ഉത്സവങ്ങൾ ശവപ്പറന്പുകളായാൽ...

ഉത്സവങ്ങൾ ജനങ്ങളുടെ സാമൂഹികശക്തിയെ സ്വയം പ്രകാശിപ്പിക്കുന്നു. ജനങ്ങൾ ഒറ്റകെട്ടാണെങ്കിൽ തങ്ങൾ വൻ ശക്തിയായി പ്രവർത്തിക്കും എന്ന്‍ ഉത്സവത്തിലെ ചില ചടങ്ങുകൾ ഓർമ്മിപ്പിക്കുന്നു.
കൊടിമരം ഉയർത്തൽ, വലിയ രഥങ്ങൾ ഉരുട്ടൽ, കുതിരകളെ വലിക്കുക, തോളിലേറ്റക തുടങ്ങിയ പരിപാടികൾ കൂട്ടായ തീരുമാനങ്ങളിലൂടെ വലിയ കാര്യങ്ങൾ നമുക്ക് നടപ്പിലാക്കാം എന്ന്‍ ഓർമ്മിപ്പിക്കുന്നു. ഗ്രാമങ്ങളിൽ കലകളുടെ പ്രദർശനം, വാണിഭങ്ങൾ, വിവിധ മത−ജാതി ഐക്യം തുടങ്ങിയ നിരവധി ധർമ്മങ്ങൾ ഉത്സവങ്ങൾ നിർവഹിച്ചുവരുന്നുണ്ട്. അങ്ങനെ ഉത്സവങ്ങൾ പലർക്കും നൊസ്റ്റാൾജിയകളുടെ കലവറയായിതീരും. ഉത്സവങ്ങളിലെ ഒട്ടുമിക്ക ചടങ്ങുകളും മറ്റു സമുദായവുമായുള്ള കൊടുക്കൽ വാങ്ങലുകളെ ഓർമ്മിപ്പിക്കുന്നു. ആന എഴുന്നൊള്ളത്ത് ബുദ്ധമത ആചാര്യക്രമമാണ്. അവർ തന്നെയാണ് കുതിരയെടുപ്പും കൊടിമരങ്ങളും നമ്മുടെ ഉത്സവ പറന്പിൽ എത്തിച്ചത്. അതുകൊണ്ട് ഇന്നത് അവരുടെ മാത്രമാണ് എന്ന് ആരും കരുതുന്നില്ല. ഉത്സവങ്ങളിലെ പല ചടങ്ങുകളും ഓരോ കാലത്തും ഉണ്ടായി തീർന്നതാണ്. പൊങ്കാല ഉത്സവം നെല്ല് വിളയെടുപ്പിനെ ഓർമ്മിപ്പിക്കുന്നു. കാർഷിക വൃത്തിയിൽ ഏർപ്പെടുന്ന എല്ലാ വിഭാഗങ്ങളെയും അംഗീകരിക്കുന്ന പൊങ്കാല തമിഴ് ദേശത്ത് മാട്ടുപൊങ്കലും കൂടിയാണ്. ഉത്സവങ്ങളെ ക്ഷേത്രാചാരമായി കാണുന്പോഴും ഉത്സവങ്ങൾ നിരന്തരം മാറികൊണ്ടിരിക്കുന്നു എന്നും ഇവ കാലാതീതമല്ല എന്നും നമ്മൾ തിരിച്ചറിയണം.
