രാഷ്ട്രീയത്തിൽ തുടരുമെന്ന് സോണിയാ ഗാന്ധി

മുംബൈ : സജീവരാഷ്ട്രീയത്തിൽ വേണ്ടി വന്നാൽ തുടരുമെന്നുള്ള വ്യക്തമായ സൂചന നൽകി മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. മുംബൈയിൽ നടന്ന ഇന്ത്യാ ടുഡേ കോൺക്ലേവിലാണ് അവർ ഇക്കാര്യം സൂചിപ്പിച്ചത്.
പാർട്ടി ആവശ്യപ്പെട്ടാൽ 2019−ലെ പൊതുതിരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ധലത്തിൽ മത്സരിക്കുമെന്ന് സോണിയ പറഞ്ഞു. മകൾ പ്രിയങ്കാഗാന്ധി വദ്ര രാഷ്ട്രീയപ്രവേശം നടത്തുമോ എന്നതിനെക്കുറിച്ച് അറിയില്ലെന്നും ഇക്കാര്യത്തിൽ മകൾ തന്നെ ഒരു നിലപാടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സോണിയ പറഞ്ഞു. കേന്ദ്രത്തിൽ അടുത്ത തവണ കോൺഗ്രസ് അധികാരത്തിലേറുമെന്ന ആത്മവിശ്വാസമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അച്ഛാ ദിൻ പ്രചാരണം ബി.ജെ.പിയുടെ പഴയ ഇന്ത്യ തിളങ്ങുന്നു പ്രചാരണം പോലെ തിരിച്ചടിക്കും. നടപ്പാക്കാൻ സാധിക്കാത്ത കാര്യങ്ങൾ പറഞ്ഞ് കോൺഗ്രസ് ഒരിക്കലും ജനങ്ങളെ പറ്റിക്കില്ല −സോണിയാഗാന്ധി പറഞ്ഞു.
ജനാധിപത്യത്തിൽ ഭിന്നാഭിപ്രായങ്ങൾക്കും സംവാദങ്ങൾക്കും സ്ഥാനമുണ്ട്. അല്ലാതെ ഒരാൾ പറയുന്നതുമാത്രമാണ് ശരിയെന്നു കരുതാൻ പാടില്ല. പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി പാർലമെന്ററി ജനാധിപത്യത്തിന് വിലകൽപിച്ചിരുന്നെന്നും സോണിയ പറഞ്ഞു.
സ്വന്തം പരിമിതികൾ അറിയാവുന്നതുകൊണ്ടാണ് 2004−ൽ താൻ പ്രധാനമന്ത്രി പദമേറ്റെടുക്കാതിരുന്നതെന്നും സോണിയ പറഞ്ഞു. തന്നെക്കാൾ മികച്ച പ്രധാനമന്ത്രിയായിരിക്കും ഡോ. മന്‍മോഹൻ സിംഗ് എന്ന് ഉറപ്പായിരുന്നു. 2014−ലെ പരാജയത്തിനു കാരണം ഭരണവിരുദ്ധവികാരം മാത്രമായിരുന്നില്ല; അഴിമതിയെക്കുറിച്ചുള്ള സി.എ.ജി. റിപ്പോർട്ടുകൾ പ്രതിപക്ഷം ഊതിപ്പെരുപ്പിച്ചു. കൃത്യമായ വിപണനതന്ത്രം കോൺഗ്രസിനുണ്ടായിരുന്നില്ല. അതിനാൽ, നരേന്ദ്രമോദിയുടെ പ്രചാരണതന്ത്രങ്ങളെ നേരിടാനായില്ല −അവർ പറഞ്ഞു.
രാഹുലിന് താൻ നിർദേശങ്ങൾ നൽകാറില്ല. പഴയകാലനേതാക്കളേയും യുവനേതാക്കളേയും ഒന്നിച്ചു കൊണ്ടുപോകാൻ രാഹുലിനു കഴിയും. രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ അവരെ കേസുകളിൽ കുടുക്കുന്നത് ബി.ജെ.പി. സർക്കാരിന്റെ രീതിയാണെന്നും കാർത്തി ചിദംബരത്തിന്റെ അറസ്റ്റിനെ പരാമർശിച്ച് സോണിയ പറഞ്ഞു.