എല്ലാം ശരിയാകും... !

കേരളത്തിന് ലോക രാജ്യങ്ങൾക്കിടയിൽ പ്രത്യേക ശ്രദ്ധനേടികൊടുക്കുന്നതിൽ ഏറ്റവും പ്രധാന സംഭവമായി കരുതുന്നത് ഇന്ത്യയിലാദ്യമായി അധികാരത്തിലെത്തിയ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ തന്നെ. നാൽപ്പതുകൾ മുതൽ അറുപതുകൾ വരെ കേരളത്തിന്‍റെ യുവത്വം ഇടതുരാഷ്ട്രീയ സ്വപ്നങ്ങളിൽ ജീവിച്ചു പോന്നവരായിരുന്നു. ചെറുപ്പക്കാരായവർ ഇടതുപക്ഷ രാഷ്ട്രീയ കൂട്ടങ്ങളിലോ വായനശാല പോലെയുള്ള പൊതു കൂട്ടായ്മയിലോ അംഗമാകാതെ നിസ്സംഹരായിരുന്നാൽ അവർക്ക് തക്കതായ എന്തെങ്കിലും കുഴപ്പമുള്ളതായി കരുതുന്ന ഒരവസ്ഥ നിലവിലുണ്ടായിരുന്നു. ചുരുക്കത്തിൽ എല്ലാവരും രാഷ്ട്രീയമായി സജീവമായിരുന്നു എന്നർത്ഥം. ഇടതുധാരയിൽ ഇല്ലാത്ത സംഘടനയും അംഗങ്ങളും പൊതുവിഷയങ്ങളിൽ ഇടതുസ്വഭാവം വെച്ചുപുലർത്തി. ചുരുക്കത്തിൽ പൊതു മണ്ധലം ഇടതുമയമായിരുന്നു എന്നുപറയാം.
ഇടതു രാഷ്ട്രീയം പൊതുവിൽ ഇന്ത്യൻ സാമൂഹിക അവസ്ഥയെ പഠിച്ചു പ്രയോഗിക്കുന്നതിൽ ഉണ്ടായ പരാജയം, ലോക സോഷ്യലിസ്റ്റ് ചേരിയുടെ അപചയവും തളർച്ചയും പൊതു മണ്ധലത്തിലെ പൊതു അരാജകത്ത സ്വഭാവം ഇടതു നേതൃത്വത്തെയും ബാധിച്ചതൊക്കെ ഒന്നിച്ചു ചേരുന്പോൾ ഇടതു ധാരക്കുതന്നെ തിരിച്ചടികൾ നേരിട്ടു എന്നുകാണാം. ആധുനിക സാന്പത്തിക അവസ്ഥയിൽ നവ മുതലാളിത്തം പരന്പരാഗത മാർഗ്ഗങ്ങൾ വെടിഞ്ഞ് പുതിയ മാർഗ്ഗങ്ങൾ തേടുന്നു. അവയെ നേരിട്ട് പരാജയപ്പെടുത്തുവാൻ ഇന്ത്യൻ ഇടതുപക്ഷത്തിന് കഴിയാതെ പോരുന്നത് ആഗോളവിരുദ്ധ സമരങ്ങളെ പ്രതികൂലമായി ബാധിച്ചു എന്ന് തുറന്നു പറയുവാൻ നേതൃത്വം തയ്യാറാകാത്തത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയിൽ ജനങ്ങൾക്കുള്ള പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കും. കേരളം ഇത്തരം ഒരു ഇടതുപക്ഷ രാഷ്ട്രീയ ധാരയുടെ ശോഷണത്തിന്‍റെ പിടിയിലാണ് എന്നു നമ്മൾ മറക്കരുത്.
