ബംഗാളിൽ കോൺഗ്രസും സി.പി.എമ്മും സീറ്റുകൾ പങ്കിടാൻ ധാരണ

ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പിൽ ബംഗാളിൽ സി.പി.എമ്മും കോൺഗ്രസും സീറ്റ് പങ്കിടാൻ ധാരണയിലേക്ക്. ചർച്ചകൾ പുരോഗമിക്കുന്നത്. സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ട എന്ന കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്. നിലവിൽ ബംഗാളിൽ കോൺഗ്രസിന് നാലും സി.പി.എമ്മിനും രണ്ടും സീറ്റുകളാണുള്ളത്. വെള്ളിയാഴ്ച ചേരുന്ന സി.പി.എം പിബി യോഗത്തിലാകും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം. ഒന്നിച്ച് നിൽക്കുന്ന കാര്യത്തിൽ നേതൃതലത്തിൽ ധാരണയായിക്കഴിഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും സി.പിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കണ്ട് സംസാരിച്ചതായാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. പാർലമെന്റിന്റെ സെൻട്രൽ ഹാളിലും കോൺഗ്രസ് പാർലമെന്ററി പാർട്ടി ഓഫീസിലും വച്ച് ഇരുവരും കണ്ട് ചർച്ച നടത്തിയതായാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിനിടെ ബംഗാളിലെ കോൺഗ്രസ് സഖ്യത്തെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ, ആദ്യം അവർ തീരുമാനിക്കട്ടെ എന്നായിരുന്നു യെച്ചൂരിയുടെ മറുപടി. സഖ്യം തീരുമാനിക്കുന്നതിൽ തങ്ങളുടെ ബംഗാൾ ഘടകങ്ങളുടെ റിപ്പോർട്ടിന് കാത്തിരിക്കുകയാണ് ഇരുപാർട്ടികളും.
ഞായറാഴ്ച കൊൽക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് നടന്ന റാലി വൻവിജയമായതിന്റെ ആത്മവിശ്വാസത്തിലാണ് സി.പി.എം. സംഘടന ദുർബലമെന്നുപറയുന്ന ബംഗാളിൽ ലക്ഷക്കണക്കിനാളുകൾ റാലിയിൽ പങ്കെടുക്കാനെത്തിയത് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. കോൺഗ്രസ് സഖ്യം പാർട്ടിയെ ബാധിക്കുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ ജാഗ്രതയോടെ മാത്രമേ സി.പി.എം. തീരുമാനമെടുക്കൂ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതുപോലെ പരസ്യമായ സഖ്യമുണ്ടാകുമോ അതോ ഏതാനും സീറ്റുകളിൽ ധാരണ എന്ന നിലയിലാകുമോ എന്ന് മാത്രമാണ് അറിയാനുള്ളത്.
പൊതുതിരഞ്ഞെടുപ്പിൽ തൃണമൂലുമായി സഖ്യം വേണമെന്ന് കോണ്‍ഗ്രസിൽ ചിലർ വാദിക്കുന്നുണ്ടെങ്കിലും അത് ആത്മഹത്യാപരമാവുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കോണ്‍ഗ്രസിന്റേതടക്കമുള്ള നേതാക്കൾ തൃണമൂലിൽ ചേരുന്നതും ആശങ്ക കൂട്ടി. അടുത്തിടെ കോണ്‍ഗ്രസിന്റെ വനിതാ എം.പി. തൃണമൂലിൽ ചേർന്നിരുന്നു.
അതേസമയം, ഇടതിനൊപ്പം നിൽക്കാനാണ് രാഹുലിനും താത്പര്യം. കോണ്‍ഗ്രസിലും സഖ്യത്തിന്റെ കാര്യത്തിൽ രണ്ട് പക്ഷമുണ്ട്. രാഹുൽ ഗാന്ധി കഴിഞ്ഞയിടെ ബംഗാളിലെ നേതാക്കളുമായി സഖ്യകാര്യം ചർച്ചചെയ്തിരുന്നു. 2016−ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം കോണ്‍ഗ്രസിനൊപ്പം ചേർന്നിരുന്നു. എന്നാൽ, ഉദ്ദേശിച്ച ഫലമുണ്ടായില്ല. 295 അംഗ നിയമസഭയിൽ കോൺഗ്രസിന് 44 സീറ്റും സി.പി.എമ്മിന് 26 സീറ്റും കിട്ടി. ഇടതുപക്ഷത്തിന് മൊത്തം 32 സീറ്റുകളേ നേടാനായുള്ളൂ. കോണ്‍ഗ്രസ് സഖ്യം തെറ്റായെന്ന് പിന്നീട് സി.പി.എം. കേന്ദ്രകമ്മിറ്റി വിലയിരുത്തുകയുംചെയ്തു. എന്നാൽ, ബി.ജെ.പി.യെ തോൽപിക്കാൻ സാധ്യമായിടത്ത് കോൺഗ്രസുമായി ധാരണയാവാമെന്ന് വിശാഖപട്ടണം പാർട്ടി കോൺഗ്രസ് തീരുമാനിച്ചതോടെയാണ് സി.പി.എമ്മിൽ വീണ്ടും സഖ്യചർച്ചകൾ തുടങ്ങിയത്.