പൊന്നാനിയിൽ വീടുകൾ കയറി ഇറങ്ങിയുള്ള ആന്റിജൻ പരിശോധന ആരംഭിച്ചു
മലപ്പുറം: പൊന്നാനിയിൽ അതീവ ജാഗ്രത തുടരുന്നു. പൊന്നാനി നഗരപരിധിയിൽ വീടുകൾ കയറി ഇറങ്ങി ആന്റിജൻ പരിശോധന ആരംഭിച്ചു. പൊന്നാനി താലൂക്ക് അതിതീവ്ര മേഖലയായി പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയിൽ നിരോധനാജ്ഞ നിലവിൽ വന്നതോടെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് സമൂഹവ്യാപനത്തെ തുടർന്ന് കണ്ടെയ്ൻമന്റ് സോണായി പ്രഖ്യാപിച്ച പാലേമാട്, പള്ളിപ്പടി, പായിംപാടം, ഒന്നാംപടി വാർഡുകളിൽ ആരോഗ്യ വകുപ്പിന്റെ സമഗ്ര സർവേ ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായാണ് പരിശോധന നടക്കുക. സമൂഹ വ്യാപനം ഉണ്ടോയെന്ന് കണ്ടെത്തുന്നതിനായി ഓരോ വീടുകളിലും നേരിട്ട് ചെന്നാണ് സർവേ നടത്തുന്നത്.
അതേസമയം പൊന്നാനി താലൂക്കിൽ നന്നംമുക്ക്, തവനൂർ പഞ്ചായത്തുകളെ കണ്ടെയ്ൻമെന്റ് മേഖലയിൽ നിന്ന് ഒഴിവാക്കി. ആന്റിജൻ പരിശോധനയിൽ നന്നംമുക്കിൽ 630 പേരിൽ ഒരാൾക്കും രോഗം കണ്ടെത്തിയിരുന്നില്ല. കൂടാതെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കൊവിഡ് ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും വിവരം.
ജില്ലയിൽ കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ പൊതുസ്ഥലങ്ങളിലും സർക്കാർ ഓഫീസുകളിലും അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