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായിരുന്ന 12 വർഷം നടന്നിരുന്ന മാമാങ്കം ഉത്സവമായി കണക്കാക്കിയിരുന്നു എങ്കിലും അത് സാമൂതിരിരാജ ഭരണത്തിന്‍റെ അധികാരം ഉറപ്പിക്കുന്നു എന്ന് മറ്റുള്ളവരെ ആവർത്തിച്ചോർമ്മിപ്പിക്കുന്ന അങ്കമായിരുന്നു. മാമാങ്കം ടിപ്പുവിന്‍റെ പടയോട്ടത്തിനു ശേഷം ഇല്ലാതായി. പൂരം എന്ന ഉത്സവങ്ങളിൽ ഏറ്റവും പ്രസിദ്ധമായ പൂരം നടന്നുവന്നത് ആറാട്ടുപുഴയിൽ ആയിരുന്നു.(ആലപ്പുഴ) ഉത്സവത്തിൽ പങ്കെടുക്കുവാൻ ശക്തൻ തന്പുരാന് ശക്തമായ വെള്ളപൊക്കം കൊണ്ട് കഴിയാതെ വന്നപ്പോൾ അദ്ദേഹത്തിന്‍റെ താൽപര്യപ്രകാരം തന്‍റെ രാജ്യത്തെ പ്രധാന ക്ഷേത്രത്തിൽ (പാറമെക്കാവ്-തിരുവന്പാടി) ആരംഭിച്ച പൂരം ആറാട്ടുപുഴ പൂരത്തെ പ്രശസ്തി കൊണ്ടു പിന്നില്ലാക്കി. നിറങ്ങളുടെ കരിമരുന്നു പ്രയോഗങ്ങളുടെ, ആനച്ചമയത്തിന്‍റെ വിസ്മയ ആഘോഷമായി മാറിയ തൃശ്ശൂർ പൂരം നിരവധി ഉത്സവങ്ങളുടെ ഒരു കൂടിച്ചേരലും തൃശ്ശൂർ നാട് ലോകടൂറിസത്തിനൊരുക്കുന്ന വൻ സംഭാവനയുമാണ്. കഴിഞ്ഞ നാളിൽ ആരംഭിച്ച പൂരവും അതിലെ ചടങ്ങുകളും കാലാതീതമല്ല മാറ്റങ്ങൾക്കു വിധേയവുമാണ് എന്ന് വിശ്വാസിയും പൂരകന്പകാരനും അംഗീകരിക്കുവാൻ ബാധ്യസ്ഥനാണ്.
ഉത്സവങ്ങളിൽ ഏറ്റവും ജനകീയമായ വടക്കൻ മലബാറിലെ തറകളിൽ നടക്കുന്ന തെയ്യവും അനുബന്ധ പരിപാടികളും വിവിധ കലകളുടെ വലിയ അരങ്ങേറ്റമാണ്. സാധാരണ മനുഷ്യരുടെ വിചാര വികാരങ്ങളെ ദൈവിക പരിവേഷത്തിൽ എത്തിക്കുന്നു. ഒരു നാടുമുഴുവനും ഒന്നായി തീരുന്ന അവസരം. കഴിഞ്ഞ നാളിൽ രക്തസാക്ഷിയായി മാറിയവരുടെ മടങ്ങിവരവും അവർ ഉയർത്തിയ നന്മയുടെ ഓർമ്മ പ്പെടുത്തലും ഇവിടെ മുഖ്യ വിഷയമായി തീരുന്നു.ഞങ്ങളിൽ ഒരാൾ ദൈവമായി മാറി ഞങ്ങളുടെ ദുരിതങ്ങൾ കേട്ടുമനസ്സിലാക്കി പരിഹരിക്കുന്ന അവസരം ദൈവ സങ്കൽപ്പത്തിന്‍റെ ഏറ്റവും ഉദാത്തമായ വേദിയാണ്. പ്രകൃതിയിലെ സകല ചരാചരങ്ങളെയും വണങ്ങുന്ന തെയ്യരൂപങ്ങൾ എല്ലാ മനുഷ്യരെയും അനുഗ്രഹിക്കുന്പോൾ അവിടെ നാമെല്ലാം ഒന്നാണ് എന്ന് വിളംബരം ചെയ്യുന്നു. ജാതിയുടെ അതിർ വരന്പുകളെ അത് യുക്തി ഭദ്രമായി ആക്രമിക്കുന്നുണ്ട്. തെക്കൻ കേരളത്തിലെ പടയണി മറ്റൊരു രൂപത്തിലുള്ള ജനങ്ങളുടെ തിന്മകൾക്കെതിരായ പ്രതിക്ഷേധമാണ്. നന്മയുടെ വിജയം വിളംബരം ചെയ്യുന്ന പടയണിയിൽ നമ്മുടെ മാവും (ഇല) അടക്കാമരവും (പോള) തെങ്ങും (കുരുത്തോലയും) അങ്ങനെ പ്രകൃതിയിലെ ഓരോ ഇനവും മനുഷ്യന്‍റെ കൈവിരുതുകളുടെ, ഒപ്പം പാട്ടിന്‍റെയും താളത്തിന്‍റെയും കൂടി സംഗമമായി തീരും. ഇവിടെയും പങ്കാളികൾ ഉറഞ്ഞുതുള്ളി ദൈവ പ്രതീകമാകും.
