യു.എ.ഇയിൽ വിസ കാലാവധി പിന്നിട്ട തൊഴിലന്വേഷകർ രാജ്യം വിടണമെന്ന് കർശന നിർദ്ദേശം

കാലാവധി പിന്നിട്ട തൊഴിലന്വേഷക വിസയിൽ യു.എ.ഇയിൽ തുടർന്നാൽ പ്രവാസികൾ കനത്ത പിഴ അടക്കേണ്ടി വരുമെന്ന് ഫെഡറൽ അതോറിറ്റി മുന്നറിയിപ്പ് നല്കി. ആറുമാസത്തെ തൊഴിലന്വേഷക വിസ ലഭിച്ചവർ അതിന്റെ കാലാവധി പിന്നിടുന്നതിന് മുന്പ് തൊഴിൽവിസയിലേക്ക് മാറുകയോ, രാജ്യം വിടുകയോ വേണമെന്ന് അതോറിറ്റി നിർദേശിച്ചു. ഇത്തരം വിസകളുടെ കാലാവധി ജൂണിൽ അവസാനിക്കും.
ജോലി നഷ്ടപ്പെട്ട് തൊഴിലന്വേഷിക്കുന്നവർക്ക് സ്പോൺസറില്ലാതെ ആറുമാസം യു.എ.ഇയിൽ തുടരാനും രേഖകൾ നിയമവിധേയമാക്കാനും കഴിഞ്ഞവർഷം ഏർപ്പെടുത്തിയതാണ് തൊഴിലന്വേഷക വിസ. ഇതിന്റെ കാലാവധി പിന്നിട്ടിട്ടും രാജ്യത്ത് തുടർന്നാൽ അവരെ വിസാ നിയമലംഘകരായി കണക്കാക്കും. ആദ്യദിവസത്തിന് 100 ദിർഹം പിഴയും പിന്നീടുള്ള ഒരോ ദിവസത്തിനും 25 ദിർഹം വീതവും പിഴ നൽകേണ്ടി വരും. തൊഴിലന്വേഷക വിസയുടെ കാലാവധി നീട്ടി നൽകാനാവില്ല.
ഇത്തരം വിസയിലുള്ളവർ തൊഴിൽ വിസയിലേക്ക് മാറുകയോ കാലാവധി പിന്നിടുന്നതിന് മുന്പ് രാജ്യം വിടുകയോ വേണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ സിറ്റിസൻ ഷിപ്പ് ആൻഡ് ഐഡന്റിറ്റി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സഈദ് റഖാൻ അൽ റാശിദി പറഞ്ഞു.