പിതാവ് ശകാരിച്ചതിനെ തുടർന്ന് പതിനേഴുകാരൻ ജീവനൊടുക്കി
ന്യൂഡൽഹി: പിതാവ് ശകാരിച്ചതിനെ തുടർന്ന് ഡൽഹി വസന്ത് വിഹാറിൽ പതിനേഴുകാരൻ ജീവനൊടുക്കി. ബുധനാഴ്ചയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. പ്ലസ് വൺ വിദ്യാർഥിയായിരുന്നു.
മമ്മി,പപ്പാ..സോറി എന്ന് കുറിപ്പെഴുതി വെച്ചാണ് കുട്ടി ആത്മഹത്യ ചെയ്തത്. പുതിയ ഇയർഫോണിന് ഓർഡർ നൽകിയതിന് പിതാവ് ശകാരിച്ചതിൽ മനം നൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ച നിലയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മാതാപിതാക്കൾ തന്നെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതശരീരം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ഡൽഹി സർവകലാശാലയുടെ കീഴിലുള്ള കേശവ് മഹാവിദ്യാലയയിൽ പ്യൂണാണ് കുട്ടിയുടെ പിതാവ്. കുട്ടിയ്ക്ക് രണ്ട് സഹോദരിമാരുണ്ട്.