കമ്യൂണിസ്റ്റ് ഭരണം ഇടതുപക്ഷ കൂട്ടുകെട്ടിലേയ്ക്ക് എത്തിയതോടെ ഉണ്ടായ ഇടതു വികസന− ജീവിത നിലപാടുകളിലെ വ്യതിചലനം വലിയ രാഷ്ട്രീയ അപചയത്തിന് അവസരം ഒരുക്കി. അത് മറ്റെല്ലാ രാഷ്ട്രീയപാർട്ടികളുടെയും നിലപാടുകളെ സ്വാധീനിച്ചു. സാമുദായിക സംഘടനകളെ ഒറ്റപ്പെടുത്തിയ 57ലെ ആദ്യ കേരള തെരഞ്ഞെടുപ്പിൽ നിന്നും വ്യത്യസ്തമായി 60 ലെ തെരഞ്ഞെടുപ്പിൽ എല്ലാ ജാതി, മത സംഘടനകൾക്കും ഒരുമിക്കുവാനും രാഷ്ട്രീയ വിലപേശൽ ശക്തിയായി തിരിച്ചുവരുവാനും കോൺഗ്രസ്സ് അവസരമൊരുക്കി. വിമോചനസമരം അതിനുള്ള സമസംവിധാനമായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി ദേശിയമായി ഭൂവിഷയത്തിൽ എടുത്ത ചില വിട്ടുവീഴ്ച്ചാനിലപാടുകൾ വളരെ പ്രകടമായിരുന്നു. കേരളത്തിൽ മുന്നാം നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയതോടെ, വലതുപക്ഷ രാഷ്ട്രീയ നിലപാടുകൾ വെച്ചുപുലർത്തുന്നവരുമായി ഉണ്ടാക്കിയ സപ്തകക്ഷി മുന്നണി പാർട്ടിക്ക് അധികാരത്തിൽ എത്തുവാൻ അവസരം ഒരുക്കി എങ്കിലും നിലപാടുകളിൽ മാറ്റം ഉണ്ടായി. 59ൽ അട്ടിമറി സമരം നയിച്ച മുസ്ലിം ലീഗും വടക്കനച്ചനും ഒക്കെ അണിനിരന്ന മുന്നണിയിൽ സമഗ്ര ഭൂപരിഷ്കരണം തുടങ്ങിയ വിഷയങ്ങളിൽ നിന്നും പാർട്ടി പിറകോട്ടു പോയി. പിന്നീടുള്ള ഓരോ കൃത്യമായ ഇടവേളകളിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ മുന്നണി അവരുടെ നിലപാടുകളിൽ ഇടതുസമീപനങ്ങൾ കുറഞ്ഞു എന്ന് മനസ്സിലാക്കാം. 80 ലെ ഇടതു സർക്കാർ അവർക്കൊപ്പം ഉണ്ടായിരുന്ന കേരള കോൺഗ്രസ്സ്, മുസ്ലിം ലീഗ്, ആന്‍റണി കോൺഗ്രസ് തുടങ്ങിയവരുടെ സാന്നിദ്ധ്യം ഭാവിരാഷ്ട്രീയത്തിൽ ഇടതു മുന്നണ്ണിക്കു ബാധ്യതയായിരുന്നു എന്ന് കാണാം. സർക്കാരീയ കമ്മിഷൻ നിർദേശത്തിന്‍റെ ഭാഗമായി 10 എം.എൽ.എമാർക്ക് ഒരു മന്ത്രി എന്ന സമീപനം, ജില്ലാ പഞ്ചായത്ത് രൂപീകരണം തുടങ്ങിയ ഇടപെടലുകൾ പാർട്ടിയെ തുടർ ഭരണത്തിന്‍റെ വക്കിലെത്തിച്ചു എങ്കിലും രാജീവ്ഗാന്ധിയുടെ ദാരുണ അന്ത്യം ഇടതുമുന്നണിക്ക് അധികാരത്തിൽ തുടരുവാനുള്ള അവസരത്തെ തടഞ്ഞു.
