അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ, നാല് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. കശ്മീരിലെ ഹന്ദ്വാര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികൾ ഒളിച്ചിരിക്കുന്ന വീടുകളിൽ സൈന്യം തിരച്ചിൽ നടത്തവെയായിരുന്നു ആക്രമണം.
തുടർച്ചയായ മൂന്നാം ദിവസമാണ് സൈന്യം തീവ്രവാദികൾക്കായി തിരച്ചിൽ നടത്തുന്നത്. എന്നാൽ, സൈന്യത്തിന്റെ ആക്രമണത്തിൽ എത്ര തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നത് വ്യക്തമല്ല. കെട്ടിടങ്ങളിൽ ഒളിച്ചിരിക്കുന്ന ഭീകരരുടെ വിവരങ്ങളും ലഭ്യമല്ല. രാത്രി തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞ ദിവസം ജമ്മു കശ്‌മീരിൽ ഷോപിയാനിലെ സൈനിക ക്യാമ്പിന് സമീപം ലഷ്‌കർ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടിയിരുന്നു. ഷോപിയാനിലെ നാഗീശൻ ക്യാമ്പിന് സമീപമായിരുന്നു സംഭവം. സംശയാസ്‌പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സൈനികർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.