മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

അഹമ്മദാബാദ് : പശുവിന്റെ പേരിൽ നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടത്. അക്രമങ്ങൾ നടത്തുന്നത് കർശനമായി തടഞ്ഞ മഹാത്മാ ഗാന്ധിയുടെ നാടാണിത്. എന്തുകൊണ്ടാണ് ആളുകൾ ഇതു മറന്നു പ്രവർത്തിക്കുന്നതെങ്ങ് ചോദിച്ച മോദി അക്രമരാഹിത്യമാണ് ഇന്ത്യയുടെ നയമെന്നും പറഞ്ഞു.
സബർമതി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാനും വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദർശനത്തിന് എത്തിയിട്ടുള്ളത്. തനിക്കു വിഷമമുണ്ടായ ചില കാര്യങ്ങളിൽ ചിലതു പറയാനുണ്ടെന്നു വ്യക്തമാക്കിയാണു മോദി ഗോസംരക്ഷണ വിഷയത്തിലേക്കു കടന്നത്. ഗോ സംരക്ഷണത്തിന്റെ പേരിലുള്ള മനുഷ്യഹത്യ അംഗീകരിക്കാനാവില്ലെന്നും ആക്രമം ഒരിക്കലും ഒരു പ്രശ്നവും പരിഹരിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
'സമൂഹമെന്ന നിലയ്ക്കു എല്ലായിപ്പോഴും നമ്മൾ ചരിത്രവുമായി ഇടപെടണം. മഹാത്മാ ഗാന്ധിയുടെ ചിന്തകൾ ലോകം ഇന്നു നേരിടുന്ന വെല്ലുവിളികൾക്കു പരിഹാരമാണ്. അഹിംസയുടെ നാടാണിത്. മഹാത്മാ ഗാന്ധിയുടെ നാടാണിത്. നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ല. ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാൽകരിക്കാൻ നാം പ്രയത്നിക്കണം' മോദി പറഞ്ഞു. എല്ലാവരും സബർമതി ആശ്രമം വന്നു സന്ദർശിക്കണമെന്നും മോദി ആവശ്യപ്പെട്ടു.