ചോക്ലേറ്റുകൾ അലിയുന്നു...


മഞ്ഞണി­യു­ന്ന ഡി­സംബർ രാ­വു­കൾ­ക്ക് വല്ലാ­ത്തൊ­രു­ സൗ­ന്ദര്യമു­ണ്ട്. അതിൽ പ്രണയവും, ഭക്തി­യും ഒക്കെ­ ഒരു­പോ­ലെ­ ഇഴു­കി­ചേ­രു­ന്നു­. വൃ­ശ്ചി­കത്തി­ന്റെ­ കൊ­ടുംതണു­പ്പി­ലും കരി­മല ചവു­ട്ടി­ ശബരി­മലയി­ലേ­യ്ക്ക് ശരണം വി­ളി­ച്ചു­ പോ­കു­ന്ന സ്വാ­മി­മാ­ർ­ക്കും, സാ­ന്റാ­ക്ലോ­സി­നൊ­പ്പം ദൈവപുത്രന്റെ തിരുപിറവി ഉദ്ഘോഷിച്ച് പാട്ടുകളോടെ ക്രി­സ്തു­മസ് രാ­വുകളിൽ വീ­ടു­വീ­ടാ­ന്തരം കയറി­ ഇറങ്ങു­ന്ന കാ­രോൾ സംഘങ്ങൾ­ക്കുമൊക്കെ ഒരേ­ രൂ­പവും, ഭാ­വവു­മാ­ണ്്. അതിൽ അടങ്ങി­യി­രി­ക്കു­ന്നത് ഭക്തി­യു­ടെ­ വി­കാ­രങ്ങളാ­ണ്. കൊ­ടും തണു­പ്പി­നെ­ പോ­ലും അവഗണി­ച്ച് മഞ്ഞി­നെ­ എടു­ത്തണിഞ്ഞ് ­കൊ­ണ്ട് ആ ദിനങ്ങളെ ആഘോ­ഷമാ­ക്കു­ന്ന മനു­ഷ്യശരീ­രങ്ങൾ. ക്രി­സ്തു­മസ്സ് കഴി­ഞ്ഞാൽ പി­ന്നെ­ ന്യൂ­ഇയർ ആഘോ­ഷങ്ങളാ­ണ്. ഇത് മു­തി­ർ­ന്നവരിൽ മി­ക്കവർ­ക്കും പ്രണയാ­തു­രമാ­യ ആഘോ­ഷമാ­ണ്. ഈ ആഘോ­ഷങ്ങളി­ലൊ­ക്കെ­ തന്നെ­ ഒഴി­വാ­ക്കാൻ സാ­ധി­ക്കാ­ത്ത ഒരു­ കാ­ര്യമാണ് മധു­രപലഹാ­രങ്ങൾ. കേ­ക്കു­കളിൽ തു­ടങ്ങി­ വി­വി­ധ തരം ചോ­ക്ലേ­റ്റു­കളു­ടെ­ ഉത്സവം കൂ­ടി­യാണ് ഈ വി­ശേ­ഷദി­വസങ്ങൾ.

ഇന്ന് വി­പണി­യിൽ നി­രവധി­ ചോ­ക്ലേ­റ്റു­കൾ ലഭ്യമാ­ണ്. പലതരം രൂ­പത്തി­ലും, ഷെ­യ്പ്പി­ലു­മൊ­ക്കെ­ ഏത് പ്രാ­യത്തി­ലു­ള്ളവരും ചൊ­ക്ലേ­റ്റു­കൾ നു­ണയു­ന്നു­. ശു­ഭകാ­ര്യങ്ങൾ­ക്ക് മു­ന്പ് മധു­രം നു­ണയാ­നാണ് നമ്മൾ പഠി­ച്ചി­രി­ക്കു­ന്നത്. ടെലിവിഷൻ പരസ്യങ്ങളിൽ ചോ­ക്ലേ­റ്റി­ന്റെ­ പരസ്യം വരു­ന്പോൾ നമ്മു­ടെ­ നാ­വി­ലും വെ­ള്ളമോ­ടും. കു­ട്ടി­കാ­ലത്ത് ഓരോ­ തവണയും ചോ­ക്ലേ­റ്റ് കഴി­ക്കു­ന്പോൾ പല്ല് മോ­ശമാ­കു­മെ­ന്ന മു­ന്നറി­യി­പ്പു­കളെ­ നമ്മളൊ­ക്കെ­ നി­ഷ്കരു­ണം തള്ളി­കളഞ്ഞി­ട്ടു­ണ്ട്. വാശിപിടിച്ച് കരയുന്പോഴും നമ്മളെ മയക്കാൻ ഉപയോഗിച്ചിരുന്ന മാന്ത്രിക വാക്കായിരുന്നു ചോക്ലേറ്റ്. കൂ­ടു­തൽ ചോ­ക്ലേ­റ്റ് കഴി­ച്ചാൽ ആരോ­ഗ്യത്തിന് ഹാ­നി­കരമാ­ണെ­ന്ന റി­പ്പോ­ർ­ട്ടു­കളൊന്നും നമ്മൾ കണ്ടെ­ന്ന് നടി­ക്കാ­റി­ല്ല. ബന്ധങ്ങൾ ആരംഭി­ക്കാൻ ഒരു­ ചോ­ക്ലേ­റ്റ് കഷ്ണത്തി­നപ്പു­റത്തേ­യ്ക്ക് മറ്റൊ­രു­ നല്ല വസ്തു­വി­ല്ലെ­ന്നും പറയാ­റു­ണ്ട്.