കേരളത്തിന്‍റെ ദേശീയ ഉത്സവമായ ഓണം ചടങ്ങുകൾക്കും അപ്പുറം ഗോത്രകലത്തെ സമത്വത്തെ ഓർമ്മിപ്പിക്കുക മനുഷ്യനിൽ നിലവിലുള്ള അഹങ്കാരം, അധികാരക്കൊതി തുടങ്ങിയ വിഷയങ്ങളിൽ പരലോകത്തെ ദൈവവും മനുഷ്യനുമായി മത്സരത്തിലാണന്ന് ഓർമ്മിപ്പിക്കുന്നു. ഒരു തരത്തിലുള്ള ദൈവിക അപനിർമ്മാണം നടക്കുന്നു എന്നർത്ഥം. കൃഷിയുടെ വൻ ഉത്സവമായ ഓണം കേരളക്കരയിൽ ആരംഭിച്ചിട്ട് കുറച്ച് നൂറ്റാണ്ടുകളെ ആയിട്ടുള്ളൂ. കേരള പ്രദേശങ്ങളേക്കാൾ മധുരയിൽ വൻ പ്രാധാന്യത്തോടെ ഇതുകൊണ്ടാടി. മഞ്ഞ കൊടിയും മറ്റും ഓണത്തിന്‍റെ ബുദ്ധമത ബന്ധം വിളിച്ചറിയിക്കുന്നു. തിരുപ്പതി (പഴയ മദ്രാസ്) ക്ഷേത്രത്തിൽ തിരുവോണ ദിവസം ഇന്നും നടത്തുന്ന പ്രത്യേക ചടങ്ങുകൾ ഓണത്തിന് തമിഴ്‍ പ്രദേശത്തുണ്ടായിരുന്ന പ്രാധാന്യത്തിന് തെളിവായി കാണാം. വിഷുവും വലിയ കാർഷിക പ്രധാനമായ ദിനം തന്നെ. തുളു വർഷ ആരംഭമാണ്.
ക്രിസ്തു മതവും ഇസ്ലാം മതവും അതിന്‍റെ ജന്മ ഭൂമിയിൽ നടന്നുകൊണ്ടിരിക്കുന്ന ഉത്സവങ്ങളെ മാനിക്കുന്നതിനൊപ്പം പ്രാദേശികമായ പല തരം ജാനകീയ ഉത്സവങ്ങൾക്കും, അതിന്‍റെ ഭാഗമായി പല കലാരൂപങ്ങൾക്കും ജന്മം നൽകി. ചവിട്ടുനാടകം, ദഫ്മുട്ട്, ചന്ദനക്കുട പരിപാടികൾ ഒക്കെ പ്രാദേശിക സ്വഭാങ്ങളോടെ ഉത്സവങ്ങളുടെ മനോഹര അവസരങ്ങൾ ഒരുക്കുന്നു.
