രാജ്യസഭാ സ്ഥാനാർത്ഥികൾക്കായി ചർച്ചകൾ സജീവം

കൊച്ചി:
വയലാര്‍ രവി, പിവി അബ്ദുള്‍ വഹാബ്, കെകെ രാഗേഷ് എന്നിവരുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവമായി. കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും സിപിഐഎമ്മിനും ഓരോ സീറ്റുകളാണ് ഒഴിവ് വരുന്നത്. നിലവില്‍ നിയമസഭയിലെ അംഗബലം അനുസരിച്ച് എല്‍ഡിഎഫിന് രണ്ട് സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് ലഭിക്കുക.
വെള്ളിയാഴ്ച്ച ചേരുന്ന സംസ്ഥാന സൈക്രട്ടറിയേറ്റില്‍ സിപിഐഎം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും. സ്ഥാനാർത്ഥിയായി ചെറിയാന്‍ ഫിലിപ്പിനെ ഒരു സീറ്റിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ തവണ ഒഴിവ് വന്നപ്പോള്‍ ചെറിയാന്‍ ഫിലിപ്പിനെ സ്ഥാനാര്‍ത്ഥിയായി സംസ്ഥാന സെക്രട്ടറിയേറ്റ് നിശ്ചയിച്ചിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വം എളമരം കരീമിനെ നിര്‍ദേശിക്കുകയായിരുന്നു.രണ്ടാമത്തെ സീറ്റില്‍ നിയമസഭാ സ്ഥാനാര്‍ത്ഥിത്വം ഒഴിഞ്ഞ മന്ത്രിമാരായ ആരെങ്കിലും മത്സരിക്കാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല. ഇപി ജയരാജന്‍, തോമസ് ഐസക്, എകെ ബാലന്‍, ജി സുധാകരന്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് വ്യക്തതയായിട്ടില്ല.അതേസമയം ഇപ്പോള്‍ കാലാവധി പൂര്‍ത്തിയാക്കുന്ന കെകെ രാഗേഷിനെ ഒരു അവസരം കൂടി നല്‍കണമെന്നതും ശക്തമാണ്. രാഗേഷ് ഒറ്റത്തവണ മാത്രമെ കാലാവധി പൂര്‍ത്തിയാക്കിയിട്ടുള്ളു.