സലിം കുമാറിന് രാഷ്ട്രീയ താത്പര്യം ഉണ്ടാകാം: പ്രതികരണവുമായി കമൽ

കൊച്ചി: നടന്‍ സലിം കുമാറിനെ ഐഎഫ്എഫ്കെ കൊച്ചി എഡിഷനിലേക്ക് ക്ഷണിക്കുന്ന കാര്യത്തിൽ ആർക്കെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. സലിം കുമാറിനെ നേരിട്ട് വന്ന് ക്ഷണിക്കാമെന്ന് അറിയിച്ചെങ്കിലും പങ്കെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അര മണിക്കൂറോളം സംസാരിച്ചതാണ്. സലിം കുമാറിന് എന്തെങ്കിലും രാഷ്ട്രീയ താത്പര്യം ഉണ്ടാകുമെന്നും കമല്‍ ആരോപിച്ചു.
എന്നാൽ കമൽ വിളിച്ചത് വിവാദമായ ശേഷമാണെന്നും ചടങ്ങിൽ പങ്കെടുത്താൽ പിന്തുണ നൽകിയവരോട് ചെയ്യുന്ന വഞ്ചനയാകുമെന്നും സലിം കുമാർ പ്രതികരിച്ചു- "എന്നെ മാറ്റിനിര്‍ത്തിയത് ആരുടെയൊക്കെയോ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ്. അത് സംരക്ഷിക്കപ്പെടട്ടെ. ഞാനൊന്ന് അറിയാന്‍ വേണ്ടി വിളിച്ചതാണ് എന്തുകൊണ്ട് എന്നെ ഒഴിവാക്കിയെന്ന്. മാധ്യമങ്ങളിലൊക്കെ വാര്‍ത്ത വന്ന ശേഷമാണ് എന്നെ വിളിച്ചത്. ഒരാഴ്ച മുന്‍പേ ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ കാര്യത്തില്‍ ധാരണയായിരുന്നു. അന്ന് എന്‍റെ കാര്യം യോഗത്തില്‍ പങ്കെടുത്ത അമ്മ പ്രതിനിധി ടിനി ടോം ചോദിച്ചിരുന്നു. അന്ന് തൊടുന്യായം പറഞ്ഞ് അവര്‍ പേര് തള്ളി. ഇനി പങ്കെടുത്താല്‍ എന്നെ പിന്തുണച്ചവരോടുള്ള വഞ്ചനയാകും".
കൊച്ചിയില്‍ നടക്കുന്ന ചലച്ചിത്ര മേളയുടെ തിരി തെളിയിക്കേണ്ടവരുടെ പട്ടികയിൽ ദേശീയ അവാർഡ് ജേതാവായ സലിം കുമാറിനെ ഉൾപ്പെടുത്തിയില്ലെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. ദേശീയ അവാർഡ് ജേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുകയെന്ന പതിവ് സംഘാടകർ അട്ടിമറിച്ചെന്നും രാഷ്ട്രീയമാണ് ഇതിന് പിറകിലെന്നുമാണ് സലിം കുമാർ പ്രതികരിച്ചത്.