ആഗോളവൽക്കരണം നടപ്പിലാക്കിതുടങ്ങിയ നരസിംഹറാവു മന്ത്രിസഭയുടെ തീരുമാനങ്ങൾ കേരളത്തിൽ നടപ്പിലാക്കുവാൻ കരുണാകര മന്ത്രസഭ പ്രത്യേക താൽപര്യം കാട്ടും എന്നത് ആർക്കും പ്രതീക്ഷിക്കാവുന്നതാണ്. സോഷ്യലിസ്റ്റ് നിലപാടുകളെ എന്നും അതൃപ്തിയോടെ കണ്ടിരുന്ന ശ്രീ കരുണാകരൻ, കോൺഗ്രസ് പാർട്ടിയിലെ സോഷ്യലിസ്റ്റ് വിരുദ്ധ ചേരിയുടെ ഭാഗമായിരുന്നു. തട്ടിൽ എേസ്റ്ററ്റ് തുടങ്ങിയ വിഷയങ്ങളിൽ കരിങ്കാലി എന്ന തൊഴിലാളി വിരുദ്ധ നാമം നേടിയ നിലപാടുകളെ ശ്രീ കരുണാകരൻ ഒരു ന്യൂനതയായി കണ്ടിരുന്നില്ല. അടിയന്തിരാവസ്ഥ കാലത്ത് പോലീസ് രാജ് നടപ്പിൽ വരുത്തുവാനും തൊഴിലാളി സമരങ്ങളെ അടിച്ചമർത്തുവാനും പ്രത്യേകം താൽപ്പാര്യം കാട്ടിയ അദ്ദേഹം പൊതു മേഖലകളുടെ പ്രാധാന്യത്തെ ഒട്ടും തൃപ്തിയോടെ കണ്ടിരുന്നില്ല .സ്വകാര്യമുതൽ മുടക്കിനെയും അവരുടെ സംരംഭങ്ങളെയും വലിയ താൽപര്യത്തോടെ നോക്കികണ്ട ശ്രീ കരുണാകരന്‍റെ രാഷ്ടീയ വീക്ഷണത്തെ തൃപ്തിപെടുത്തുന്നതായിരുന്നു സ്വകാര്യവൽക്കരണത്തെ വല്ലാതെ പ്രോത്സഹിപ്പിക്കുന്ന ആഗോളവൽക്കരണ നയങ്ങൾ.
ആഗോളവൽക്കരണം രാജ്യത്ത് നടപ്പിലാക്കിയതിനുള്ള അന്തർദേശീയ കാരണങ്ങളിൽ ഒന്നായിരുന്ന സോഷ്യലിസ്റ്റ്‌ചേരിയുടെ അസ്തമനം, ഇന്ത്യൻ കമ്യുണിസ്റ്റുകളെ രാഷ്ട്രീയമായി നിരായുധരാക്കിയിരുന്നു. അതുകൊണ്ടുതന്നെ സോഷ്യലിസത്തിനു ബദലായ ആഗോളവൽക്കരണത്തിനെതിരായ സമരത്തിന്‍റെ ശക്തി കുറഞ്ഞു പോകുവാൻ കാരണമായി. എങ്കിലും ആഗോളവൽക്കരണത്തിന്‍റെ ലക്ഷ്യം പുതിയ തരത്തിലെ സാമ്രാജ്യത്വ വൽക്കരണമാണെന്ന് പ്രചരിപ്പിക്കുവാൻ പാർട്ടി ഉണ്ടായിരുന്നു. പതുക്കെ പതുക്കെ പാർട്ടിയുടെ സംസ്ഥാന സർക്കാരുകൾ ആഗോളവൽക്കരണ അജണ്ടകൾ നടപ്പിലാക്കുവാൻ ആരംഭിച്ചത് പാർട്ടിയുടെ വലിയ തിരിച്ചടികൾക്ക് ഇടനൽകി. കൃഷിക്കാരുടെയും തോഴിലാളികളുടെയും പാർട്ടി സ്വകാര്യ മുതൽ മുടക്കുകാരെ പ്രത്യേകം പരിഗണിക്കുന്നു എന്ന പ്രതീതി ഉണ്ടായി. മാത്രവുമല്ല ബിജെപിയെ ഒഴിവാക്കുവാൻ ഡോ: മന്‍മോഹൻ സർക്കാരിനെ പിന്തുണച്ച തീരുമാനം പാർട്ടിയുടെ സാമ്രാജ്യത്വ വിരുദ്ധ നിലാടുകളിൽ ഒരിക്കൽകൂടി വെള്ളം ചേർക്കുന്നതായി പൊതു സമൂഹത്തിനു വിലയിരുത്തുവാൻ അവസരം ഉണ്ടാക്കി. ഇതിന്‍റെ ഏറ്റവും പ്രകടമായ തിരിച്ചടി ബംഗാൾ പാർട്ടി നേരിട്ടുവരുന്നു. അവരുടെ പരാജയത്തിനു കാരണം സിംകൂർ, നന്ദിഗ്രാം തുടങ്ങിയ പ്രദേശങ്ങളിൽ പാർട്ടി എടുത്ത കർഷക ഭൂമി കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കുവനുള്ള തീരുമാനമായിരുന്നു.
