തന്റെ പോരാട്ടം ഭീകരവാദത്തെ തുടച്ചു നീക്കാൻ: നരേന്ദമോദി

പാട്‌ന: ഭീകരവാദത്തെ രാജ്യത്തു നിന്ന് തുടച്ചു നീക്കാനാണ് തന്റെ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദമോദി. പാക്കിസ്ഥാനിലെ ബലാകോട്ടിലെ ജെയ്‌ഷെ ഇ മുഹമ്മദിന്റെ മൂന്ന് കേന്ദ്രങ്ങൾ ഇന്ത്യന്‍ വ്യോമസദേന തകർത്ത സംഭവത്തിൽ പ്രതിപക്ഷം തെളിവ് ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് മോദിയുടെ ഈ വെളിപ്പെടുത്തൽ. ബിഹാറിലെ ആദ്യ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ജവാന്മാർക്കൊപ്പം രാജ്യം മുഴുവൻ ഉറച്ചുനിൽക്കുമെന്ന് പറഞ്ഞു. ഭീകരർക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് 21 പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു നിന്ന് സർക്കാരിനെ ചോദ്യം ചെയ്യുകയാണുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉറി ഭീകരാക്രമണത്തിനുശേഷമുണ്ടായ ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ സ്‌ട്രൈക്കിന് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷം തെളിവ് ആവശ്യപ്പെട്ടിരുന്നു. ഇർരോൾ വ്യോമസേന ബലാകോട്ട് നടത്തിയ ആക്രമണത്തിന്റെ തെളിവാണ് ആവശ്യപ്പെടുന്നത്. ഇതെല്ലാം കണ്ട് പാക്കിസ്ഥാൻ കൈയ്യടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തെ മുഴുവൻ ജനങ്ങളും ജവാന്മാർക്കൊപ്പം ഉറച്ചുനിൽക്കും. ഭീകരർക്കെതിരെ നിലപാടു സ്വീകരിക്കേണ്ടവർ പക്ഷേ യോഗം ചേർന്നു സർക്കാരിന്റെ നേട്ടങ്ങളെ പ്രശംസിക്കുന്നതിന് പകരം പ്രതിപക്ഷം കാവൽക്കാരനെ അധിക്ഷേപിക്കാൻ ശ്രമിക്കുകയാണ്. കാവൽക്കാരനെ അവഹേളിക്കാനുള്ള മത്സരമാണു നടക്കുന്നത്. എന്നാൽ കാവൽക്കാരൻ ഇപ്പോൾ കൂടുതൽ ജാഗ്രതയോടെയാണ് നിലകൊള്ളുന്നതെന്നു നരേന്ദ്ര മോദി പറഞ്ഞു. ബീഹാറിൽ നടന്ന സങ്കൽപ് റാലിയിൽ മുഖ്യമന്ത്രി നിതീഷ് കുമാറും മോദിക്കൊപ്പം പങ്കെടുത്തു.