ആര്‍ട്ട് ഓഫ് ലിവിംഗ് മേളയില്‍ നിന്ന് സിംബാബ്‌വെ പ്രസിഡന്റ് വിട്ടു നില്‍ക്കും


ന്യൂഡല്‍ഹി: യമുനാ തീരത്ത് സംഘടിപ്പിക്കുന്ന ആര്‍ട്ട് ഓഫ് ലിവിംഗ് മേളയില്‍ നിന്ന് സിംബാബ്‌വെ പ്രസിഡന്‍ഡ് റോബര്‍ട്ട് മുഗാബെ വിട്ടുനില്‍ക്കും. നടപടി ക്രമങ്ങളിലും സുരക്ഷാ ക്രമീകരണങ്ങളിലും കാര്യമായ കാര്യമായ പോരായ്മ ഉള്ളതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് വിശദീകരണം. പരിപാടിയിലെ മുഖ്യാതിഥികളില്‍ ഒരാളാണ് മുഗാബെ. മാത്രമല്ല പരിപാടിയില്‍ പങ്കെടുക്കാനായി മുഗാബെ ന്യൂഡെല്‍ഹിയില്‍ എത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന കാര്യം സംഘാടകരെ അറിയിച്ചെന്നും ആതിഥേയ രാജ്യത്തെ പല പ്രമുഖ നേതാക്കളും പരിപാടി ബഹിഷ്‌കരിച്ചിട്ടുണ്ടെന്നും രണ്ട് ദിവസത്തിനുള്ളില്‍ പ്രസിഡന്റ് മുഗാബെ രാജ്യത്ത് തിരിച്ചെത്തുമെന്നും പ്രസ് സെക്രട്ടറി ജോര്‍ജ് ചരമ്പ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

പരിപാടിയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ കാരണങ്ങള്‍ മൂലം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ലെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും മോദി പങ്കെടുക്കുമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ പ്രതികരിച്ചു. പ്രണബ് മുഖര്‍ജി വിട്ടുനില്‍ക്കുന്നെതില്‍ നിരാശയുണ്ടെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.

പരിപാടിക്ക് വേണ്ടി യമുനയുടെ തീരത്ത് നിര്‍മ്മാണം നടത്തിയതിനാല്‍ പരിസ്ഥിതിക്ക് ഗുരുതരമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇന്നലെ വിമര്‍ശിച്ചിരുന്നു. മാത്രമല്ല അഞ്ച് കോടി രൂപ പിഴ ഈടാക്കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. യമുനയ്ക്ക് കുറുകെ പാലം നിര്‍മ്മിക്കാന്‍ സൈന്യത്തിന്റെ സഹായം തേടിയതും വിമര്‍ശിക്കപ്പെട്ടിരുന്നു.

You might also like

Most Viewed