വിഎസ് അച്യുതാനന്ദൻ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരും
വിഎസ് അച്യുതാനന്ദൻ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരും. ആനത്തലവട്ടം ആനന്ദൻ, എംഎം മണി എന്നിവരും സംസ്ഥാന സമിതി ക്ഷണിതാക്കളാകും. കൂടാതെ എകെജി സെന്റർ ചുമതലക്കാരൻ ബിജു കണ്ടക്കൈ സംസ്ഥാന സമിതി ക്ഷണിതാവാകും. ഡോ കെ.എൻ ഗണേശൻ, കെ.എസ് സലീഖ, കെ അനിൽ കുമാർ, നേരത്തെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയ പി ശശി വീണ്ടും സംസ്ഥാന കമ്മിറ്റിയിൽ തുടരും. അതേസമയം പി ജയരാജനെ വീണ്ടും തഴഞ്ഞു. സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇത്തവണയും പി ജയരാജനില്ല.
89 അംഗ സംസ്ഥാന സമിതിയെയാണ് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തത്. പ്രായപരിധി കണക്കിലെടുത്ത് സിപിഐഎം സംസ്ഥാന സമിതിയിൽനിന്ന് 13 പേരെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ 75 വയസ് പിന്നിട്ടവരെയാണ് ഒഴിവാക്കിയത്. മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന് പ്രത്യേക ഇളവ് നൽകുകയായിരുന്നു. 89 അംഗ സംസ്ഥാന സമിതിയേയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം, സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താജെറോം, എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനു, പനോളി വൽസന്‍, രാജു എബ്രഹാം, കെ.അനിൽ കുമാർ, പി.ശശി, കെ.എസ്.സലീഖ, ഒ.ആർ.കേളു, വി.ജോയി എന്നിവരെ ഉൾപ്പെടുത്തി. മന്ത്രി ആർ.ബിന്ദു ക്ഷണിതാവ്. എം.സ്വരാജ്, സജി ചെറിയാൻ, വി.എൻ വാസവൻ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിലും ഉൾപ്പെടുത്തി.
ഇതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മൂന്നാംവട്ടവും കോടിയേരി ബാലകൃഷ്ണനെ സിപിഐഎം സംസ്ഥാന സമ്മേളനം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അവയെ അതിജീവിച്ച് പാർട്ടിയെ നയിക്കാൻ കോടിയേരിക്ക് കഴിയുമെന്നതും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ ഒരാളെ ആ സ്ഥാനത്തേക്ക് എത്തിക്കുന്നത് പാർട്ടി പ്രവർത്തനങ്ങളെയും ഏറ്റെടുത്ത ക്യാമ്പയിനുകളെയും ബാധിക്കുമെന്നതിനാലുമാണ് കേന്ദ്ര കമ്മിറ്റി ഈ തീരുമാനത്തിലേക്ക് എത്തിയത്.