ദൈവത്തിന്‍റെ നാടായി കേരളം അറിയപ്പെടുവാൻ കാരണം ക്ഷേത്രങ്ങളുടെ വലിയ ബാഹുല്യം തന്നെ. അവയുടെ ഉത്സവങ്ങൾ കുഭം−മീന മാസങ്ങളിൽ ഒഴിഞ്ഞ നെൽപ്പാടങ്ങളിൽ അരങ്ങേറുന്പോൾ കൃഷിയിൽ നിന്നകന്ന പുതിയ ജീവിതശൈലിയുടെ പല അസ്ലീലതകളെയും നമ്മുടെ ഇന്നത്തെ ഉത്സവങ്ങളും പ്രതിഫലിപ്പിക്കുന്നുണ്ട്. ഗ്രാമങ്ങൾ പുതിയ ആർഭാട ബന്ധിത വീടുകളുടെ, വാഹനങ്ങളുടെ കാഴ്ചബംഗ്ലാവുകൾ മാത്രമല്ല പണത്തിന്‍റെ കരുത്ത് തെളിയിക്കുന്ന ദേവാലയ പരിസരങ്ങളും ഉണ്ടായിതീർക്കുന്നു. അങ്ങനെ ഉത്സവങ്ങളുടെ പഴയ പല നന്മയുടെ അംശങ്ങൾക്കും പകരം ആർഭാടത്തിന്‍റെ തറകളായി അവ പരുവപ്പെടുന്നു. വിശ്വാസത്തിന്‍റെ തണലിൽ നിയമത്തെയും അധികാരികളെയും ഇവർ വരുതിയിൽ ആക്കുന്നു.
വെടികെട്ടുകൾ പഴയ കാലത്ത് തന്നെ ദേവാലയങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ വെടിമരുന്ന് ചൈനയിൽ കണ്ടുപിടിച്ച് പിന്നീട് ഇന്ത്യയിലും മറ്റും പ്രചാരത്തിലായതാണ്. കടൽ കടന്നെത്തുന്ന മണ്ണിന്‍റെ എണ്ണയെ ഹിന്ദു ദേവാലയങ്ങൾ പടിക്ക് പുറത്തു നിർത്തുന്പോൾ വൈദേശികമായ വെടികെട്ടുകൾ ക്ഷേത്രങ്ങൾക്ക് അഭിമതനായി തുടരുന്നു(!). ആനകൾ നമ്മുടെ യുദ്ധങ്ങളിലും പുരാണങ്ങളിലും ചടങ്ങുകളിലും മുന്തിയ സ്ഥാനം ഉള്ള ജീവിതന്നെയായിരുന്നു. സസ്യഭുക്കായ ആനയുടെ പ്രത്യേക സവിഷേതകൾ അതിന് ഒരു കൂട്ടം ആരാധകരെ ഉണ്ടാക്കിതീർത്തു.
