യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നു; വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സംഘവും ചർച്ചാ വേദിയിൽ
പ്രദീപ് പുറവങ്കര I അന്തർദേശീയം
ഇസ്ലാമാബാദ്/വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഉന്നതതല ചർച്ചകൾ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ആരംഭിച്ചതായി വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പാക്കിസ്ഥാൻ പ്രതിനിധികൾ കൂടി ഉൾപ്പെടുന്ന ത്രികക്ഷി ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ചർച്ചകൾ ആരംഭിച്ച വിവരം നേരത്തെ പാക് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തിരുന്നു.
അമേരിക്കൻ സംഘത്തിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനൊപ്പം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ എന്നിവരാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇവർക്ക് പുറമെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആൻഡ്രൂ ബേക്കർ, ഏഷ്യൻ കാര്യ ഉപദേഷ്ടാവ് മൈക്കൽ വാൻസ് എന്നിവരും സംഘത്തിലുണ്ട്.
വിവിധ വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള യുഎസ് വിദഗ്ധരും ഇസ്ലാമാബാദിലെ ചർച്ചാ വേദിയിലുണ്ട്. കൂടാതെ വാഷിംഗ്ടൺ ഡി.സിയിൽ നിന്നുള്ള മറ്റൊരു വിദഗ്ധ സംഘം ഈ ചർച്ചകൾക്ക് സാങ്കേതികമായ പിന്തുണ നൽകുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പതിറ്റാണ്ടുകൾ നീണ്ട ശത്രുതയ്ക്കും നിലവിലെ യുദ്ധ സാഹചര്യത്തിനുമിടയിൽ നടക്കുന്ന ഈ ചർച്ചകളെ ലോകം അതീവ ജാഗ്രതയോടെയാണ് ഉറ്റുനോക്കുന്നത്.
aa