കേരളത്തിലും ബംഗാളിലും ഒരിക്കൽ കൂടി തെരഞ്ഞടുപ്പ് എത്തിയിരിക്കുന്നു. അതിൽ കേരളത്തിലെ പാർട്ടിയുടെ നിലപാടുകൾ എത്രമാത്രം സോഷ്യലിസ്റ്റ് പാരന്പര്യത്തെ മുറുകെ പിടിക്കുന്നതാണ്? കേരളത്തിൽ തുടർന്നുവരുന്ന ഐക്യമുന്നണി നിലപാടുകളിൽ നിന്നും അകന്നുനിൽക്കുന്നു എന്നത് കേവലം രണ്ടു രാഷ്ട്രീയ ഗ്രൂപ്പുകളുടെ സ്വകാര്യ വിഷയമല്ല. മറിച്ച് വരുംനാളത്തെ കേരള ജനതയുടെ ജീവിതം എങ്ങനെയായിരിക്കണം എന്നു തീരുമാനിക്കുവാനുള്ള അവസരമാണ്. ഐക്യ മുന്നണിയുടെ പുതിയ പ്രകടനപത്രിക തങ്ങൾ തുടരുന്ന നയസമീപനങ്ങൾ തുടരും എന്ന് വ്യക്തമാക്കി കഴിഞ്ഞു. ഇതിനർത്ഥം ഇന്നുകേരള രാഷ്ട്രീയത്തിൽനിന്നും നാം കേട്ടുവരുന്ന അവിശ്വസനീയമായ എല്ലാ മേഖലയിലെയും അഴിമതി, പരിസ്ഥതി നശീകരണം, വിദ്യാഭ്യാസ− ആരോഗ്യരംഗങ്ങളിലെ കച്ചവടം തുടങ്ങിയവ തുടരുമെന്നാണ്. അത്തരം ഒരു ദുരന്തത്തെ ഏറ്റുവാങ്ങുവാൻ കേരളത്തിന്‍റെ പരിസ്ഥിതിക്കും മനുഷ്യനു തന്നെയും കഴിയുമോ എന്ന് സംശയിക്കേണ്ട അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട് എന്ന് KPCC ആദ്ധ്യക്ഷൻ പോലും ഉത്ഘണ്ടയിലാണ്. അതുകൊണ്ട് അന്ധമായ ഐക്യമുന്നണി ബാധ ഇല്ലാത്തവർ ഇടതുനിലപാടുകളെ കൂടുതൽ താൽപര്യത്തോടെ ശ്രദ്ധിക്കുവാൻ ശ്രമിക്കും. എന്നാൽ ഇടതുപക്ഷത്തിന്‍റെ പല നിലപാടുകളും ഐക്യമുന്നണിയിൽ നിന്നും ബഹുദൂരം അകലെയല്ല. ഭൂമിയുടെ സമഗ്ര പുനർവിതരണം, സ്വാശ്രയ കച്ചവടസ്ഥാപങ്ങളോടും അവിടുത്തെ തൊഴിൽ സംവരണം, സേവന−വേതനത്തിലെ തട്ടിപ്പുകൾ, നാലുവരി പാത, SEZ, പശ്ചിമഘട്ട സംരക്ഷണം, ആദിവാസി തുടങ്ങി നിരവധി വിഷയങ്ങളിൽ ഇടതു നിലപാടുകൾ ഇടതു രാഷ്ട്രീയ സമീപനങ്ങളിൽ നിന്നും അകന്നു നിൽക്കുന്നു. കേരളം ഇന്നനുഭവിക്കുന്ന സാന്പത്തിക −സാംസ്‌കാരിക −രാഷ്ടീയ തകർച്ചക്കുള്ള പരിഹാരം കാണുവാൻ നിലപാടുകൾ ഉണ്ടാക്കുവാൻ രാഷ്ട്രീയ കരുത്തുള്ള കമ്യുണിസ്റ്റുകൾ ആ ഉത്തരവാദിത്വം നിറവേറ്റുവാൻ വൈകിയാൽ കേരളം അത് നേടിയ എല്ലാ ഗുണവശങ്ങളും കൈമോശം വന്ന നാടായി തീരും എന്ന് തീർച്ച.