ദൈവങ്ങൾ മനുഷ്യനിലും അതീതനാണ് എന്നതിനാൽ ദൈവത്തെ ഉയരത്തിൽ ഇരുത്തുക, ദൈവങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുന്ന ദേവാലയം വലിയ വലിപ്പത്തിലും ആർഭാടത്തിനൊപ്പം കലാമേന്മയോടെ നിലനിർത്തുക, മനുഷ്യന്‍റെ വലുത് മഹത്തരമാണ് എന്ന ധാരണയെ ശരിവെയ്ക്കുന്നു. അങ്ങനെ വലുതും സ്വർണം പൂശിയതുമായ കൊടിമരങ്ങൾ ഉയരുന്നു. മിനാരങ്ങൾ അന്പരചുന്പികളായി മാറി, സ്വർണം ദൈവിക സാന്നിദ്ധ്യമറിയിക്കുന്ന ലോഹമായി. ദൈവികസാന്നിദ്ധ്യം അറിയിക്കുന്ന ഇടങ്ങൾ ഇത്തരത്തിൽ അടയാളപ്പെടുത്തപ്പെട്ടപ്പോൾ, പണമുള്ളവൻ സമൂഹത്തിൽ മാനിക്കപ്പെടണമെങ്കിൽ വലിയ മതിൽകെട്ടുകൾ പണിത് തൂവെള്ള മാർബിൾ തറകൾ വിരിച്ച വീടുകളിൽ താൻ വസിക്കണമെന്ന ധാരണ പരന്നു. അതിനെ നമ്മുടെ രാഷ്ട്രപതി മുതൽ എല്ലാ അധികാര കേന്ദ്രങ്ങളും ഈ ബോധത്തെ ശരിവെയ്ക്കുന്നു. (രാഷ്ട്രപതി ഒരു അലങ്കാര പദവിയിൽ തന്‍റെ കടമകൾ നിർവ്വഹിക്കുന്നത് 350 കിടക്കമുറികൾ ഉള്ള വീട്ടിൽ താമസിച്ചാണ്. ഈ കാര്യത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര നമുക്ക് മാതൃകയായിരുന്നു എന്ന് അവർ വെടിയേറ്റ്‌വീണ വസതി സന്ദർശിക്കുന്ന നമുക്ക് ബോധ്യപ്പെടാവുന്നതാണ്).
ചൈനപ്രദേശത്ത് എഴാം നൂറ്റാണ്ടു മുതൽ ഉപയോഗിച്ചു തുടങ്ങിയ വെടികെട്ടുശീലം ദേവാലയങ്ങളിൽ മുന്തിയ സ്ഥാനം നേടിയതിനുപിന്നിൽ പടക്കത്തിന്‍റെ ശബ്ദം പ്രേതത്തെ അകറ്റും എന്ന ചൈനീസ് വിശ്വാസമായിരുന്നു. നമ്മുടെ പുരാണങ്ങളിൽ പരാമർശിച്ച പല യുദ്ധങ്ങളുടെയും മറ്റും ആരംഭം പടക്കം പൊട്ടിച്ചു തുടങ്ങിയതായി നമുക്ക് അറിവില്ല. പടക്കം നമ്മുടെ ക്ഷേത്ര ചടങ്ങുകളിൽ പുരാണങ്ങൾ എഴുതപെട്ട കാലത്തിനു ശേഷം മാത്രം എത്തിയതായി ഇത് ഓർമ്മിപ്പിക്കുന്നു. കണ്ടുപിടുത്തങ്ങൾക്ക് അതിർത്തികൾ വരയ്ക്കുന്നതും അത് ചിലരുടേതാണെന്ന വിലയിരുത്തൽ അശാസ്ത്രീയവും അപലനീയവുമാണ്.
