120 വർഷം പഴക്കമുള്ള മസ്ജിദ് പൊളിച്ചുമാറ്റാനുള്ള സർക്കാർ ഉത്തരവ് കോടതി റദ്ദാക്കി

കുവൈറ്റ് സിറ്റി : രാജ്യത്തെ അതിപുരാതന പള്ളിയായ ശംലാൻ അൽ റൂമി പൊളിച്ചുമാറ്റാൻ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് കോടതി റദ്ദാക്കി. പൈതൃക ശേഷിപ്പികളിലൊന്ന് കൂടിയാണിത്. പൊതുതാൽപര്യ പ്രകാരം ഒരു കുവൈത്ത് പൗരനുവേണ്ടി പ്രമുഖ അഭിഭാഷകൻ ആദിൽ അബ്ദുൽ ഹാദി നൽകിയ പരാതിയിലാണ് അതിവേഗ കോടതിയുടെ ഉത്തരവ്. രാജ്യത്തിന്റെ പൗരാണിക, സാംസ്‌കാരിക ഇസ്ലാമിക പൈതൃകങ്ങൾ സംരക്ഷിക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഒന്നാം റിങ് റോഡിന്റെ വികസന ആവശ്യങ്ങൾക്കായി പൊതുമരാമത്ത് മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം ഔഖാഫ് മന്ത്രാലയമാണ് പള്ളി പൊളിക്കാനുള്ള തീരുമാനമെടുത്തത്. ഇതിനെതിരെ രാജ്യത്ത് സോഷ്യൽ മീഡിയകളിലുൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്നു.
എം.പിമാരും പൊതുജനങ്ങളുമുൾപ്പെടെ നിരവധി പേരാണ് രാജ്യത്തിന്റെ പുരാവസ്തു ശേഷിപ്പിന് മുതൽക്കൂട്ടായ ശംലാൻ റൂമി പള്ളി പൊളിച്ചു മാറ്റുന്നതിനെതിരെ സോഷ്യൽ മീഡിയകളിലൂടെയും മറ്റും രംഗത്തുവന്നത്. പൊതുമരാമത്ത് മന്ത്രാലയത്തിന്റെ നിർദ്ദേശത്തോട് ഔഖാഫ് (ഇസ്ലാമികകാര്യ മന്ത്രാലയം) അനൂകൂല നിലപാട് എടുത്തതോടെ സംഭവം വിവാദമായി.
അതേസമയം, 120 വർഷം പഴക്കമുള്ള ശംലാൻ റൂമി മസ്ജിദ് പൊളിച്ചുമാറ്റാനുള്ള തീരുമാനത്തിൽ നിന്ന് ഔഖാഫ് മന്ത്രാലയം പിന്മാറണമെന്ന് പാർലമെന്റംഗങ്ങളായ അഹ്മദ് അൽ ഖുദൈബി, റാകാൻ അന്നിസ്ഫ് എന്നിവർ ആവശ്യപ്പെട്ടിരുന്നു.