വേണം നമുക്ക് ഒരു പുതു കേരളം എന്ന പേരിൽ ഇടതുമുന്നണി പുറത്തിറക്കിയ പത്രികയുടെ ആമുഖത്തിൽ ആഗോളവൽക്കരണത്തിനെതിരായി നീണ്ട പരാമർശം ഉണ്ട്. ഇന്ന് ഇന്ത്യയിലെ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന വലിയ ജീവിത ദുരിതങ്ങൾക്ക് കാരണം സ്വകാര്യവൽക്കരണനയങ്ങൾ തന്നെ എന്ന് പറയുന്നു. അതിൽ പെട്ട് കേരളവും നട്ടം തിരിയുകയാണ്. എല്ലാ നിലപാടുകളും കുത്തകതാൽപര്യങ്ങളെ മുന്നിൽ കണ്ടുമാത്രം. അത് കേരള സർക്കാരിനെയും പാപ്പരക്കി. സംസ്ഥാന കടം കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ 85000 കോടികണ്ടു വർദ്ധിച്ചു. പൊതുകടം 1.56 ലക്ഷം കോടിയായി. (57 മുതൽ 91വരെയുള്ള കടം 19000 കോടിയായിരുന്നു.) ആളോഹരികടം 47000 രൂപയായി തീർന്നു. ഇടതുനിലപാടുകൾ ഈ ദുരന്തങ്ങളെ വിശദമാക്കുന്പോൾ ആഗോളവൽക്കരണത്തിന്‍റെ കുരുക്കിൽ നിന്നും പരമാവധി കേരളത്തെ രക്ഷിക്കുവാൻ ഇടതുപക്ഷം ശ്രമിക്കുമോ എന്ന ചോദ്യം അവശേഷിക്കുന്നു.
കേരളത്തിന്‍റെ സ്വയം പര്യാപ്തതയ്ക്ക് അടിത്തറ പാകുവാൻ കാരണമായ കാർഷിക −കാലി−മത്സ്യരംഗം ഇന്നനുഭവിക്കുന്ന പല നിലയിലുള്ള തിരിച്ചടികൾ പരിഹരിക്കുവാൻ 70 നിർദ്ദേശങ്ങൾ പ്രകടനപത്രിക മുന്നോട്ടുവെയ്ക്കുന്നുണ്ട്. അന്‍പതിനായിരം ഹെക്ടർ ജൈവ പച്ചക്കറികൃഷി, അതിന്‍റെ വിപണനം, നെൽപ്പാടങ്ങളുടെ വ്യാപ്തി മൂന്നുലക്ഷം ഹെക്ടർ ആയി ഉയർത്തുക. അതിന്‍റെ ഭാഗമായി നീർത്തട സംരക്ഷണ നിയമം കൂടുതൽ കർക്കശമാക്കുക തുടങ്ങിയ നിലപാടുകൾ സ്വാഗതാർഹമാണ്. മുട്ടയുടെയും പാൽ, മാംസം ഇവയുടെ സ്വയം പര്യാപ്തതയും ആരോഗ്യ− തൊഴിൽ −സാന്പത്തിക രംഗത്ത് ഗുണഫലങ്ങൾ ഉണ്ടാക്കും. എന്നാൽ അപകടകരമായ കീടനാശിനിയുടെ നിയന്ത്രണം, എൻഡോസൾഫാൻ ദുരന്തത്തെ സംസ്ഥാന ദുരന്തമായി കണ്ട് വിദ്യർത്ഥികൾക്കും പൊതുസമൂഹത്തിനും അതിന്‍റെ ദുരന്തങ്ങൾ നിരന്തരം ഓർമ്മിപ്പിക്കുവാൻ അവസരം, ഇരകളെയും കുടുംബങ്ങളെയും സർക്കാർ പൂർണ്ണമായും സംരക്ഷിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ആശാവഹമായതും വ്യക്തതയുള്ളതുമായ നിലപാടുകൾ ഉണ്ടായിട്ടില്ല.
വരുന്ന അഞ്ചുവർഷം വിലവർദ്ധന ഇല്ലാത്ത വർഷം എന്ന ഉറപ്പ് (ഭക്ഷണ വിഭവങ്ങൾക്ക്) ജനങ്ങൾ വളരെ ആശയോടെ ഏറ്റു വാങ്ങാവുന്ന പ്രഖ്യാപനമാണ്.