വിഷയം ഇവിടെ അവസാനിക്കുന്നില്ല. മലയാളി സമൂഹം കഴിഞ്ഞ കാൽ നൂറ്റാണ്ടായി വെച്ചുപുലർത്തുന്ന തെറ്റായ സാമൂഹിക കാഴ്ച്ചപ്പാടുകൾ വിശ്വാസത്തിന്‍റെ തലങ്ങളിലും വലിയ അളവിൽ അനാരോഗ്യ പ്രവണതകളെ സ്വാഗതം ചെയ്യുന്നുണ്ട് എന്ന് കാണാം. ഉത്സവങ്ങൾ അങ്ങനെ ആർഭാടങ്ങളുടെ ഷോറൂമുകളായി. പണക്കാരന് തന്‍റെ ഈഗോയും കച്ചവടവും കൊഴുപിക്കുവാൻ കിട്ടുന്ന അസുലഭ അവസരമായി ഇവ മാറി. വിജയ്‌മല്യ എന്ന മദ്യകച്ചവടക്കാരന്‍റെ പണത്തിൽ ശബരിമല ശ്രീകോവിൽ സ്വർണം പൂശുകയുണ്ടായി. തന്‍റെ കുടുംബാങ്ങളുടെ പേർ അവിടെ എഴുതി വെയ്ക്കുവാനുള്ള ശ്രമം കോടതിയുടെ ഇടപെടൽ മൂലം മാത്രമാണ് തടയപ്പെട്ടത്. സ്ത്രീ സാന്നിദ്ധ്യം പാപമാണെന്ന് പറയുന്ന, അനീതിക്കെതിരെ യുദ്ധം ചെയ്തസ്വാമി അയ്യപ്പന്‍റെ പൂങ്കാവനത്തിൽ ചാരായ കച്ചവടക്കാരന്‍റെ പേരും മറ്റും ഒരു അലോസരവും ഉണ്ടാക്കുന്നില്ല. തെക്കൻ കേരളത്തിൽ ആളുകൾ പറയുന്ന ഒരു വിമർശനം കോട്ടയം ജില്ലയിലെ ഒട്ടുമിക്ക കുരിശടികളും ചാരായം മണക്കുന്നു എന്നാണ്. ഇത് മദ്യത്തിനെതിരെ കുരിശു യുദ്ധം നടത്തിയ നാരായണ ഗുരുവിന്‍റെ സ്മാരകങ്ങൾക്കും ബാധകമാണ്.
ക്ഷേത്രങ്ങളിൽ വെടിമരുന്ന് പ്രയോഗം ദേവൻ/ദേവിക്ക് ഒരു വെടി പൊട്ടിച്ചു സമർപ്പിക്കുക എന്ന അവസ്ഥയിൽ നിന്നും നിറങ്ങളുടെ വലിയ ഒരു ആകാശ കാഴ്ചയായി അത് മാറിയിരുന്നു.അത്തരത്തിൽ ജർമ്മനിയിലും ചൈനയിലും കന്പകെട്ടുകൾ വലിയ തരത്തിൽ പുതിയ തലങ്ങളിലേക്ക് വളർന്നു. ഫിസിക്സ്ശാഖയിലെ പല പരീക്ഷണങ്ങളും ഇതിനായി ഉപയോഗപ്പെടുത്തി. ഒപ്പം സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായി അവ മാറികഴിഞ്ഞു. എന്നാൽ നമ്മുടെ നാട്ടിലെ വെടികെട്ടു മേഖലയിലെ ബഹുഭൂരിപക്ഷമാളുകളും പരന്പരാഗത തൊഴിലാളികൾ ആണ്. അവർക്ക് ശാസ്ത്രത്തിന്‍റെ പുതിയ ലോകത്തെപറ്റി അടുത്തറിയുവാൻ അവസരം ഇല്ലാത്തവരും. നമ്മുടെ ശാസ്ത്ര ലോകവും അതിന്‍റെ സിലബസുകൾ ഉണ്ടാക്കിവരുന്ന സർക്കാരുകളും പ്രസ്തുത വിഷയത്തിൽ ഒരു താൽപര്യവും കാട്ടിയിട്ടില്ല. ചില നിയമങ്ങൾ ഉണ്ടാക്കി കുറച്ച് ഉദ്യോഗസ്ഥരെ ചുമതലക്കാരാക്കി വെച്ച് ഇക്കൂട്ടർ ഉത്തരവാദിത്തം അവസാനിപ്പിക്കുന്നു.എന്നാൽ ഉണ്ടാക്കിയ നിയമം നടപ്പിലാക്കുവാൻ സൗ കര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിലും ഭരണകൂടം വലിയ വീഴ്ചകൾ വരുത്തിവരുന്നു. വിശ്വാസത്തെ മറയാക്കി ഉത്തരവാദിത്തത്തിൽ നിന്നും ഇവർ ഒഴിഞ്ഞു മാറുന്നു. ഒപ്പം ക്ഷേത്ര കമ്മിറ്റികളുടെ പൊങ്ങച്ചശീലവും പണക്കാർക്ക് ലഭിക്കുന്ന താരമായി മാറുവാനുമുള്ള അവസരവും കൂടി ചേരുന്പോൾ ഉത്സവപറന്പുകൾ വൻ യുദ്ധ കളങ്ങളാകുന്നു. ദുരന്തം ഉണ്ടാകുന്പോൾ ചില അന്വേഷണങ്ങൾ പ്രഖ്യാപിച്ച് പ്രശ്നങ്ങളെ മറക്കുന്നു. കേരളത്തിൽ ഉത്സവപറന്പുകളിൽ പ്രതിവർഷം 500 പടക്കകെട്ട് അപകടങ്ങൾ ഉണ്ടാകുന്നതും അതിൽ തന്നെ വൻ അപകടങ്ങൾ ഉണ്ടാകുന്നതും രാഷ്ട്രീയക്കാർക്കും അവരുടെ ദാസന്മാരായി വളരുന്ന ഉദ്യോഗസ്ഥകൂട്ടത്തിനും ഒരു വിഷയമല്ല.
