പരോളിലിറങ്ങി മുങ്ങി 'എമ്പുരാൻ' വരെ അഭിനയിച്ചു; 12 വർഷം ബോളിവുഡിൽ വിലസിയ കൊലക്കേസ് പ്രതി പിടിയിൽ
ഷീബ വിജയൻ
കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശേഷം പരോളിലിറങ്ങി മുങ്ങി ബോളിവുഡ് സിനിമകളിൽ നടനായി വിലസിയ കുപ്രസിദ്ധ കുറ്റവാളി ഒടുവിൽ അഹമ്മദാബാദ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി. അഹമ്മദാബാദ് സ്വദേശിയായ ഹേമന്ത് മോദി (53) ആണ് പിടിയിലായത്. 2005-ൽ നരോദയിൽ നടന്ന കൊലക്കേസിൽ 2008-ലാണ് ഇയാൾക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത്. 2014-ൽ ഗുജറാത്ത് ഹൈക്കോടതി അനുവദിച്ച 30 ദിവസത്തെ പരോൾ കാലാവധിക്ക് ശേഷം മുങ്ങിയ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മുംബൈയിലെത്തി 'സ്പന്ദൻ മോദി' എന്ന് പേര് മാറ്റി ആൾമാറാട്ടം നടത്തിയ ഇയാൾ അമിതാഭ് ബച്ചൻ, ആമിർ ഖാൻ എന്നിവർക്കൊപ്പം 'തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ', രൺവീർ സിംഗിന്റെ 'ജയേഷ്ഭായ് ജോർദാർ' തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ നാടകങ്ങളിലും അഭിനയിച്ചു. മലയാളത്തിൽ പുറത്തിറങ്ങാനിരിക്കുന്ന സൂപ്പർസ്റ്റാർ ചിത്രം 'എമ്പുരാനിലും' ഇയാൾ വേഷമിട്ടിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. സ്വന്തം വീട്ടിലെത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ വലയിലാക്കിയത്.
ോേോേേോ

