കോടിയേരിയുടെ സംസ്കാര ചടങ്ങ് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ പയ്യാന്പലത്ത് നടക്കും

സമുന്നത സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു പയ്യാന്പലത്ത് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ചടയന്‍ ഗേവിന്ദന്‍റെയും ഇ.കെ നായനാരുടെയും നടുവിലായാണ് കോടിയേരിക്ക് അന്ത്യ വിശ്രമത്തിനുള്ള സ്ഥലം ഒരുക്കിയിരിക്കുന്നത്. കോടിയേരിയിലെ മാടപ്പീടികയിലെ വസതിയിൽ രാവിലെ 10 വരെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് രാവിലെ 11 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലെ പൊതുദർശനത്തിനു ശേഷമാണു സംസ്കാരം. കോടിയേരിയോടുള്ള ആദരസൂചകമായി തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. മാഹിയിലും ഹർത്താൽ ബാധകമാണ്. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണു ഹർത്താൽ.
ഹോട്ടൽ, ചായക്കട, മെഡിക്കൽ സ്റ്റോറുകൾ, വാഹനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു കോടിയേരിയുടെ അന്ത്യം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മൃതദേഹം പ്രത്യേക എയർ ആംബുലന്‍സിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചു. പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ ആയിരക്കണക്കിന് ജനങ്ങളാണ് വഴിയരികിൽ തടിച്ചുകൂടിയത്.
കോടിയേരി ബാലകൃഷ്ണന്‍റെ ഒരുപാട് രാഷ്‌ട്രീയ പ്രസംഗങ്ങൾക്കു വേദിയായ തലശേരി ടൗൺഹാളിലേക്കു കോടിയേരിയുടെ മൃതദേഹം കൊണ്ടുവന്നപ്പോൾ വിങ്ങുന്ന ഹൃദയവുമായാണ് രാഷ്‌ട്രീയ നേതാക്കളും പ്രവർത്തകരും വരവേറ്റത്. ജനകീയനായ തങ്ങളുടെ നേതാവിനെ അവസാനമായി ഒരു നോക്കുകാണാൻ ആയിരക്കണക്കിനു പ്രവർത്തകരാണു ടൗൺഹാളിലേക്ക് എത്തിയത്. അന്തിമോപചാരമർപ്പിക്കൽ ഇന്നു പുലർച്ചെവരെ നീണ്ടു. ടൗൺഹാളിലെത്തിച്ച കോടിയേരിയുടെ മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മുതിർന്ന നേതാക്കളും ചെങ്കൊടി പുതപ്പിച്ചു. തുടർന്ന് പിണറായി വിജയൻ പുഷ്പചക്രം അർപ്പിച്ച് അഭിവാദ്യം നൽകി. പിന്നീട്, മന്ത്രിമാർ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളും മറ്റ് രാഷ്‌ട്രീയ നേതാക്കളും അന്തിമോപചാരം അർപ്പിച്ചു. ഇതിനുശേഷമാണു പ്രവർത്തകർ അഭിവാദ്യം അർപ്പിച്ചത്. കോടിയേരിയുടെ ഭൗതിക ശരീരത്തിൽ ടൗൺഹാളിനു മുന്നിൽ വച്ച് പോലീസിന്‍റെ നേതൃത്വത്തിലും ടൗൺഹാളിൽ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്സിന്‍റെ നേതൃത്വത്തിലും അഭിവാദ്യം അർപ്പിച്ചു.
ംരമ