മോഫിയ പർവീൺ ആത്മഹത്യ കേസ്; കുറ്റപത്രത്തിനെതിരെ പരാതിയുമായി മോഫിയയുടെ പിതാവ്

നിയമവിദ്യാർത്ഥിനിയായിരുന്ന മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ കുറ്റപത്രത്തിനെതിരെ പരാതിയുമായി മോഫിയയുടെ പിതാവ് ദിൽഷാദ് രംഗത്ത്. കേസിൽ നിന്ന് ആലുവ സി.ഐ സി.എൽ സുധീറിനെ പൊലീസ് ബോധപൂർവം ഒഴിവാക്കിയെന്നാണ് ആരോപണം. ഈ കുറ്റപത്രം അംഗീകരിക്കാൻ ആകില്ല. പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി പോരാ. മകളുടെ ആത്മഹത്യക്ക് സി.ഐയും കാരണക്കാരനാണ്. സി.ഐയെ പ്രതിച്ചേർത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും മോഫിയയുടെ ദിൽഷാദ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ സി.ഐ സുധീറിനെതിരെ തെളിവ് ലഭിക്കും. മകളുടെ ആത്മഹത്യാ കുറിപ്പും സി.ഐക്ക് എതിരായ തെളിവാണ്. സി.ഐയെ രക്ഷിക്കാൻ ആസൂത്രിതമായ നീക്കമാണ് നടന്നത്. അസിസ്റ്റന്റ് കമ്മീഷണറുടെ സാന്നിധ്യത്തിൽ സി.ഐ സുധീർ തന്നോട് മോശമായി പെരുമാറി. സുധീർ തയ്യാറാക്കി നൽകിയ ചോദ്യങ്ങളാണ് അസിസ്റ്റന്റ് കമ്മീഷണർ തന്നോട് ചോദിച്ചതെന്നും മോഫിയയുടെ പിതാവ് ആരോപിച്ചു.
നിയമവിദ്യാർത്ഥി ആയ മോഫിയ പർവീൺ ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇന്നലെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. മോഫിയയുടെ ഭർത്താവ് സുഹൈൽ, ഉമ്മ റുഖിയ, പിതാവ് യൂസഫ് എന്നിവരാണ് പ്രതികൾ. മോഫിയ ഭർത്താവ് സുഹൈലിന്റെ വീട്ടിൽ അനുഭവിച്ച ക്രൂര പീഡനമാണ് ആത്മഹത്യക്കിടയാക്കിയെതെന്ന് കുറ്റപത്രത്തിൽ പറയുന്നത്. സുഹൈലിന്റെ ജാമ്യാപേക്ഷ ജനുവരി 21ന് പരിഗണിക്കാനിരിക്കെയാണ് പൊലീസ് ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സുഹൈലും മാതാപിതാക്കളും ചേർന്ന് മോഫിയയെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ലൈംഗിക വൈകൃതങ്ങൾക്കടക്കം സുഹൈൽ ഭാര്യയെ ഇരയാക്കി. മോഫിയയുടെ തല മതിലിലിടിച്ചടക്കം അമ്മ റുഖിയ നിരന്തരം മർദ്ധിച്ചു. പിതാവ് യൂസഫ് മർദനങ്ങൾ കണ്ടിട്ടും മൗനം പാലിച്ചു. മോഫിയയുടെ മാതാപിതാക്കളടക്കം ഇടപെട്ടിട്ടും മർദനം തുടർന്നു. ഇതെല്ലാം മിടുക്കിയായ നിയമവിദ്യാർത്ഥിനിയുടെ മാനസികാവസ്ഥക്ക് മാറ്റമുണ്ടാക്കിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമായത്.