ഭർതൃവീടിന് സമീപത്തെ കിണറ്റിൽ യുവതി മരിച്ച നിലയിൽ


കോട്ടയം: യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലായിൽ ഉപയോഗശൂന്യമായ കിണറ്റിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തോടനാൽ ഇലവനാൽ തൊടുകയിൽ രാജേഷിന്റെ ഭാര്യ ദൃശ്യ (28)യെയാണ് ഭർതൃവീടിന് സമീപത്തെ പുരയിടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടെന്നാണ് വിവരം. തീ കൊളുത്തിയശേഷം കിണറ്റിൽ ചാടിയതായിരിക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന. നാലു വർഷം മുൻപായിരുന്നു ദൃശ്യയുടെ വിവാഹം.

സമൂഹമാദ്ധ്യമങ്ങൾ അമിതമായി ഉപയോഗിക്കുന്നതിനെ ഭർതൃ വീട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഏലപ്പാറ ചിന്നാർ സ്വദേശിയായ ദൃശ്യ കഴിഞ്ഞയാഴ്ച വീട്ടിൽ പോയിരുന്നു. തിരികെ വരുന്പോൾ ബന്ധുക്കളെ കൂട്ടണമെന്ന് ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടിരുന്നതായി പോലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച ദൃശ്യ തനിച്ചാണ് മടങ്ങിയെത്തിയത്. പിന്നാലെ ഭർത്താവിന്റെ വീട്ടുകാർ ദൃശ്യയുടെ കുടുംബാംഗങ്ങളെ അന്നു തന്നെ വിളിച്ചുവരുത്തി. ഇരുവീട്ടുകാരും തമ്മിൽ ചർച്ച നടത്തിയ ശേഷമാണ് ബന്ധുക്കൾ മടങ്ങിയത്. ഇതിനിടെ അയൽവാസിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടർന്ന് ഭർതൃപിതാവ് അവിടെ പോയി. ഉച്ചയ്‌ക്ക് തിരികെ വന്നപ്പോഴാണ് യുവതിയെ കാണാനില്ലെന്ന് അറിഞ്ഞത്. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അതേസമയം, ദൃശ്യ ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കുന്നില്ലെന്നും മരണത്തിൽ ദുരൂഹത ഉണ്ടെന്നും സഹോദരൻ മണി ആരോപിച്ചു.ദൃശ്യ പാലായിൽ നിന്ന് ദൃശ്യയുടെ ഭർത്താവിന്റെ സഹോദരനാണ് ഫോൺ വിളിച്ച് ദൃശ്യയെ കാണാനില്ലെന്നു പറഞ്ഞതെന്ന് സഹോദരൻ വ്യക്തമാക്കി. ഏഴുമണിയോടെ പാലയിലെത്തുന്പോൾ, ദൃശ്യയെ മരിച്ച നിലയിൽ കിണറ്റിൽ കണ്ടെത്തി എന്നാണ് പറഞ്ഞത്. മദ്യപിച്ച് വന്ന് ഭർത്താവും ഭർതൃ പിതാവും ദൃശ്യയെ ഉപദ്രവിക്കാറുണ്ടെന്നും സഹോദരൻ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലാ പോലീസിൽ സഹോദരൻ മണി പരാതി നൽകി.

You might also like

Most Viewed