നടൻ ദിലീപിനെതിരേ ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന് തെളിവുകൾ കൈമാറി
നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ പദ്ധതിയിട്ട കേസിലും നടൻ ദിലീപിനെതിരേ സംവിധായകൻ ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന് തെളിവുകൾ കൈമാറി. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയാണ് ബാലചന്ദ്രകുമാറിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തത്. തന്‍റെ പക്കലുള്ള ഫോൺ റിക്കോർഡുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ സംവിധായകൻ അന്വേഷണ സംഘത്തിന് നൽകി.
താൻ നൽകിയ ശബ്ദരേഖ ദിലീപിന്‍റേതല്ലെന്ന് അദ്ദേഹം പോലും നിഷേധിച്ചിട്ടില്ല. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്‍റെ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി. താൻ പോലീസുമായി ചേർന്ന് ഗുഢാലോചന നടത്തുന്നുവെന്ന ആരോപണം തെറ്റാണ്. അന്വേഷണ ഉദ്യോഗസ്ഥരെ താൻ മുൻപ് കണ്ടിട്ടുണ്ടെങ്കിൽ തെളിവ് ഹാജരാക്കണമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പോലീസുകാരെ അപായപ്പെടുത്താൻ ദിലീപ് പദ്ധതിയിട്ടിരുന്നു. ഇക്കാര്യം പല സ്ഥലങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇതിന്‍റെയെല്ലാം തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയെന്നും ജീവഭയം ഉള്ളതുകൊണ്ടാണ് മുൻപ് ഇക്കാര്യങ്ങൾ വ്യക്തമാക്കാതിരുന്നതെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി.