പ്രവാസികൾക്ക് തപാൽ വോട്ട്; ഭിന്നതയറിയിച്ച് സീതാറാം യെച്ചൂരി
ന്യൂഡൽഹി: പ്രവാസികൾക്ക് തപാൽ ബാലറ്റിലൂടെ വോട്ട് ചെയ്യാൻ അനുവാദം നൽകാനുള്ള നീക്കത്തിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ രീതിയിൽ എളുപ്പത്തിൽ കൃത്രിമം കാണിക്കാൻ സാധിക്കുമെന്ന് പറഞ്ഞ യെച്ചൂരി, മറ്റ് രാജ്യങ്ങൾ ചെയ്യുന്നതുപോലെ വിദേശത്ത് പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കി വോട്ടിങ് നടത്തുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു.
''ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നിരവധിപേരുടെ പാസ്പോർട്ടുകൾ പോലും മാനേജർമാർ പിടിച്ചുവെച്ചിരിക്കുകയാണ്. കടുത്ത സമ്മർദത്തിലാണ് അവർ ജോലി നോക്കുന്നത്. അവരുടെ തപാൽ വോട്ടുകളിൽ കൃത്രിമം കാട്ടുക എളുപ്പമായിരിക്കാം. പണത്തിന് വേണ്ടി വോട്ട് വിൽക്കുന്ന സ്ഥിതിവരെയുണ്ടാകാം''-ഒരു പ്രമുഖ മാധ്യമത്തോട് സീതാറാം യെച്ചൂരി പറഞ്ഞു.
തപാൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ പ്രവാസി ഇന്ത്യക്കാരെ അനുവദിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടി. നവംബർ 27നാണ് ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്താനുള്ള നിർദേശം കമ്മീഷൻ കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്. വരാൻ പോകുന്ന തമിഴ്നാട്, കേരള, അസം, പുതുച്ചേരി, പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇത് നടപ്പാക്കണമെന്നാണ് നിർദേശം.
''2014ൽ ഈ നിർദേശം ആദ്യമായി മുന്നോട്ടു വയ്ക്കുമ്പോഴും ഇത് പ്രായോഗികമല്ലെന്ന് ഞങ്ങൾ പറഞ്ഞിരുന്നു''- യെച്ചൂരി പറഞ്ഞു. എന്നാൽ അന്ന് ബിജെപി ലോക്സഭയിൽ ബിൽ കൊണ്ടുവന്നു. എന്നാൽ രാജ്യസഭയിൽ ബില്ല് പാസായില്ല- യെച്ചൂരി കൂട്ടിച്ചേർത്തു. നടപടിക്രമങ്ങൾ പാലിക്കാതെ, രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായം ആരായാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ എളുപ്പവഴിയിലൂടെ തീരുമാനമെടുക്കാനാണ് ശ്രമിക്കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി. വിദേശ രാജ്യങ്ങളിൽ പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കി വോട്ട് ചെയ്യിക്കുകയാണ് വേണ്ടതെന്നും യെച്ചൂരി പറഞ്ഞു. ഈ സംവിധാനമാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പിന്തുടരുന്നത്.
1.26 കോടി പ്രവാസിളാണ് 200ൽ അധികം രാജ്യങ്ങളിലായി കഴിയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം വോട്ട് രേഖപ്പെടുത്തണമെന്ന നിർദ്ദേശം പ്രവാസികൾ ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനുള്ളിൽ ഇത്തരത്തിൽ അറിയിക്കുന്നവർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്.
അതത് മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് ഇലക്ട്രോണിക് മാർഗത്തിൽ പ്രവാസിക്ക് അയച്ചു നൽകും. അവർക്ക് അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് വോട്ട് രേഖപ്പെടുത്താം. അതിന് ശേഷം എംബസികളിൽ അറിയിച്ച് ആ രാജ്യത്ത് താമസിക്കുകയാണെന്നും വോട്ട് രേഖപ്പെടുത്തിയത് ആൾ പോസ്റ്റൽ വോട്ടിന് അപേക്ഷിച്ച ആൾ തന്നെയാണെന്നും സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് വാങ്ങണം. ഇതിനായി ഒരു ഉദ്യോഗസ്ഥനെ എംബസിയിൽ നിയോഗിക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്. എംബസിയിൽ നിന്ന് വാങ്ങിയ അറ്റസ്റ്റഡ് കോപ്പി ഒന്നുകിൽ തപാലിലൂടെയോ അല്ലെങ്കിൽ എംബസിയിൽ സമർപ്പിക്കുകയോ ചെയ്യാമെന്നുമാണ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.

