മുതലപ്പൊഴിയിലേത് തുടർച്ചയായി നടക്കുന്ന അപകടങ്ങളുടെ ഭാഗം; ലത്തീന്‍ അതിരൂപത വികാരി ജനറാളിനെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് വിഡി സതീശൻ

ലത്തീന്‍ അതിരൂപത വികാരി ജനറാൾ ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കേസെടുത്തത് തീരദേശജനതയോടുള്ള സർക്കാരിന്‍റെ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേസ് അടിയന്തരമായി പിന്‍വലിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. തീരദേശത്തെ ജനങ്ങൾ വൈകാരികമായി പ്രതികരിക്കുന്നവരാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. മന്ത്രിമാർ പ്രകോപനമുണ്ടാക്കുന്ന രീതിയിൽ സംസാരിച്ച ശേഷം അതിന്‍റെ പേരിൽ ഒരു വികാരി ജനറാളിനെതിരെ കേസെടുത്ത നടപടി അംഗീകരിക്കാനാകില്ലെന്നും സതീശന്‍ പറഞ്ഞു. അവരുടെ ന്യായമായ ആവശ്യങ്ങൾക്ക് നേരെ കണ്ണടച്ചുകൊണ്ട് മുതലപ്പൊഴിയെ സർക്കാർ മരണപ്പൊഴി ആക്കി മാറ്റുകയാണ്. ഇവരുടെ പ്രശ്‌നം പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞതാണ്. പ്രദേശത്ത് അപകടമുണ്ടാക്കുന്ന പ്രശ്‌നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണാമെന്ന് അന്ന് സഭയിൽ മറുപടി പറഞ്ഞ മന്ത്രി ഉറപ്പ് നൽകിയതുമാണ്. എന്നാൽ ഈ വിഷയത്തിൽ സർക്കാർ ഇതുവരെ ചെറുവിരൽ പോലും അനക്കിയിട്ടില്ല
മുതലപ്പൊഴിയിൽ കഴിഞ്ഞ ദിവസം മൂന്ന് പേരെ കാണാതായതും ഒരാൾ മരിച്ചതും അവിടെ തുടർച്ചയായി നടക്കുന്ന അപകടങ്ങളുടെ ഭാഗമാണ്. സർക്കാരിന്‍റെ അനാസ്ഥ മൂലം അവിടെ മരിക്കാനിടയായത് 60ൽ അധികം പേരാണ്. പലരുടെയും മൃതദേഹം പോലും ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും സതീശന്‍ പറഞ്ഞു. വിഴിഞ്ഞം സമരം പരാജയപ്പെട്ടതുകൊണ്ടുള്ള വിരോധം തീർക്കാനാണ് വികാരി ജനറാൾ ഇത്തരത്തിൽ പ്രതികരിച്ചതെന്നാണ് മന്ത്രിമാർ പറഞ്ഞത്. 140 ദിവസം അവർ സമരം നടത്തിയത് തീരപ്രദേശത്തെ പാവപ്പെട്ട ജനങ്ങൾക്കുവേണ്ടിയാണെന്നും സതീശന്‍ കൂട്ടിച്ചേർത്തു. വിഴിഞ്ഞം സമരകാലത്ത് ആർച്ച് ബിഷപ്പിനെതിരെ എടുത്ത കേസ് പോലും ഇതുവരെ പിന്‍വലിച്ചിട്ടില്ല. തീരപ്രദേശത്തെ ജനങ്ങളെ ശത്രുക്കളെപ്പോലെ കാണുന്ന സമീപനമാണ് സർക്കാരിനുള്ളതെന്നും സതീശന്‍ വിമർശിച്ചു.
vjh