കോഹിനൂര്‍ രത്‌നം ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്ന് സർക്കാർ


ന്യൂഡല്‍ഹി: കോഹിനൂര്‍ രത്‌ന വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍. കോഹിനൂര്‍ രത്‌നം ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. കോഹിനൂര്‍ രത്‌നം ബ്രിട്ടന്‍ ഇന്ത്യയില്‍ നിന്നു മോഷ്ടിച്ചതോ പിടിച്ചെടുത്തതോ അല്ലെന്നും, സിഖ് രാജാവായ രഞ്ജിത്ത് സിംഗ് ബ്രിട്ടന് നല്‍കിയതാണെന്നുമാണ് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നത്. അതുകൊണ്ടുതന്നെ അതു തിരികെ വേണമെന്ന് അവകാശപ്പെടാന്‍ കഴിയില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. കോഹിനൂര്‍ രത്‌നം ഉള്‍പ്പെടെ ബ്രിട്ടന്റെ കൈവശമുള്ള അമൂല്യ പുരാവസ്തുക്കള്‍ തിരിച്ചെടുക്കാന്‍ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 1849ലാണ് മഹാരാജാ രഞ്ജിത്ത് സിംഗില്‍ നിന്ന് ഈസ്റ്റ് ഇന്ത്യ കമ്പനി കോഹിനൂര്‍ സ്വന്തമാക്കുന്നത്. ബ്രിട്ടനിലെ ടവര്‍ ഓഫ് ലണ്ടനിലാണ് ഇപ്പോള്‍ കോഹിനൂര്‍ ഉള്ളത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഒട്ടുമിക്കരത്‌നങ്ങളുടെയും വില നിശ്ചയിച്ചു കഴിഞ്ഞെങ്കിലും കോഹിനൂറിന്റെ യഥാര്‍ഥ മൂല്യം കണക്കാക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല.

You might also like

Most Viewed