സ്വർണ്ണക്കടത്ത് കേസ്: യുഎഇ കോൺസുലേറ്റിലെ അറ്റാഷെ ഇന്ത്യ വിട്ടു
ന്യൂഡൽഹി: തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയ ഇന്ത്യ വിട്ടു. അദ്ദേഹം യുഎഇയിലേക്ക് മടങ്ങിപ്പോയതായാണ് റിപ്പോർട്ട്. ഞായറാഴ്ച തിരുവനന്തപുരത്തു നിന്നും ഡൽഹിക്കു പോയി. ഡൽഹിയിൽ നിന്നും രണ്ടു ദിവസം മുന്പാണ് യുഎഇയിലേക്ക് മടങ്ങിയത്. സ്വർണം കണ്ടെത്തിയ പാഴ്‌സൽ വന്നത് അറ്റാഷെയുടെ പേരിലായിരുന്നു. അറ്റാഷെയും പ്രതികളും നിരന്തരം ഫോണിൽ സംസരിച്ചിരുന്നു. കേസിലെ മുഖ്യപ്രതി സ്വപ്നയുമായി അറ്റാഷെ ജൂലൈ ഒന്നു മുതൽ നാലു വരെ സംസാരിച്ചത് 35 തവണയാണ്. ജൂണിൽ സ്വപ്‌നയും അറ്റാഷെയും സംസാരിച്ചത് 117 പ്രാവശ്യം. അറ്റാഷെയും സരിത്തും ജൂലൈ മൂന്നിനും അഞ്ചിനും ഫോണിൽ സംസാരിച്ചു. സ്വർണക്കടത്ത് കേസിൽ കസ്റ്റഡിയിലുള്ള പ്രതികൾ അറ്റഷെയ്‌ക്കെതിരെ മൊഴി നൽകിയിരുന്നു. അറ്റാഷയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ആലോചിച്ചിരുന്നു. ഇതിനായി കേന്ദ്ര സർക്കാരിന്‍റെ അനുമതി തേടാനിരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് അറ്റാഷെ രാജ്യം വിട്ടത്.