വിദ്യാഭ്യാസ ആരോഗ്യ രംഗത്ത് നിലവിലെ പല പോരായ്മയും നികത്തും എന്ന് പറയുന്നുണ്ട്. വിദ്യാഭ്യാസം ഒരു കൺകരണ്ട് വിഷയമാണെങ്കിലും ന്യൂനപക്ഷ അവകാശങ്ങളുടെ മറവിൽ പല നിയമങ്ങളെയും മുൻ നിർത്തി അധികാര ദുർവിനിയോഗം ഇന്നുനടക്കുന്നു. സ്വകാര്യ സ്ഥാപങ്ങളെ നിയന്ത്രിച്ച് കേരളം നേരിടുന്ന വൻ തോതിലുള്ള വിദ്യാഭ്യാസ −ആരോഗ്യകച്ചവടത്തെ എതിരിടുവാൻ ഇടതു നിലപാടുകൾ ഉണ്ടാകുമെന്നു പറയുന്നുണ്ട്.
റോഡുവികസനത്തിൽ PPP മാതൃക എന്ന സംവിധാനത്തെ പറ്റി പറയാതിരിക്കുന്ന ഇടതു പത്രിക വീതികൂട്ടലിന് പ്രാധാന പരിഗണ കൊടുക്കുന്നു. ഹൈസ്പീഡ് കോറിഡോർ എന്ന തെറ്റായ നയത്തിന് പകരം വേഗതയേറിയ തീവണ്ടിഗതാഗതം, ജലപാതയുടെ പൂർണ നടപ്പാക്കൽ ഇവയിൽ ശ്രദ്ധചെലുത്തും എന്ന് ഉറപ്പുകൊടുക്കുന്നു.
വൈദ്യുതി രംഗത്ത് ഇടതു നേതാക്കൾ പ്രഖ്യപിച്ച ആതിരപ്പള്ളി−വാഴച്ചാൽ പദ്ധതിയെ പറ്റി ഒന്നും പറയാത്ത പത്രിക അത്തരം പാരിസ്ഥിതി വിരുദ്ധ നിലപാടുകളെ വികസനത്തിനായി പരിഗണിക്കില്ല എന്ന് പ്രതീക്ഷിക്കാം. ഒപ്പം പാരിസ്ഥിമിത്ര നിലപാടുകളെ കണ്ടുകൊണ്ടുള്ള ഉത്പാദനമാർഗങ്ങളെപറ്റി വിശദമാക്കുന്നു.
കേരളത്തിനു തലവേദനയായി കാണുന്ന ജൈവ−ജൈവഇതര മാലിന്യങ്ങളെ സംസ്കരിക്കുവാൻ ഇടതുപക്ഷ പ്രവർത്തകർ അവരുടെ ചില സ്വാധീന കേന്ദ്രങ്ങളിൽ നടത്തിയ ശ്രമങ്ങളെ വ്യപകമാക്കുവാൻ ശ്രമിക്കും എന്ന തീരുമാനം ഊർജ്ജ പ്രതിസന്ധിക്കു കൂടി ഒരു പരിഹാരമാകുവാൻ സഹായിക്കും.
പ്രവാസികളുടെ പ്രശ്നങ്ങളെ ഇരുപതിനടുത്ത് ഉപവകുപ്പുകളിലായി പരാമർശിക്കുന്നു എന്നത് മറ്റേ മുന്നണിയിൽ നിന്നും കുറേകൂടി വിഷയത്തെ ഗൗവരവതരമായി കാണുന്നു എന്നറിയിക്കുന്നുണ്ട്. അപ്പോഴും ഇവ എത്രമാത്രം പ്രയോഗത്തിൽ എത്തും എന്ന ഉത്ഘണ്ട അവശേഷിക്കുന്നു. മാത്രമല്ല കേന്ദ്രം നടപ്പിലാക്കേണ്ട തൊഴിൽ കരാർ, യാത്ര പ്രശനം, അതിന്‍റെ ഭാഗമായ മറ്റു വിഷങ്ങൾ, NORKA യുടെ ഇന്നത്തെ അരക്ഷിതാവസ്ഥ, ഇന്ത്യക്കാരായ തൊഴിൽ ദാതാവിന്‍റെ നിയമ ലംഘനങ്ങളെ ക്രിമിനൽ കുറ്റമായി കണ്ട് കേരളത്തിൽ കേസ് എടുക്കുവാൻ അവസരം, പലിശ പ്രധാന വിഷയമായി പരിഗണിച്ച് പലിശക്കാരനെതിരെ ഗുണ്ടനിയമം ചാർത്തുവാൻ നിയമഭേദഗതി തുടങ്ങിയ കാര്യങ്ങളെ പരിഗണിക്കുവാൻ പ്രകടനപത്രിക വിജയിച്ചിട്ടില്ല.
