വിദേശികളുടെ ചികിത്സാഫീസ് വർദ്ധന : കുവൈത്ത് ആരോഗ്യമന്ത്രിക്കെതിരെ ഹർജി

കുവൈത്ത് സിറ്റി : വിദേശികളുടെ ചികിത്സാ ഫീസ് വർദ്ധിപ്പിക്കാനുള്ള നടപടിയുടെ പേരിൽ ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബിക്കെതിരെ കോടതിയിൽ ഹർജി. അഭിഭാഷകനായ ഹാഷിം അൽ രിഫാഇ സമർപ്പിച്ച ഹർജി ഒക്ടോബർ നാലിന് ഭരണനിർവ്വഹണ കോടതി പരിഗണിക്കും. ഹെൽത്ത് ഇൻഷുറൻസ് പരിധിക്കകത്തുള്ള വിദേശികളുടെ ചികിത്സാ ഫീസ് വർദ്ധന സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രത്യാഘാതം ഉണ്ടാക്കുമെന്നു ഹർജിയിൽ പറയുന്നു.
രാജ്യാന്തര മാനുഷിക നേതാവ് എന്ന പദവിക്ക് അർഹനായ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നേതൃത്വം നൽകുന്ന കുവൈത്ത്, സമാധാന രംഗത്ത് കീർത്തിയുള്ള രാജ്യമാണ്. വിദേശികളുടെ ചികിത്സാ ഫീസ് വർദ്ധന ലോകത്തിന് മുൻപിൽ കുവൈത്തിനുള്ള അത്തരം പ്രതിച്ഛായ നശിപ്പിക്കാൻ ഇടയാക്കും.
ലോകത്ത് എവിടെയും ദുരന്തങ്ങളുണ്ടായാൽ മത,വർഗ, ഭാഷാ വ്യത്യാസമില്ലാതെ സഹായമെത്തിക്കുന്ന രാജ്യമാണ് കുവൈത്ത്. സമാധാനവും ജീവകാരുണ്യ സന്മനസുമുള്ള ജനതയെന്നാണ് കുവൈത്ത് അറിയപ്പെടുന്നത്. അങ്ങനെയുള്ള രാജ്യത്ത് ജനങ്ങൾക്ക് പ്രയാസമുളവാക്കുംവിധം ചികിത്സാ ഫീസ് വർദ്ധന ഗുണകരമല്ല.
ഇൻഷുറൻസ് കവറേജ് ഉള്ളവരിൽ നിന്നും ചികിത്സക്കായി കൂടുതൽ തുക ഈടാക്കുന്നത് ഭരണഘടനാ വിരുദ്ധവും രാജ്യാന്തര മനുഷ്യാവകാശ പ്രഖ്യാപനത്തിന് നിരക്കാത്തതുമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. ആരോഗ്യ ഇൻഷുറൻസിന്റെ പരിധിയില്‍വരുന്നവർക്ക് ചികിത്സാ നിരക്ക് വർദ്ധിപ്പിക്കുന്നത് നിയമംമൂലം നിരോധിച്ചിട്ടുമുണ്ട്. മന്ത്രിതല തീരുമാനം നിലവിലുള്ള നിയമത്തിന് എതിരാണെന്ന് അഭിഭാഷകനായ ഹാഷിം അൽ രിഫാഇ വാദിക്കുന്നു.