അറസ്റ്റ് 2018ലെ ട്വീറ്റിന്റെ പേരില്‍; മൊഹമ്മദ് സുബൈറിനെതിരെ കേസെടുത്തത് അജ്ഞാത ട്വിറ്റര്‍ ഹാന്‍ഡിലിന്റെ പരാതിയില്‍


ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മൊഹമ്മദ് സുബൈറിനെതിരെ കേസ് എടുത്തത് ഒരൊറ്റ ട്വീറ്റ് മാത്രമുള്ള ഫേക്ക് ട്വിറ്റര്‍ അക്കൗണ്ടിന്റെ പരാതിയില്‍. 2018ലെ സുബൈറിന്റെ ട്വീറ്റ് ഡല്‍ഹി പൊലീസിനെ ടാഗ് ചെയ്ത റിട്വീറ്റ് ചെയ്യുകയായിരുന്നു. ഹനുമാന്‍ ഭക്ത് എന്ന പേരും ബാലാജി കി ജെയ്ന്‍ എന്ന് യൂസര്‍ നെയ്മുമുള്ള ട്വിറ്റര്‍ ഹാന്‍ഡിലാണിത്. സുബൈറിനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് അക്കൗണ്ടിന് ആകെ ഒരു ഫോളോവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

മൊഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തതിന് ശേഷം അക്കൗണ്ട് വീണ്ടും ആക്ടീവായി. യൂസര്‍ നെയിം പങ്കുവെച്ച് കൂടുതല്‍ പേരോട് ഹാന്‍ഡില്‍ ഫോളോ ചെയ്യാന്‍ ആവശ്യപ്പെടുന്നൊരു ട്വീറ്റും ആള്‍ട്ട് ന്യൂസിന്റെ മറ്റൊരു സ്ഥാപകന്‍ പ്രതീക് സിന്‍ഹയുടെ 2015ലെ ട്വീറ്റ്, റിട്വീറ്റ് ചെയ്ത് അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസിനെ ടാഗ് ചെയ്ത് ആവശ്യപ്പെടുന്ന മറ്റൊരു ട്വീറ്റുമാണ് നിലവില്‍ ഹാന്‍ഡിലില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. 1980ല്‍ റിലീസ് ചെയ്ത ഒരു ചലച്ചിത്ര ഭാഗം പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റാണ് സുബൈറിന്റെ അറസ്റ്റിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, 2020ല്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റെന്ന് പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തു. ഈ കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. കേസിന്റെ എഫ്‌ഐആര്‍ കോപ്പി പോലും നല്‍കാതെയാണ് അറസ്‌റ്റെന്നും പ്രതീക് സിന്‍ഹ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ പൊലീസ് വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ആരും നെയിം ടാഗ് ധരിച്ചിരുന്നില്ലെന്ന ഗുരുതര ആരോപണം പ്രതീക് സിന്‍ഹ ഉന്നയിച്ചിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാത്രി 11 മണിയോടെ സുബൈറിനെ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ചോദിച്ചതെങ്കിലും ഒരു ദിവസത്തെ കസ്റ്റഡി മാത്രമാണ് കോടതി അനുവദിച്ചത്. സമൂഹത്തില്‍ വിവിധ ജാതി- മത- ഭാഷ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കുക, മതത്തേയോ മതവികാരത്തേയോ വൃണപ്പെടുത്തുകയ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെന്നാണ് ഡല്‍ഹി സൈബര്‍ സെല്‍ ഡിസിപി കെപിഎസ് മല്‍ഹോത്ര അറിയിച്ചിരിക്കുന്നത്.

You might also like

Most Viewed