ദേശീയ പൗരത്വ രജിസ്റ്ററിനു മുന്നോടിയായി സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തുമെന്ന് രവിശങ്കര്‍ പ്രസാദ്

ന്യൂഡൽഹി: രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിനു മുന്നോടിയായി സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുന്നത് ഉൾപ്പെടെയുള്ള ഉചിതമായ നിയമ നടപടികൾ പിന്തുടരുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. ദ സൺഡേ എക്സ്പ്രസിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിനു വേണ്ടി ശേഖരിക്കുന്ന ചില വിവരങ്ങൾ ദേശീയ പൗരത്വ പട്ടികയ്ക്കു വേണ്ടി ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനും സാധ്യതയുണ്ടെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.
“ദേശീയ പൗരത്വ രജിസ്റ്റർ എന്ന് നടപ്പാക്കുമെന്ന ചോദ്യത്തിന്, ഒരു നിലപാട് സ്വീകരിക്കേണ്ടതുണ്ട്. ഒരു നിയമ നടപടിക്രമം ഉണ്ടാവും. ആദ്യം ഒരു തീരുമാനം. രണ്ടാമത് വിജ്ഞാപനം. മൂന്നാമത് നടപടിക്രമങ്ങൾ, പരിശോധിക്കൽ, എതിർപ്പുകൾ, എതിർപ്പുകൾ കേൾക്കൽ, അപ്പീലിനുള്ള അവകാശം. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുകയും പ്രതികരണം സ്വീകരിക്കുകയും ചെയ്യും. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ, അത് പരസ്യമായി ആയിരിക്കും. എൻ.ആർ.സിയിൽ ഒന്നും രഹസ്യമായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എൻ.ഡി.എ സഖ്യകക്ഷിയായ ജെ.ഡി(യു) ഭരിക്കുന്ന ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ രാജ്യവ്യാപകമായി ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.