നീരവ് മോദിയുടെ പക്കൽ അരഡസൻ കള്ള പാസ്പോർട്ടുകൾ

ന്യൂഡൽഹി : ബാങ്ക് തട്ടിപ്പ് നടത്തിയ നീരവ് മോദി വിദേശത്ത് യാത്രകൾ നടത്താനായി ഉപയോഗിക്കുന്നത് അര ഡസൻ വ്യാജ ഇന്ത്യൻ പാസ്പോർട്ടുകളെന്ന് റിപ്പോർട്ട്. ഇക്കാര്യം വ്യക്തമായതോടെ മോദിക്കെതിരെ ഇന്ത്യയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തു. യഥാർത്ഥ പാസ്പോർട്ടുമായാണ് നീരവ് മോദി ലണ്ടനിൽ എത്തിയതെന്നും ഇവിടെവെച്ചാണ് പാസ്പോർട്ട് ഇന്ത്യ റദ്ദാക്കുന്നതെന്നും യു.കെ വിദേശകാര്യ അധികൃതർ അറിയിച്ചു. നീരവിന്റെ കൈവശമുള്ള വ്യാജ പാസ്പോർട്ടുകൾ സംബന്ധിച്ച് ഇന്ത്യ ബ്രിട്ടന് വിവരം നൽകിയിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ, മാർച്ചിൽ നീരവ് ഫ്രാൻസിലേക്ക് യാത്ര നടത്തിയത് ഇത്തരത്തിൽ ഒരു വ്യാജ പാസ്പോർട്ടിലാണെന്ന് വ്യക്തമായി. ഇയാളുടെ കൈവശം സിംഗപ്പൂർ പാസ്പോർട്ട് ഉണ്ടോ എന്ന് വ്യക്തമല്ല. ഇന്ത്യൻ സർക്കാർ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മോദി ജനുവരിയിൽ മുംബൈയിൽനിന്ന് യു.എ.ഇയിലേക്ക് കടന്നതാണ്. മാർച്ചിലെ മൂന്നാമത്തെ ആഴ്ച അവിടെനിന്ന് ഹോങ്കോംഗിലേക്ക് പറന്നു. ഹോങ്കോംഗിൽ നിരവധി സ്ഥാപനങ്ങൾ മോദിയുടേതായിട്ടുണ്ട്.
ഇതേത്തുടർന്ന് മോദിയെ പിടികൂടാൻ സർക്കാർ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്ക് കടന്നു. അവിടെനിന്ന് അമേരിക്കയിലേക്കും. ഇപ്പോൾ ബെൽജിയത്തിലാണ് നീരവ് മോദിയുള്ളത്. അതേസമയം, നീരവ് മോദി ലണ്ടനിൽ അഭയം നേടാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മോദിയുടെ കൈവശമുണ്ടായിരുന്ന യഥാർത്ഥ പാസ്പോർട്ട് ഇന്ത്യ റദ്ദാക്കിയിരുന്നു. നിലവിൽ കള്ള പാസ്പോർട്ട് ഉപയോഗിച്ചാണ് ബെൽജിയത്തിലുള്ള മോദിയുടെ യാത്രകൾ. ഇതിൽ ഒരു പാസ്പോർട്ടിൽ 40 ദിവസത്തെ ബ്രിട്ടീഷ് വിസയുള്ളതിനാൽ ഇത് ഉപയോഗിച്ചാണ് നീരവ് മോദിയുടെ യാത്രകൾ.