സെക്യൂരിറ്റി ജീവനക്കാരനെ ഇതരസംസ്ഥാന തൊഴിലാളി തലയ്ക്ക് അടിച്ചു കൊന്നു

കടുവാക്കുളം പൂവൻതുരുത്ത് വ്യവസായ മേഖലയിൽ ഫാക്ടറിയിലേയ്ക്കു കടക്കാൻ ശ്രമിച്ചത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ഇതര സംസ്ഥാന തൊഴിലാളി തലയ്ക്കടിച്ച് കൊലപ്പെടുത്തി. പൂവൻതുരുത്ത് ഹെവിയ റബർ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ളാക്കാട്ടൂർ സ്വദേശി ജോസി(55)നെയാണ് ഇതര സംസ്ഥാന തൊഴിലാളി കമ്പിവടിയ്ക്കു തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. പൂവൻതുരുത്ത് വ്യവസായ മേഖലയിലെ ഹെവിയ റബർ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ജോസ്. ഇവിടെ എത്തിയ ഇതര സംസ്ഥാന തൊഴിലാളി കമ്പനിയ്ക്കുള്ളിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, മറ്റൊരു കമ്പനിയിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി ഈ കമ്പനിയ്ക്കുള്ളിൽ കയറുന്നത് ജോസ് തടഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.
ഇതിനിടെ കയ്യിൽ കരുതിയിരുന്ന കമ്പിവടി ഉപയോഗിച്ച് പ്രതി ജോസിന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ ജോസ് ഉടൻ തന്നെ മരണപ്പെട്ടു. സംഭവത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സംശയം തോന്നി നാട്ടുകാർ തടഞ്ഞു വയ്ക്കുകയായിരുന്നു. തുടർന്ന് ഈസ്റ്റ് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
dsdsdds