വെടികെട്ട് പ്രകൃതിക്ക് മറ്റൊരു ആഘാതം വരുത്തുന്ന ഉപാധിയാണ്. വെടിക്കെട്ടുകളുടെ പ്രവർത്തനം പൂർണ്ണമായും രാസപ്രവർത്തനമാണ്. ഒരു രാസപദാർത്‍ഥം (potassium nitrate) കരിയും (carbon) സൾഫറും (sulphur) ചൂടിന്‍റെ സാന്നിദ്ധ്യത്തിൽ(activating energy) പ്രവർത്തിച്ചു potassium sulphide nitrogenഉം ഒപ്പം കാർബൺഡയോക്സൈഡും (carbon dioxide ) കാർബൺ മോണോക്സൈഡും (Carbon monoxide) ചൂടും പുകയും ഉണ്ടാകുന്നു. രാസ പ്രവർത്തനം നടക്കുന്നത് കെട്ടിമുറുക്കിയ അന്തരീക്ഷത്തിൽ ആയതിനാൽ വലിയ സ്ഫോടനങ്ങൾ സ്വാഭാവികമാണ്. ഇത്തരം രാസപ്രവർത്തനത്തിലൂടെ അനിയന്ത്രിതമായ ശബ്ദവും പുകയും മാത്രമല്ല heavy metalപട്ടികയിൽ പെടുന്ന പല തരത്തിലുള്ള മൂലകങ്ങളും പുറത്തുവരുന്നു ഇവ ഒട്ടു മിക്കതും നിറങ്ങൾ വിരിയുവാനായി ചേർത്തിട്ടുള്ളവയാണ്. sodium എന്ന മുലകം മഞ്ഞയും ഓറഞ്ചു നിറവും തരുന്നു. copper (ചെന്പ്) Barium ഇവ പച്ചയും −നീലയുംcalcium ചുവപ്പും aluminium −വെള്ളി −titanium ഇവ വെള്ള നിറവും തരും. ഇവയൊക്കെ അന്തരീക്ഷത്തിലും പിന്നീട് ജലാശയങ്ങളിലും ജീവികൾക്ക് അസുഖങ്ങൾ വരുത്തി വെക്കുന്നവയാണ്. Per chlorate എന്ന രാസ പദാർത്ഥം വെള്ളത്തിൽ ലയിച്ച് മത്സ്യങ്ങളിലൂടെയും മറ്റും മനുഷ്യനിൽ എത്തി അപകടകരമായ അസുഖങ്ങൾ ഉണ്ടാക്കുന്നു. ഇതുകണ്ട് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും Clean Air Act പോലെയുള്ള നിയമങ്ങൾ ഉണ്ടാക്കി വെടികെട്ടുകളെ നിയന്ത്രിച്ചു. എന്നാൽ ഇവയൊന്നും നമ്മുടെ സർക്കാർ സംവിധാനങ്ങൾ പരിഗണിക്കുകയോ നിയന്ത്രിക്കുവാൻ എങ്കിലും ശ്രമിക്കുകയോ ചെയ്തതായി അവർക്കുപോലും അവകാപ്പെടുവാൻ കഴിയില്ല. നമ്മുടെ കർണ്ണപടങ്ങൾക്ക് 150 decibel (ശബ്ദത്തിന്‍റെ അളവ്)ലിനു മുകളിലുള്ള ശബ്ദങ്ങളെ തങ്ങേണ്ടിവന്നാൽ അത് നിരവധി അസുഖങ്ങൾക്കും ആജീവനാന്ത കേൾവി നഷ്ടത്തിനും കാരണമാകും (Noise induced hearing loss=NHL). നമ്മുടെ വെടികെട്ടുകൾ അനുവദനീയമായ അളവിലും എത്രയോ മടങ്ങ് ശബ്ദമാണ് പുറത്തു വിടുന്നത്.
