ബസ് പെട്ടെന്ന് ഇടതുവശത്തേക്കു തിരിച്ചു; സ്കൂട്ടർ യാത്രികൻ മരിച്ചു

കോയമ്പത്തൂർ: തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കോയമ്പത്തൂരിലെ ഗാന്ധിപുരത്താണ് സംഭവം. ടൗൺ ബസ് സ്റ്റാൻഡിനു സമീപമെത്തിയപ്പോൾ മുന്നറിയിപ്പു നൽകാതെ ബസ് ഇടതുവശത്തേക്ക് തിരിക്കുകയായിരുന്നു. ഇതോടെ സ്കൂട്ടർ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ ഓടിച്ചിരുന്ന പ്രസന്നകുമാർ(18) ബസ്സിന്റെ ഇടതുവശത്ത് മുൻപിലുള്ള ടയറിനു കീഴിലേക്കു വീഴുകയായിരുന്നു. ഉടൻ തന്നെ ബസ് നിർത്തി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിന്നിൽ യാത്ര ചെയ്ത വിഗ്നേഷ് (18) ഗുരുതര പരിക്കുകളോടെ കോയമ്പത്തൂർ മെഡിക്കൽ കോേളജിൽ ചികിത്സയിലാണ്.
അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ധർമ്മപുരി ജില്ലയിൽ നിന്നുള്ള പ്രസന്നകുമാറിന്റെ അരയ്ക്കും നടുഭാഗത്തിനുമാണ് പരിക്കേറ്റത്. ഇയാളെ കോയന്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചങ്കിലും രക്ഷപ്പെടുത്താനായില്ല. 11ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് സംഭവം. സമീപത്തുള്ള കോളേജിലെ പരിപാടിക്കായി സാധനങ്ങൾ വാങ്ങിവരികയായിരുന്നു പ്രസന്നകുമാറും വിഗ്നേഷും. ബസ്സ് ഡ്രൈവർ സൗന്ദരപാണ്ടി (37), കണ്ടക്ടർ സെൽവകുമാർ (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.