മാത്യു കുഴൽനാടന്‍റെ ആരോപണങ്ങൾ അവാസ്തവം; എ.കെ.ബാലൻ

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ മാത്യു കുഴൽനാടന്‍റെ ആരോപണങ്ങൾ അവാസ്തവമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍. വീണാ വിജയന്‍റെ കമ്പനി ഐജിഎസ്ടി കൊടുത്തിട്ടില്ലെന്നാണ് കുഴൽനാടന്‍റെ പ്രധാന ആരോപണം. ഐജിഎസ്ടി ഓരോ മാസവും കൊടുത്തതിന്‍റെ രേഖകൾ പുറത്തുവിട്ടാൽ എംഎൽഎ പൊതുപ്രവർത്തനം അവസാനിപ്പിക്കാന്‍ തയാറാകുമോ എന്ന് അദ്ദേഹം ചോദിച്ചു. ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ എംഎൽഎ ഖേദപ്രകടനം നടത്താന്‍ തയാറാകണം. മുഖ്യമന്ത്രിയുടെ മകളായതിനാലാണ് വീണയ്‌ക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഐജിഎസ്ടി കൊടുത്തിട്ടില്ലെന്ന് എന്ത് രേഖയുടെ അടിസ്ഥാനത്തിലാണ് എംഎൽഎ പറഞ്ഞത്. മതിയായ നികുതി നൽകിയില്ലെന്ന് പറഞ്ഞ് ഇന്‍കം ടാക്‌സ് അടക്കമുള്ള ഏതെങ്കിലും ഡിപ്പാർട്ട്‌മെന്‍റ് അവർക്ക് നോട്ടീസ് അയച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. എല്ലാ നിയമങ്ങളും വ്യവസ്ഥകളും പാലിച്ചുകൊണ്ട് സേവനം നടത്തുന്ന സ്ഥാപനമാണ് വീണയുടേത്.
കുഴൽനാടന്‍റെ വാദങ്ങളൊന്നും കോടതിയിൽ നിലനിൽക്കില്ല. വീണയെ പാർട്ടി സംരക്ഷിക്കും. നിരപരാധി എന്നറിയാവുന്നതുകൊണ്ടാണ് പാർട്ടി അവർക്കൊപ്പം നിൽക്കുന്നത്. എന്നും നീതിക്കൊപ്പം നിൽക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും എ.കെ.ബാലന്‍ കൂട്ടിച്ചേർത്തു.
dfgdfg