എന്നാൽ ഈ സ്ഥി­തി­ക്ക് അടു­ത്തു­ തന്നെ­ മാ­റ്റം വരു­മെ­ന്നാണ് പു­തി­യൊ­രു­ പഠനം തെ­ളി­യി­ക്കു­ന്നത്. ഇതിന് കാ­രണമാ­യി­രി­ക്കു­ന്നത് ലോ­ക വി­പണി­യിൽ തന്നെ­ ചോ­ക്ലേ­റ്റ് ഉണ്ടാ­ക്കാ­നു­ള്ള കൊക്കൊ­യു­ടെ­ ഉത്പാദനം കുറഞ്ഞതാണ്. കൊക്കൊ­യു­ടെ­ എഴു­പത് ശതമാ­നം ഉത്പാ­ദനവും നടക്കു­ന്നത് ഘാ­ന, നൈ­ജീ­രി­യ, കാ­മറൂൺ, ഐവറി­ കോ­സ്റ്റ് തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലാണ്. ഇവി­ടെ­ 90 ശതമാ­നം കൊക്കൊ­ കൃ­ഷി­യും നടത്തി­വരു­ന്നത് ചെറുകിട കു­ടുംബങ്ങളാ­ണ്. മു­ന്പേ­ പി­ന്തു­ടരു­ന്ന മാ­ർ­ഗ്ഗങ്ങളാണ് ഇവർ തങ്ങളു­ടെ­ കൃ­ഷി­യിൽ കൈ­ക്കൊ­ള്ളു­ന്നത്. ഇതിനോടൊപ്പം കീ­ടനാ­ശി­നി­കളു­ടെ­ അമി­ത ഉപയോ­ഗവും, മറ്റ് വി­ളകളു­ടെ­ അമി­തോ­ൽപ്പാ­ദനവും ഇവിടെയുള്ള കൊക്കൊ­ കൃ­ഷി­യെ­ ബാ­ധി­ച്ചി­ട്ടു­ണ്ട്. അതോടൊപ്പം എബോ­ള ഭീ­ഷണി­യും ഈ മേ­ഖലയെ­ ദോ­ഷകരമാ­യി­ ബാ­ധി­ച്ചി­രിക്കുന്നു.

അടു­ത്ത അഞ്ച് വർ­ഷത്തി­നു­ള്ളിൽ കൊക്കൊ­ വളരെ­ അപൂ­ർ­വ്വമാ­യി­ ലഭി­ക്കു­ന്ന ഇനമാ­കു­െ­മന്നാണ് വി­ദഗ്ദ്ധരു­ടെ­ അഭി­പ്രാ­യം. ലോ­കത്തി­ലെ­ തന്നെ­ ഏറ്റവും വലി­യ ചോ­ക്ലേ­റ്റ് ഉത്പാ­ദകരാ­യ സ്വി­റ്റ്സർ­ലാ­ന്റി­ലെ­ ബാ­രി­ കാ­ലെ­ബറ്റ് ഗ്രൂ­പ്പ് അധി­കൃ­തർ പറയു­ന്നത് 2020ഓടു­ കൂ­ടി­ കൊക്കൊ­യി­ല്ലാ­ത്ത ചോ­ക്ലേ­റ്റു­കൾ കഴി­ക്കാൻ ചോ­ക്ലേ­റ്റ് പ്രേ­മി­കൾ തയ്യാ­റെ­ടു­ക്കണം എന്നാ­ണ്. 2008 മു­തൽ ലോ­കമെ­ന്പാ­ടും കൊക്കൊ­യു­ടെ­ ആവശ്യം വർ­ദ്ധി­ച്ചു­വെന്നാണ് അവർ പറയുന്നത്. ചൈ­ന, ഇന്ത്യ, ബ്രസീൽ എന്നീ­ രാ­ജ്യങ്ങളി­ലു­ള്ള മധ്യവർ­ഗ്ഗ കു­ടുംബങ്ങളു­ടെ­ ഇടയിൽ ചോ­ക്ലേ­റ്റു­കളു­െ­ട അമി­തമാ­യ ഉപയോ­ഗം നടന്നത് കൊ­ണ്ടാണത്രെ ഇത്തരമൊ­രു­ ക്ഷാ­മം നേ­രി­ടു­ന്നത്.

