അന്പയറിംഗ് പിഴവോ ?... ധോണിയുടെ റണ്ണൗട്ടിൽ വിവാദം കത്തുന്നു
മാഞ്ചസ്റ്റർ: ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ ധോണിയുടെ റണ്ണൗട്ടിനെച്ചൊല്ലി വിവാദം. ധോണി റണ്ണൗട്ടായ പന്തെറിയുന്നതിന് തൊട്ടു മുന്പുള്ള പന്തിൽ ന്യൂസിസലൻഡ് ആറ് ഫീൽഡർമാരെ ബൗണ്ടറിയിൽ നിർത്തിയെന്നതാണ് കണ്ടെത്തിയിരിക്കുന്നത്. അവസാന പത്തോവർ പവർ പ്ലേയിൽ അഞ്ച് ഫീൽഡർമാരാണ് ബൗണ്ടറി ലൈനിൽ അനുവദനീയമായിട്ടുള്ളത്.
എന്നാൽ ന്യൂസിലൻഡ് ആറ് ഫീൽഡർമാരെ ബൗണ്ടറിയിൽ നിർത്തി. ഇത് അന്പയർമാർ കണ്ടിരുന്നെങ്കിൽ ധോണി റണ്ണൗട്ടായ 49−ാം ഓവറിലെ മൂന്നാം പന്തിൽ ഇന്ത്യക്ക് ഫ്രീ ഹിറ്റ് ലഭിക്കണമായിരുന്നു. ഫ്രീ ഹിറ്റായി ലഭിച്ച പന്തായിരുന്നെങ്കിൽ ധോണി രണ്ടാം റണ്ണിനായി ഓടി റണ്ണൗട്ടാവേണ്ടി വരില്ലായിരുന്നു എന്നാണ് വാദം.
അന്പയറിംഗ് പിഴവിനെതിരെ സോഷ്യൽ മീഡിയയിലും ആരാധകരുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. ധോണിയുടെ റണ്ണൗട്ടാണ് മത്സരത്തിന്റെ വിധിയെഴുതിയത്. ധോണി പുറത്താവുന്പോൾ ഇന്ത്യക്ക് ഒന്പത് പന്തിൽ 24 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്.