ഇത്തരത്തിൽ ഇടതുപക്ഷ പത്രികയെ വായിക്കുന്പോൾ ഇടതു രാഷ്ട്രീയ നിലപാടുകൾ അവരുടെ തന്നെ സ്വപ്ങ്ങളെ പോലും തൃപ്തിപ്പെടുത്തുന്നില്ല എന്ന് കാണാം. ഉദാഹരണമായി പാർട്ടിയുടെ ഭൂമിയെ പറ്റിയുള്ള ആഗ്രഹങ്ങളെ പാർട്ടി കൈ ഒഴിഞ്ഞതായി ഒരിക്കൽ കൂടി പ്രകടനപത്രിക വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൂമി കേന്ദ്രീകരണം നടക്കുന്ന കേരളത്തിൽ ഭൂമിയെ ഊഹ മൂലധനമായി കാണുന്ന പ്രവണതയെ കുറ്റമായി കണ്ടു ശിക്ഷിക്കുവാൻ നിലപാടുകൾ വ്യക്തമാക്കാത്ത ഇടതുനയം കഴിഞ്ഞ കുറെ നാളുകളായി തുടരുന്ന ഭൂമിയിലെ തെറ്റായ സമീപനത്തെ തിരുത്തുവാൻ തയ്യാറാകുന്നില്ല. ഭൂരഹിതരായ 30% ആളുകൾക്കും 30 സെന്‍റ് ഭൂമി എന്ന അവകാശത്തെ ഇടതുപക്ഷവും മറക്കുന്നു.
പശ്ചിമഘട്ട സംരക്ഷണ വിഷയത്തിൽ ഗാട്ഗിൽ ലക്ഷ്യം വെയ്ക്കുന്ന നയങ്ങളെ പരാമർശിക്കാതെ അതിനെ അട്ടിമറിക്കുവാൻ കൊണ്ടുവന്ന കസ്തുരിരംഗൻ നിർദേശങ്ങളിൽ പോലും തിരുത്ത് വേണമെന്നു പറയുന്ന ഇടതുനയം പാരിസ്ഥി വിഷയത്തിൽ തിരുത്തലുകൾക്ക് തയ്യാറല്ല എന്നു പറയാതെ പറയുന്നു. വൈദ്യുതി നയങ്ങളിൽ വരുത്തുവാൻ ആഗ്രഹിക്കുന്ന പുതിയ നിലപാടുകൾ എന്തുകൊണ്ട് പശ്ചിമഘട്ട വിഷയത്തിൽ ഉണ്ടാകുന്നില്ല?
സ്വകാര്യമേഖലയിൽ മാത്രമായി തൊഴിൽ അവസരം ഉണ്ടായിവരുന്പോൾ അവിടങ്ങളിൽ സംവരണം എന്ന തീരുമാനത്തെ അംഗീകരിക്കാത്ത ഇടതു പ്രകടന പത്രിക തികച്ചും സംവരണ വിരുദ്ധമാണ്.
പൊങ്ങച്ചമൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്വർണ്ണ, തുണി, ഗൃഹോപകരണ കച്ചവടങ്ങളെ നിരുത്സാഹപെടുത്തുവാൻ ശ്രമിക്കുകയും അതുവരെയെങ്കിലും നികുതി വെട്ടിക്കുവാൻ അവസരം കൊടുക്കാത്ത paperless കച്ചവടത്തിലേയ്ക്ക് ആമേഖലയെ മാറ്റുവാൻ സർക്കാർ പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല.
സർക്കാർ ഉദ്യോഗാസ്ഥരെ കര്യക്ഷമമാക്കി മാറ്റി ഫയൽ രഹിത ഓഫീസുകൾ നടപ്പിലാക്കുവാൻ നിലപാടുകൾ ഉണ്ടായിട്ടില്ല. അഴിമതിരഹിതവും കാര്യക്ഷമവുമായ ആഫീസുകൾ നടപ്പിലാക്കുക അത്യന്താപേക്ഷിതമ