ആറ് ഫോണുകൾ സമർപ്പിച്ചു; നിർണായകമായ നാലാമത്തെ ഫോൺ കൈമാറാതെ ദിലീപ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥസ്ഥർക്കെതിരെ വധഗൂഢാലോചന നടത്തിയ കേസിൽ ഒന്നാം പ്രതി ദിലീപിന്റേത് ഉൾപ്പെടെ ആറു ഫോണുകൾ ഹൈക്കോടതിയിൽ എത്തിച്ചു. ജൂനിയർ അഭിഭാഷകൻ മുഖേനയാണ് എത്തിച്ചത്. ഇത് രജിസ്ട്രാർ ജനറലിന് കൈമാറി. ദിലീപിന്റെ മൂന്ന് ഫോണും സഹോദരൻ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകൾ, സഹോദരി ഭർത്താവ് സുരാജിന്റെ കൈവശമുള്ള ഒരു ഫോണുമാണ് മുദ്രവെച്ച കവറിൽ സമർപ്പിച്ചത്. അതേസമയം കേസിൽ നിർണായകം എന്ന് കരുതുന്ന നാലാമത്തെ ഫോണ്‍ കൈമാറിയില്ല. ദിലീപ് ഒളിപ്പിച്ച ഫോൺ നിർണായകമാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ഈ ഫോൺ ഉപയോഗിച്ചിട്ടില്ലായെന്ന ദിലീപിന്റെ വാദം കള്ളമാണെന്നും ദിലീപിന്റെ പേരിലുള്ള സിംകാർഡ് ഈ ഫോണിൽ ഉപയോഗിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു. ഇതിന്റെ കോൾ രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഫോണിന്റെ ഐ എം ഇ ഐ നന്പർ ക്രൈംബ്രാഞ്ച് ശേഖരിച്ചു. −
ഫോണുകൾ കേരളത്തിൽ പരിശോധിക്കരുത് എന്നും, കേന്ദ്ര ഏജൻസികൾ പരിശോധിക്കണമെന്നുമുള്ള ആവശ്യം ദീലിപ് നേരത്തെ ഉന്നയിച്ചിട്ടുണ്ട്. ഫോണിൽ അഭിഭാഷകരുമായി സംസാരിച്ചത് ഉൾപ്പെടെയുള്ള സംഭാഷണങ്ങളുണ്ട്. ഇത് പ്രിവിലേജ്ഡ് സംഭാഷണങ്ങളാണ് ഇവയെല്ലാം സംരക്ഷിക്കപ്പെടണമെന്ന വാദവും ദിലീപിന്റെ അഭിഭാഷകർ ഉയർത്തിയിരുന്നു. സുപ്രീംകോടതി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിലും എവിഡൻസ് ആക്ടിലെ സെക്ഷൻ 45, ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് സെക്ഷൻ 79 എ എന്നിവ കണക്കിലെടുത്ത് തെളിവുകളുടെ ഫോറൻസിക് പരിശോധനയ്ക്ക് പ്രോസിക്യൂഷൻ എല്ലാ അവകാശങ്ങളും ഉണ്ടെന്ന് കോടതി വിലയിരുത്തുകയാണ്. ഈ സാഹചര്യത്തിൽ പ്രതികൾ ഫോറൻസിക് പരിശോധനയ്ക്ക് മൊബൈൽ ഫോണുകൾ കൈമാറണം. ഐടി നിയമത്തിലെ സെക്ഷൻ 79 എ പ്രകാരം വിജ്ഞാപനം ചെയ്ത ഏജൻസികളിലൊന്ന് ഫോണുകളുടെ പരിശോധന നടത്തണം എന്നും കോടതി വ്യക്തമാക്കുന്നു. മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി കൈമാറണമെന്ന് ആവശ്യപ്പെടാൻ പ്രോസിക്യൂഷന് എല്ലാ അവകാശവുമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.