അതു­പോ­ലെ­ തന്നെ­ ഉള്ള കൊക്കൊ­യു­ടെ­ വി­ല ക്രമാ­തീ­തമാ­യി­ വർ­ദ്ധി­ക്കു­കയാ­ണ്. കഴി­ഞ്ഞ വർ­ഷം മാത്രം 25 ശതമാ­നം വി­ല വർ­ദ്ധനവാണ് കൊക്കൊ­ മേ­ഖലയിൽ ഉണ്ടാ­യതത്രെ. ഇതേ രീതിയിൽ കാര്യങ്ങൾ മുന്പോട്ട് പോവുകയാണെങ്കിൽ സ്വാ­ഭാ­വി­കമാ­യും ചോ­ക്ലേ­റ്റു­കൾ എന്നത് വി­ലപി­ടി­പ്പു­ള്ള ഏർ­പ്പാ­ടാ­യി­ മാ­റും. മു­ന്പ് സ്വി­റ്റ്സർ­ലാ­ന്റ്, ബെ­ൽ­ജി­യം, മെ­ക്സി­കോ­ തു­ടങ്ങി­യ രാ­ജ്യങ്ങളാ­യി­രു­ന്നു­ ചോ­ക്ലേ­റ്റ് വി­ൽ­പ്പന രംഗത്തെ­ വന്പന്മാർ. എന്നാൽ സമീപകാലത്ത് നമ്മു­ടെ­ കൊ­ച്ച് കേ­രളത്തിൽ വരെ­ ചോ­ക്ലേ­റ്റ് ഉണ്ടാ­ക്കി­ തു­ടങ്ങി­യി­രി­ക്കു­ന്നു­ എന്നതാണ് യാ­ഥാ­ർ­ത്ഥ്യം. അതു കൊണ്ട് തന്നെ വലിയൊരു തൊഴിൽ മേഖലയുടെ തകർച്ചയാണ് വരും വർഷങ്ങളിൽ കാത്തിരിക്കുന്നത്.

ഇത് കൂടാതെ ചോ­ക്ലേ­റ്റ് എന്നാൽ നമു­ക്ക് കൊക്കൊ­ കലർ­ന്ന കാ­പ്പി­ നി­റമു­ള്ള മധു­രപലഹാ­രമാ­ണ്. എന്നാൽ കൊക്കൊ­ ഇല്ലാ­താ­യാൽ ഉണ്ടാ­കാൻ പോ­കു­ന്നത് വെ­ള്ള ചോ­ക്ലേ­റ്റു­കളാ­യി­രി­ക്കുമത്രെ. അതിൽ വെ­ണ്ണയാണ് ഏറ്റവു­മധി­കം ഉണ്ടാ­വു­ക. ഇങ്ങിനെയൊക്കെ സംഭവിച്ചാൽ ചി­ലപ്പോൾ ഒരു­ തലമു­റ കൊ­ഴി­ഞ്ഞു­പോ­കു­ന്പോൾ ചോ­ക്ലേ­റ്റി­ന്റെ­ ഇന്നത്തെ­ രൂ­പം പോ­ലും മാ­റി­ പോകുമെന്നാണ് ചോക്ലേറ്റ് പ്രേമികളുടെ ആശങ്ക.


വാൽകഷ്ണം: ഇനി ചോക്ലേറ്റുകൾ കിട്ടുന്പോൾ പതിയെ നുണയുക. ആക്രാന്തം കാട്ടാതിരിക്കുക.

പ്രദീപ് പുറവങ്കര

pradeeppuravankara@gmail.com

www.pradeeppuravankara.com 

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed