഞിരുന്ന ഒരു ബങ്കറിന് മുന്നിൽ തന്നെ കഴുമരം ഉണ്ടാക്കി ജസ്വന്ത് സിംഹിനെ അവർ തൽക്ഷണം തൂക്കികൊന്നു. എന്നിട്ടും കലിയടങ്ങാത്ത ചൈനൻ പട്ടാളം ജസ്വന്ത് സിംഹിന്റെ തലവെട്ടിയെടുത്ത് ചൈനയിലേയ്ക്ക് കൊണ്ട് പോയി. 1962 നവംബർ 21ന് യുദ്ധം അവസാനിച്ചു.

ഒറ്റയ്ക്ക് പൊരുതി തോറ്റ ജസ്വന്ത് സിംഹ് എന്ന ഇന്ത്യൻ ഭടനോട് ചൈനൻപട്ടാളക്കാർക്ക് ആദരവ് തോന്നി. ശത്രു രാജ്യത്തിന്റേതെങ്കിലും ആ ധീരജവാന്റെ ബഹുമാനാർത്ഥം ഒരു വെങ്കല പ്രമയുണ്ടാക്കി, വെട്ടിയെടുത്ത തലയോടൊപ്പം ഇന്ത്യയ്ക്ക് കൈമാറി. സേല പാസിൽ തവാങ് മാർഗ്ഗമധ്യേ ആർമി ഒരു സ്മാരകം പണിതു, ജസ്വന്ത് ഘർ എന്ന് പേരിട്ടു. അവിടെ ചൈന നൽകിയ വെങ്കല പ്രതിമ സ്ഥാപിച്ചു. ജസ്വന്തിന്റെ സാന്നിധ്യം അവിടെ ഇന്നും ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അന്ന് മുതൽ ഇന്ന് വരെയും ജസ്വന്ത് സിംഹിനെ പരിചരിക്കുവാൻ അഞ്ച് ആർമി ഉദ്യോഗസ്ഥരെ മാറി മാറി പോസ്റ്റ് ചെയ്യുന്നു.

ജസ്വന്ത് ഘറിന്റെ അകത്ത് ചെന്നാൽ ഭിത്തിയിൽ ജസ്വന്തിന്റെ ഏറ്റവും അടുത്ത അവധി അപേക്ഷയും അതിന്റെ അനുമതിയും കാണാം. ബന്ധുമിത്രാതികളുടെ വിശേഷ ദിവസങ്ങളിൽ ജസ്വന്തിന്റെ പേരിൽ ക്ഷണകത്തുകൾ വരും. ഡ്യൂട്ടിയിലുള്ള പട്ടാളക്കാർ അവധിക്കായി അപേക്ഷ നൽകും, ജശ്വസ്ത് സിംഹിന്റെ അവധി അപേക്ഷ ഒരിക്കലും നിരസിക്കപെടാറില്ല. വിശേഷങ്ങൾ നടക്കുന്ന സ്ഥലത്തിന്റെ അടുത്തുള്ള പട്ടാള പോസ്റ്റിൽ നിന്നും ചടങ്ങ് നടക്കുന്ന ദിവസം ജസ്വന്ത് സിംഹിന്റെ ഒരു പൂർണ്ണമായ ചിത്രം രണ്ട് പട്ടാളക്കാർ കൊണ്ട് ചെല്ലും. ചടങ്ങ് കഴിയുന്പോൾ അത് തിരികെ കൊണ്ട് വരും... വാർഷിക അവധിയിലും അങ്ങിനെ തന്നെ ചെയ്യുന്നു. ആ ദിവസങ്ങളിൽ ജസ്വന്ത് ഘറിൽ ജസ്വന്തിന് വേണ്ടി ഭക്ഷണം തയ്യാർ ചെയ്യിപ്പെടില്ല. ജസ്വന്ത് സിംഗിന് അയക്കുന്ന കത്തുകൾക്ക് ഇന്നും മറുപടി ലഭിക്കും. അതു വഴി കടന്നു പോകുന്ന പട്ടാളക്കാരൻ− എത്ര ഉന്നതനായാലും വാഹനം നിർത്തി ജസ്വന്തിനു സല്യൂട്ട് ചെയ്തിട്ടേ ഇന്നും പോകാറുള്ളൂ.

തവാങ്ങിന് യാത്ര ചെയ്യുന്ന എല്ലാവർക്കും സൗജന്യമായി ചായയും സമൂസയും നൽകുന്ന ഒരു സ്റ്റാൾ ആർമിയുടെ വകയായി ജസ്വന്ത് ഘറിന്റെ വെളിയിൽ സദാ സമയവും തുറന്നിരിക്കുന്നു.

ജസ്വന്ത് സിംഹിനും നമ്മേപ്പോലെ കുടുംബം ഉണ്ടായിരുന്നു, ബന്ധുക്കളും. പരാജയത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന യുദ്ധമുഖത്ത് നിന്നും മടങ്ങിപ്പോരുവാൻ മേലധികാരികളിൽ നിന്നും അനുവാദവും കിട്ടിയിരുന്നു. 

എങ്കിലും, ഒരു നിയോഗം പോലെ, പതിനായിരം അടി ഉയരത്തിലെ തണുത്തുറഞ്ഞ യുദ്ധഭൂമിയിൽ മൂന്ന് ദിവസം ഒരു വലിയ രാജ്യത്തിന്റെ സൈനിക വ്യൂഹത്തെ ആ ധീരജവാൻ തടഞ്ഞ് നിർത്തി. നാൽപ്പത്തി നാല് കോടി ഇന്ത്യാക്കാരുടെ മാനം കാത്ത റൈഫിൾ മാൻ ജസ്വന്തിനെ ജനറൽ ജസ്വന്ത് ആയി മരണാനന്ത ഉദ്യോഗകയറ്റം ലഭിച്ചു. ആർമിയുടെ ചരിത്രത്തിലേ ഒരു അപൂർവ്വ സംഭവമായി കണക്കാക്കപ്പെടുന്നു.

രാജ്യം ജസ്വന്തിന് മഹാർവീർ ചക്ര നൽകി ആദരിച്ചു.

 

ഇന്നും എല്ലാ മാസവും ജസ്വന്ത് സിംഹിന്റെ വിട്ടിൽ മുടങ്ങാതെ ശന്പളം എത്തുന്നു. രേഖകളിൽ ജനറൽ ജസ്വന്ത് സിംഹ് 1962ലെ യുദ്ധത്തിൽ കൊല്ലപ്പെട്ടു. എങ്കിലും, ജീവിച്ചിരിക്കുന്ന ഒരു പട്ടാള ജനറലിന് കിട്ടേണ്ട എല്ലാ ബഹുമാനവും നൽകി ഇന്ത്യൻ ആർമി ഇന്നും ജസ്വന്ത് സിംഹിനെ പരിചരിക്കുന്നു... മരിച്ചിട്ടും ജീവിക്കുന്ന അപൂർവ്വം ചിലരിൽ ഒരാൾ. അരുണാചൽ പ്രദേശ് സന്ദർശിക്കുന്നവർ ഒരിക്കലും ഒഴിവാക്കരുതാത്ത ഒരു ഇടമാണിത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed