ഷാർജ പുസ്തകോത്സവത്തിന് ഇന്ന് തുടക്കമാകും

ഷാർജ : ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംബർ ഒന്ന് ബുധനാഴ്ച തുടക്കമാവും. രാവിലെ ഷാർജ എക്സ്പോ സെന്ററിൽ ഭരണാധികാരി അക്ഷരങ്ങളുടെ സുൽത്താൻ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്യും. മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. 14,625 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ പുസ്തക പ്രദർശനം നടക്കും. 60 രാജ്യങ്ങളിൽ നിന്നായി 1650 പ്രസാധകർ 15 ലക്ഷം ശീർഷകങ്ങളോടുകൂടിയ പുസ്തകങ്ങളും മേളയിലവതരിപ്പിക്കുന്നു.
ഇന്ത്യയിൽ നിന്നു മാത്രം നൂറിലധികം പ്രസാധകർ പങ്കെടുക്കുന്നുണ്ട്. ലോകത്തിലെ പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും നിരൂപകരും കലാകാരന്മാരും പങ്കെടുക്കുന്ന പുസ്തകോത്സവത്തോടനുബന്ധിച്ച് 2600−ലേറെ അനുബന്ധ സാംസ്കാരിക പരിപാടികളും എക്സ്പോ സെന്ററിൽ നടക്കും. ഇന്ത്യയിൽ നിന്ന് പ്രശസ്ത വ്യക്തികളാണ് പുസ്തകോത്സവത്തിൽ പങ്കെടുക്കാനായി ഷാർജയിലെത്തുന്നത്. മലയാളമുൾപ്പെടെ 80−ലേറെ കൃതികളുടെ പ്രകാശനങ്ങളും മേളയിലുണ്ടാവും.
കാലത്ത് ഒന്പതു മുതൽ രാത്രി വരെയായിരിക്കും പ്രദർശനം നടക്കുക, വാരാന്ത്യങ്ങളിൽ രാത്രി 11 വരെ പ്രദർശനമുണ്ടായിരിക്കും. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.