ബങ്കളത്തെ മുനിയറയ്ക്ക് രണ്ടായിരം വർഷം പഴക്കം

നീലേശ്വരം : ബങ്കളം രക്തേശ്വരിക്ഷേത്ര നവീകരണത്തിനിടയിൽ കണ്ടെത്തിയ മുനിയറ, 2000 വർഷംമുന്‍പ് മഹാശിലാ കാലഘട്ടത്തിൽ നിർമ്മിച്ചതാണെന്ന് ചരിത്രഗവേഷകർ. മുകൾഭാഗത്ത് അടപ്പോടുകൂടി നിർമ്‍മിച്ച മുനിയറയുടെ നിർമ്മാണരീതിയും കൊത്തുപണികളോടുകൂടിയ കവാടവും ജില്ലയിലെ മറ്റ് സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയ മുനിയറകളോട് സാമ്യമുള്ളതാണ്. മറ്റ് മുനിയറകളെക്കാൾ വലിപ്പമേറിയതും മധ്യഭാഗത്ത് കൽത്തൂണോടുകൂടിയതുമായ മുനിയറയ്ക്ക് 12 സ്‌ക്വയർ മീറ്റർ വിസ്തീർണവും ഒന്നരമീറ്റർ ഉയരവുമുണ്ട്. കൽത്തൂണിൽ പ്രത്യേക നിർമ്മിതികൊണ്ടുതന്നെ നാല്് ഭാഗങ്ങളായാണ് മുനിയറ സജ്ജീകരിച്ചിരിക്കുന്നത്.
മഹാശിലാ സംസ്‌കാര കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട മറ്റ് മുനിയറകളിലെന്നപോലെ ബങ്കളത്തുനിന്നും വിവിധ ആകൃതിയിലുള്ള മണ്‍പാത്രങ്ങളും ലഭിച്ചിരുന്നു.ബങ്കളത്തുനിന്ന് അഞ്ച് മുനിയറകളുടെ അവശിഷ്ടങ്ങളും നിരവധി മണ്‍പാത്രങ്ങളും പലപ്പോഴായി ലഭിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.മുനിയറകളുടെ കണ്ടെത്തലുകളും പല ഭാഗത്തായി കാണുന്ന പ്രാചീനശിലാ ചിത്രങ്ങളും ബങ്കളം മഹാശില കാലഘട്ടം മുതൽക്കുതന്നെ ജനവാസകേന്ദ്രമായിരുന്നുവെന്നതിന് തെളിവാണെന്ന് കാഞ്ഞങ്ങാട് നെഹ്രു ആർട്‌സ് ആൻഡ് സയൻസ് കോളേജ് ചരിത്രവിഭാഗം അദ്ധ്യാപകർ അഭിപ്രായപ്പെട്ടു.