കുവൈത്തിൽ ജോലി തട്ടിപ്പിനിരയായ മലയാളി നഴ്സുമാർ നാട്ടിലേക്ക് മടങ്ങി

കുവൈത്ത് സിറ്റി : കുവൈത്തിൽ ജോലി തട്ടിപ്പിനിരയായ മൂന്ന് മലയാളി നഴ്സുമാർ നാട്ടിലേക്ക് മടങ്ങി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സ്മിതാ സോമൻ, കോതമംഗലം സ്വദേശിനിയായ ദിയ ഫാത്തിമ മുഹമ്മദ്, ഇടുക്കി രാജപുരം സ്വദേശിനി അഞ്ചു തോമസ് എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്. ഒരു വർഷത്തിന് ശേഷമാണ് ഇവരുടെ മടക്കം. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തവർക്കെതിരെ ഇവർ എംബസിയിൽ പരാതി നൽകി.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ജോലി വാഗദാനം ചെയ്ത് 12 നഴ്‌സുമാരെയാണ് കഴിഞ്ഞ ഡിസംബർ മുതൽ കൊണ്ടുവന്നത്. സാൽമിയായിലെ ഒരു ഫ്ലാറ്റിൽ താമസിപ്പിച്ചിരുന്ന ഇവർ ജോലിയില്ലാതെ ദുരിതത്തിലായതോടെ കഴിഞ്ഞ രണ്ട് മാസത്തിനുള്ള തിരികെ നാട്ടിലേക്ക് ഘട്ടം ഘട്ടമായി പോയിരുന്നു. ഇതിൽ അവസാനമായി ഇന്നലെ പോയ മൂന്ന് പേരാണ് എംബസിയിലെത്തി തങ്ങളെ കുടുക്കിയവർക്കതിരെ പരാതി നൽകിയത്.
സ്മിതാ സോമൻ ചങ്ങനാശേരി മാടപ്പള്ളിമുകനോലിക്കൽ വീട്ടിൽ എം.ജി സുരേഷിന് 23−ലക്ഷം രൂപ നൽകിയാണ് കുവൈത്തിലെത്തിയത്. അതോടെപ്പം, കോതമംഗലം സ്വദേശിനിയായ ദിയ ഫാത്തിമ മുഹമ്മദും, ഇടുക്കി രാജപുരം സ്വദേശിനി അഞ്ചു തോമസും 15 ലക്ഷം രൂപ വെച്ച് മുണ്ടക്കയം മേമ്മലക്കുന്നേൽ വീട്ടിൽ എം.കെ ബിനോയ്ക്ക് നൽകിയെന്നുമാണ് പരാതിയിലുള്ളത്.
കുവൈത്തിലെത്തിച്ച ശേഷം നാട്ടിലെ ഏജന്റിന്റെ സഹായിയായി പ്രവർത്തിക്കുന്ന തൃശ്ശൂർ പൊടികണ്ടത്തിൽ വീട്ടിൽ മറിയാമ്മ ഇവരുടെ പാസ്‌പോർട്ട് പിടിച്ച് വെച്ചതായും വ്യക്തമാക്കിയിട്ടുണ്ട്. ഇവരോടെ ജോലികാര്യത്തെകുറിച്ച് ചോദിക്കുന്പോൾ സ്വദേശി സ്‌പോൺസറെ കൊണ്ട് ഭീഷണിപ്പെടുത്തിയതായും ഇവർ എഴുതി നൽകിയ പരാതിയിൽ പറയുന്നുണ്ട്. എംബസി, ഇവർക്കെതിരെ തൃശ്ശൂർ റേഞ്ച് ഐ.ജി. കോട്ടയം എസ്.പി, എന്നിവർക്ക് പരാതി കൈമാറിയിട്ടുണ്ട്. ഇവരുടെ ബന്ധുക്കൾ കഴിഞ്ഞ 22−ന് മുഖ്യമന്ത്രിയ്ക്കും എൻ.ആർ.ഐ സെല്ലിലും പരാതി നൽകിയിട്ടുമുണ്ട്.