ക്ഷേത്ര ആചാരങ്ങൾ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളിൽ വെടികെട്ടുകൾ ഒഴിച്ചു കൂടാത്തവയാണെന്ന് പറഞ്ഞതായി ഒരു ഹിന്ദുമത പണ്ധിതനും അവകാശപെട്ടിട്ടില്ല. ഇനിയും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ നിലവിലുള്ള നിയമങ്ങൾക്ക് എതിർ നിൽക്കുന്ന പല ആചാരങ്ങളും സമൂഹം ഉപേക്ഷിക്കുവാനും രൂപമാറ്റം വരുത്തുവാനും തയ്യാറായിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധി സ്ത്രീകൾക്കുള്ള ശബരിമല സന്ദർശന വിലക്കിനെ ശക്തമായ ഭാഷയിൽ വിമർശിച്ചത് വിശ്വാസം മനുഷ്യന് കൂടുതൽ സുബോധമുള്ളവരാക്കി മാറ്റുന്നതിൽ തടസ്സം നിന്നാൽ അതിനെ തിരുത്തുവാൻ ബാധ്യത സർക്കാരിനുണ്ടെന്ന് ഓർമ്മിപ്പിച്ചു.
ദേവാലയ ഉത്സവങ്ങളിൽ ചില ചടങ്ങുകളിൽ ആനയെ ഉപയോഗിക്കുന്ന ശീലത്തിനു പകരം (അതിന്‍റെ ശരിയെ പറ്റി ആലോചിക്കേണ്ടതാണ്?) ഡസൻ കണക്കിന് ആനകളെ നീണ്ട സമയം ചൂടുകാലത്ത് പോലും വെയിലിൽ വലിയ ശബ്ദസാന്നിദ്ധ്യത്തിൽ നിർത്തുന്നതിനു പിന്നിൽ വൻ തട്ടിപ്പുകൾ നടക്കുന്നുണ്ട്. ആനയ്ക്ക് ഫാൻസ് അസോസിയേഷനുകൾ ഉണ്ടാക്കിയിറങ്ങുന്ന കൂട്ടരുടെ ലക്ഷ്യം കച്ചവട താൽപര്യങ്ങൾ തന്നെ.
നമ്മുടെ നാട്ടിലെ ഉത്സവങ്ങളുടെ ജനകീയ വശങ്ങളെ നിലനിർത്തികൊണ്ട് തന്നെ അതിൽ കടന്നു കൂടിയ തെറ്റായ സമീപനങ്ങളെ തിരുത്തുവാൻ നമ്മൾ ഏവരും ഒന്നിക്കേണ്ടതുണ്ട്. ഉത്സവങ്ങൾ ദുരന്തങ്ങളായി ഒരിക്കലും തീരാതിരിക