രാജ്യത്തെ പ്രശ്നങ്ങളിൽ ജനങ്ങൾ ഒരുമിച്ച് നിൽക്കണം : കനയ്യകുമാർ
കൽപറ്റ : രാജ്യത്തെ യഥാർത്ഥ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ജനങ്ങൾ ഒരുമിച്ച് നിൽക്കണമെന്ന് ജെ.എൻ.യു. മുൻയൂണിയൻ ചെയർമാൻ കനയ്യകുമാർ പറഞ്ഞു. സംഘപരിവാർ ഫാസിസത്തിനും കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കുമെതിരെ കൽപറ്റയിൽ നടന്ന എ.ഐ.വൈ.എഫ്. സമര ഐക്യസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങൾയഥാർത്ഥ പ്രശ്നങ്ങൾ സംസാരിക്കുമോ എന്ന ഭയമാണ് സർക്കാരിനെന്നും അതിന്റെ ഭാഗമായാണ് വ്യാജവാദങ്ങൾ ഉയർത്തുന്നതെന്നും ഒരുവശത്ത് ചൈനയുമായി യുദ്ധം നടക്കുമെന്ന് പ്രചരിപ്പിക്കുന്പോൾ മറുവശത്ത് ഗുജറാത്തിൽ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിർമ്മിക്കാനും നാഗ്പുർ മെട്രോ നിർമ്മിക്കാനും ടെൻഡർ നൽകിയിരിക്കുന്നത് ചൈനയ്ക്കാണെന്നും യഥാർത്ഥ പ്രശ്നങ്ങളെ മറച്ചുവെയ്ക്കാൻ വിഷയങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോരഖ്പുർ ആസ്പത്രിയിൽ ഓക്സിജൻ കിട്ടാതെ 60−ലധികം കുട്ടികൾ മരണപ്പെട്ടതല്ല പ്രശ്നമെന്നും അവർ മദ്രസകളിൽ വന്ദേമാതരം ചൊല്ലുമോഎന്നാണ് ചർച്ച ചെയ്യുന്നതെന്നും ദളിത്, പിന്നാക്ക വിഭാഗങ്ങൾ, സ്ത്രീകൾ, യുവാക്കൾ, അവരുടെ തൊഴിലില്ലായ്മ, തുല്യനീതി, അവസര സമത്വം, ലിംഗനീതി ഇതൊന്നും കേന്ദ്ര സർക്കാറിന് വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ ന്യായീകരിക്കുന്നില്ലെന്നും എന്നാലും അത് ചർച്ചയാവുന്നതിന് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നും അതിലുമധികം കർഷക ആത്മഹത്യയും വിദ്യാർത്ഥികളുടെ ആത്മഹത്യയും സൈനികരുടെ ആത്മഹത്യയും രാജ്യത്ത് നടക്കുന്നുണ്ടെന്നും കേരളത്തിലെ ബി.ജെ.പി. നേതാക്കൾക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നതിനാലാണ് രാഷ്ട്രീയ കൊലപാതകങ്ങൾ ചർച്ചയാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മലയാളികൾ പോമോനെ മോഡിയെന്ന് പറഞ്ഞു. പോ മോനെ ബി.ജെ.പി.യെന്നും പോമോനെ അമിത്ഷായെന്നും പറയണമെന്നും കനയ്യകുമാർ പറഞ്ഞു. സി.പി.ഐ. ജില്ലാസെക്രട്ടറി വിജയൻ ചെറുകര അദ്ധ്യക്ഷനായി. മറ്റ് വ്യക്തികൾ സംസാരിച്ചു.

