ഹിമാചൽ പ്രദേശിൽ സ്ഥിതി ഗുരുതരം; മഴ തുടരുന്നു

തുടർച്ചയായി പെയ്യുന്ന മഴയുടെ പശ്ചാത്തലത്തിൽ ഹിമാചൽ പ്രദേശിൽ സ്ഥിതി ഗുരുതരം. നിരവധി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചൊവ്വാഴ്ച റെഡ്, ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചു. ഷിംല, സോളന്‍, മണ്ഡി, കുളു, സിർമൗർ, കിന്നൗർ, ലാഹൗൾ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കാന്‍ഗ്ര, ചമ്പ, ഉന, ഹാമിർപൂർ തുടങ്ങിയ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മലയോര മേഖലകളിൽ ഇടിയും മിന്നലും ഒപ്പം അടക്കം ശക്തമായ മഴയ്ക്കും സാധ്യത. മണ്ഡി, കിന്നൗർ, ലഹൗൾ−സ്പിതി എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുമുണ്ട്. 24 മണിക്കൂർ നേരത്തേക്ക് പുറത്ത് ഇറങ്ങരുതെന്നാണ് ജനങ്ങൾക്ക് നൽകിയിട്ടുള്ള മുന്നറിയിപ്പ്. സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ മരിച്ചത് 20 പേരാണ്. പ്രധാന വിനോദസഞ്ചാര മേഖലയിൽ എല്ലാം നദി കരകവിഞ്ഞു ഒഴുകുകയാണ്.
അതേസമയം, മണാലിയിലേക്ക് പോയ മലപ്പുറം സ്വദേശികളായ കുടുബം അടക്കം 10 പേരെ ബന്ധപ്പെടാന്‍ കഴിയുന്നില്ല എന്ന് ബന്ധുക്കൾ പറഞ്ഞു. നേരത്തെ കുടുങ്ങിയ ഡോക്ടർമാർ അടക്കം 51 പേർക്ക് തിങ്കളാഴ്ചയും മടങ്ങാനായില്ല. കസോളിൽ കുടുങ്ങിയ തൃശൂർ മെഡിക്കൽ കോളജിലെ 18 വിദ്യാർഥികളെ തിങ്കളാഴ്ച രാത്രി ഹോട്ടലിലേക്ക് മാറ്റി. കളമശേരി മെഡിക്കൽ കോളേജിലെ 17 വനിതാ ഡോക്ടർമാർ നിലവിൽ മണാലിയിലെ ഹഡിംബ ഹോം സ്റ്റെയിലാണുള്ളത്. 10 പുരുഷന്മാർ കോസ്‌കാറിലെ ഡോർമിറ്ററിയിലുണ്ട്. ആറ് മലയാളി മാധ്യമപ്രവർത്തകരുടെ സംഘം മണ്ഡിയിൽ തുടരുകയാണ്.നിലവിൽ 400 വിനോദ സഞ്ചാരികൾ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നു എന്നാണ് റിപ്പോർട്ട്.
xgg