ബോബി അലോഷ്യസിന്റെ വിദേശ യാത്രകൾ; അന്വേഷണത്തിന് ഉത്തരവിട്ട് കായികമന്ത്രി


കൊച്ചി: കായികതാരം ബോബി അലോഷ്യസിന്റെ വിവാദ വിദേശ യാത്രകളിൽ അന്വേഷണത്തിന് ഉത്തരവിട്ട് കായികമന്ത്രി ഇപി ജയരാജൻ. കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിഷയം അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. അന്വേഷണം നീട്ടിക്കൊണ്ടു പോയി കാലതാമസം ഉണ്ടാക്കരുതെന്നും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

കായികതാരം ബോബി അലോഷ്യസ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ദുരുപയോഗം ചെയ്തെന്ന ആരോപണത്തിലാണ് സർക്കാർ നടപടി. ബിഎസ്‌സി സ്‌പോർട്‌സ് സയൻസ് പഠിക്കാനായാണ് കേന്ദ്രവും സംസ്ഥാനവും ഫണ്ട് നൽകി ബോബി അലോഷ്യസിനെ ലണ്ടനിലേക്ക് അയക്കുന്നത്. അവിടെ എത്തിയ ബോബി അലോഷ്യസ് പഠനം നടത്താതെ ലണ്ടനിൽ ഒരു സ്വകാര്യ സ്ഥാപനം ആരംഭിക്കുകയായിരുന്നു. മുന്പ് പലതവണ ഈ ആരോപണം ഉയർന്നപ്പോഴും ഇതിനെ നിരാകരിച്ച് ഇവർ രംഗത്തെത്തിയിരുന്നു.

എന്നാൽ, അവർ ലണ്ടനിൽ ആരംഭിച്ച കന്പനിയുടെ രജിസ്‌ട്രേഷൻ രേഖകൾ അടക്കമുള്ളവ ഇപ്പോൾ ലഭിച്ചു. യുകെ സ്റ്റഡി അഡ്‌വൈസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇംഗ്ലണ്ടിലെ ഷേർസ്ഷ്വറിയിൽ ഇവർ ആരംഭിച്ചത്. രേഖകൾ പ്രകാരം ബോബി അലോഷ്യസ് തന്നെയാണ് കന്പനിയുടെ സെക്രട്ടറി. ഇതുവഴി സംസ്ഥാന, കേന്ദ്ര സർക്കാരുടെ കബളിപ്പിക്കുകയും ഒരു ഉദ്യോഗസ്ഥ എന്ന നിലയിൽ ഇവർ സർവീസ് ചട്ടങ്ങൾ ലംഘിക്കുകയും ചെയ്തു.

2003ൽ 15 ലക്ഷം രൂപയാണ് കേരള സർക്കാർ ഇവർക്ക് നൽകിയത്. കേന്ദ്ര സർക്കാർ 34 ലക്ഷം രൂപയോളം ഇവർക്ക് നൽകി. ബിഎസ്‌സി സ്‌പോർട്‌സ് സയൻസ് പൂർത്തിയാക്കി തിരികെ വന്ന് കുട്ടികൾക്ക് പരിശീലനം നൽകണമെന്നായിരുന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിർദേശം. ഇത് മറികടന്നാണ് ഇവർ കന്പനി രൂപീകരിച്ചത്. ഭർത്താവിനെ പരിശീലകൻ എന്ന് പരിചയപ്പെടുത്തിയാണ് ഇവർ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയത്. പിടിക്കപ്പെടുമെന്ന് ഉറപ്പാകുന്ന ഘട്ടത്തിൽ 10 വർഷത്തിനു ശേഷം ഇവർ തിരികെ എത്തുകയും ഒരു മാപ്പപേക്ഷ പോലുമില്ലാതെ സർവീസിൽ പ്രവേശിക്കുകയും ചെയ്തു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed