വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് പ്രണയ സാഫല്യം: കൊച്ചനിയനും ലക്ഷ്മി അമ്മാളും വിവാഹിതരായി

തൃശ്ശൂര്‍: വൃദ്ധസദനത്തിലെ കതിര്‍മണ്ഡപത്തില്‍ ഭദ്രദീപവും നിറപറയും സാക്ഷിനിര്‍ത്തി കൊച്ചനിയന്‍ ലക്ഷ്‌മി അമ്മാളിന്റെ കഴുത്തില്‍ താലി ചാര്‍ത്തി. മന്ത്രിയുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ നടന്ന താലികെട്ടിന് അകമ്പടിയായി നാദസ്വരമേളം. മേയറുടെ നേതൃത്വത്തില്‍ തിരുവാതിര. യുവഗായകന്റെ സീതാകല്ല്യാണ ഗാനം. ഒരു പ്രണയസാഫല്യത്തിനൊപ്പം സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തിയ വൃദ്ധസദനത്തിലെ വിവാഹമെന്ന ചരിത്രപ്രാധാന്യവുമുണ്ട് ഈ വിവാഹത്തിന്. വടക്കുംനാഥന്റെ അനുഗ്രഹമാണ്. എത്രയും പെട്ടെന്ന് ലക്ഷ്‌മിക്കൊപ്പം വടക്കുംനാഥനു മുന്നിലെത്തണം. ഗുരുവായൂരും പിന്നെ ഒത്തിരി ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തണം. 66 വയസ്സുകാരി ലക്ഷ്‌മി അമ്മാളിനെ ചേര്‍ത്തുനിര്‍ത്തി 67കാരന്‍ കൊച്ചനിയന്‍ പറഞ്ഞു. മൈലാഞ്ചിയിട്ട കൈകളാല്‍ മുഖംപൊത്തി ലക്ഷ്‌മി അമ്മാളും സന്തോഷം പങ്കുവെച്ചു. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നെങ്കിലും ഒരുമിച്ചൊരു ജീവിതം പ്രതീക്ഷിച്ചിരുന്നില്ല. സന്തോഷമുണ്ട്....- ലക്ഷ്‌മി അമ്മാള്‍ പറഞ്ഞു. ലക്ഷ്‌മി അമ്മാളിന്റെ ഭര്‍ത്താവ് കൃഷ്‌ണയ്യരുടെ സഹായിയായിരുന്നു കൊച്ചനിയന്‍. കൃഷ്‌ണയ്യരുടെ മരണശേഷം അമ്മാളിന്റെ ഏക ആശ്രയവും കൊച്ചനിയനായി.
പിന്നീട് ശാരീരികാവശതകളുള്ള ലക്ഷ്‌മി അമ്മാളിനെ രാമവര്‍മ്മപുരത്തെ വൃദ്ധസദനത്തിന്റെ സുരക്ഷിതത്വത്തിലേക്ക് എത്തിച്ച ശേഷം കൊച്ചനിയന്‍ വഴിപിരിഞ്ഞു. അസുഖ ബാധിതനായി മറ്റൊരു ആശ്രയകേന്ദ്രത്തില്‍ കൊച്ചനിയനും ഏറെകഴിയുംമുന്നെ എത്തപ്പെട്ടു. അവിചാരിതമായാണ് കൊച്ചനിയനെ രാമവര്‍മ്മപുരം സര്‍ക്കാര്‍ വൃദ്ധ സദനത്തില്‍ അധികൃതര്‍ എത്തിക്കുന്നത്. വിവാഹത്തിലൂടെ ഒന്നിക്കാനുള്ള ഇവരുടെ തീരുമാനത്തിന് വൃദ്ധസദനം അധികൃതരും പിന്തുണയേകി. അന്തേവാസികള്‍ സ്വരൂകൂട്ടിവച്ച പണം നല്‍കിയാണ് താലി വാങ്ങിയത്. വിവാഹത്തലേന്ന് കല്യാണപ്പെണ്ണിനെ മൈലാഞ്ചിയണിച്ചതും അന്തേവാസികളും ജീവനക്കാരും ചേര്‍ന്ന്. ദമ്പതികള്‍ക്കായി വൃദ്ധസദനത്തില്‍ പ്രത്യേകമുറിയും ഒരുക്കിയിട്ടുണ്ട്. വൃദ്ധസദനങ്ങളില്‍ കഴിയുന്നവര്‍ക്ക് പരസ്‌പരം ഇഷ്‌ടമാണെങ്കില്‍ നിയമപരമായി വിവാഹം കഴിക്കാവുന്നതാണെന്ന് സാമൂഹ്യനീതി വകുപ്പ് അനുവാദം നല്‍കിയിരുന്നു. ദമ്പതികള്‍ക്ക് താമസിക്കാന്‍ മുറി വേണമെന്നും തീരുമാനിച്ചിരുന്നു. അന്തേവാസികളും ആശംസകള്‍ നേരാനെത്തിയവരും ചടങ്ങിന് സാക്ഷിയായി. ജില്ലയിലെ മറ്റു വൃദ്ധ സദനങ്ങളിലെ അന്തേവാസികളും ചടങ്ങിനെത്തിയിരുന്നു.
മന്ത്രി സുനില്‍കുമാര്‍, മേയര്‍ അജിത വിജയന്‍, വൃദ്ധ സദനം ചെയര്‍മാന്‍ ജോണ്‍ ഡാനിയേല്‍, കലക്‌ടര്‍ എസ്.ഷാനവാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. കൊച്ചനിയന്റെ മക്കളാരും ചടങ്ങിനെത്തിയില്ല. അമ്മാളിന് മക്കളില്ല.
കണ്ടുമുട്ടിയതും കൂടിച്ചേര്‍ന്നതും വടക്കുംനാഥ സന്നിധിയില്‍ പാചക സ്വാമിയെന്ന് പ്രസിദ്ധനായ കൃഷ്‌ണയ്യര്‍ സ്വാമിയുടെ വധുവായാണ് ലക്ഷ്‌മി അമ്മാള്‍ ജീവിതം തുടങ്ങിയത്. അക്കാലത്ത് തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ നാദസ്വരം വായിക്കാനെത്തിയതായിരുന്നു കൊച്ചനിയന്‍. സ്വാമിയും ലക്ഷ്‌മിയമ്മാളും കൊച്ചനിയനെ പരിചയപ്പെടുന്നത് വടക്കുംനാഥ സന്നിധിയില്‍വച്ചാണ്. സൗഹൃദം കൊച്ചനിയനെ സ്വാമിയുടെ പാചകസഹായിയാക്കി മാറ്റി. 20 വര്‍ഷം മുന്‍പ് കൃഷ്‌ണസ്വാമി മരിച്ചു. മക്കളില്ലാതെ ഒറ്റയ്‌ക്കായ ലക്ഷ്‌മിയമ്മാളെ പുനര്‍വിവാഹം കഴിക്കാന്‍ കൊച്ചനിയന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സമ്മതിച്ചില്ല. കൊച്ചനിയന്‍ പിന്നീട് വിവാഹിതനായെങ്കിലും ഭാര്യ മരിച്ച് ഒറ്റപ്പെടുകയായിരുന്നു. ഒന്നരവര്‍ഷം മുന്‍പാണ് ലക്ഷ്‌മിയമ്മാള്‍ രാമവര്‍മ്മപുരം വൃദ്ധസദനത്തിലെത്തിയത്. ഇടയ്‌ക്ക് കൊച്ചനിയന്‍ അമ്മാളെ കാണാനെത്തിയിരുന്നു. ഇതിനിടെ ഗുരുവായൂരില്‍ കുഴഞ്ഞുവീണ കൊച്ചനിയനെ ആശുപത്രിയിലും പിന്നീട് വയനാട് വൃദ്ധമന്ദിരത്തിലുമാക്കി. ഇവിടെനിന്നാണു രണ്ടുമാസംമുമ്പാണ് രാമവര്‍മ്മപുരത്ത് എത്തിച്ചത്.