ആദിത്യ എല്‍ വണ്ണിന്‍റെ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ഇന്ന് മുതൽ

ചന്ദ്രയാന്‍ 3 വന്‍ വിജയമായതിന് പിന്നാലെ നടത്തുന്ന ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ വണ്ണിന്‍റെ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ഇന്ന് ആരംഭിക്കും. ആഗോളതലത്തില്‍ ഖ്യാതി നേടിയ പിഎസ്എല്‍വി−സി57 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുക. ഉപഗ്രഹവുമായി റോക്കറ്റിനെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്‍ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ എത്തിച്ചു. ശനിയാഴ്ച രാവിലെ 11:50നാണ് റോക്കറ്റ് വിക്ഷേപിക്കുക. ഇന്ത്യയുടെ പ്രഥമ സൗരദൗത്യത്തിന് ഏകദേശം 368 കോടി രൂപയോളം ചെലവ് വരുമെന്നാണ് പ്രതീക്ഷ. ഭൂമിയില്‍ നിന്നും ഏകദേശം ഒന്നര ദശലക്ഷം കിലോമീറ്റര്‍ ദൂരത്തുള്ള ഒന്നാം ലെഗ്രാഞ്ചെ ബിന്ദുവിന് (എല്‍1) ചുറ്റുമുള്ള ഭ്രമണപഥത്തിലാകും ആദിത്യ എല്‍1 എത്തുക.
സൗരകൊടുങ്കാറ്റിന്‍റെയും സൂര്യന്‍റെ പുറം ഭാഗത്തുള്ള താപവ്യതിയാനങ്ങളുടെയും കാരണം കണ്ടെത്തുകയാണ് മുഖ്യ ലക്ഷ്യം.സൂര്യനില്‍ നിന്നും പ്ലാസ്മ, കാന്തിക വലയം എന്നിവ പുറന്തള്ളുന്ന കൊറോണല്‍ മാസ് ഇജക്ഷന്‍ (സിഎംഇ) പ്രതിഭാസത്തെ പറ്റിയുള്ള പഠനവും ആദിത്യയിലൂടെ ലക്ഷ്യമിടുന്നുണ്ട്. സൂര്യന്‍റെ അന്തരീക്ഷത്തില്‍ നിന്നുള്ള റേഡിയേഷന്‍ ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാക്കുന്ന മാറ്റങ്ങളും പഠനവിധേയമാക്കും. ആകെ ഏഴ് പേലോഡുകളാണ് ആദിത്യയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തദ്ദേശീയമായി വികസിപ്പിച്ച പേലോഡുകളാണ് സൂര്യപഠനത്തിനായി ഉപയോഗിക്കുക.
szfsf