ശബരിമല തീർത്ഥാടനം കർശന കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ തീരുമാനം

ശബരിമല: ശബരിമല തീർത്ഥാടനം കർശന കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തീർത്ഥാടകർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും ശബരിമല ദർശനം വെർച്വൽ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. നവംബർ 16 ന് ആരംഭിക്കുന്ന ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾക്കായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ഓൺലൈൻ വഴി ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
കൊവിഡ് വ്യാപകമായതിനെ തുടർന്നാണ് ശബരിമലയിൽ ഭക്തർക്ക് പ്രവേശനം നിഷേധിച്ചിരുന്നത്. എന്നാൽ നവംബറിൽ തുടങ്ങുന്ന തീർത്ഥാടന കാലത്ത് ഭക്തർക്ക് പ്രവേശനം നൽകാമെന്നാണ് തീരുമാനം. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. വെർച്വൽ ക്യൂ വഴി മാത്രമാകും ശബരിമലയിലേക്ക് പ്രവേശിപ്പിക്കുക. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.