വനിതാ ദന്ത ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ
തൃശൂർ: വനിതാ ദന്തഡോക്ടറെ കുത്തി കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ. തൃശൂർ പാവറട്ടി മണപ്പാടി വെളുത്തേടത്ത് മഹേഷിനെ (41) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂത്താട്ടുകുളത്തിനു സമീപം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങരയിൽ കെ എസ് ജോസിന്റെ മകൾ ഡോ. സോനയെ ക്ലിനിക്കിലെത്തി കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ.
ചോറ്റാനിക്കരയിലാണ് സംഭവം. രണ്ട് ദിവസമായി ചോറ്റാനിക്കരയിലെ ഒരു ലോഡ്ജിൽ താമസിക്കുന്ന മഹേഷിനെ ഇന്നലെ ഏറെ നേരമായിട്ടും പുറത്ത് കണ്ടില്ല. തുടർന്ന് ലോഡ്ജിലെ ജീവനക്കാർ പോലീസിനെ വിളിച്ചു വരുത്തി മുറി തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ദന്തഡോക്ടറെ കുത്തി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മഹേഷിന് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാൾ ഏപ്രിൽ 20 നാണ് ചോറ്റാനിക്കരയിൽ മുറിയെടുത്തത്. ചോറ്റാനിക്കര പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി