കോഴ ആരോപണം: കെ.എം ഷാജിയ്‌ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു

കണ്ണൂർ: ഹയർസെക്കൻഡറി കോഴ്സ് അനുവദിക്കാനായി കെ.എം ഷാജി കോഴവാങ്ങിയെന്ന ആരോപണത്തിൽ കേസെടുത്ത വിജിലൻസ് എഫ്.ഐ.ആർ സമർപ്പിച്ചു. ശനിയാഴ്ച 11.30ന് തലശ്ശേരി വിജിലൻസ് കോടതിയിലാണ് എഫ്.ഐ.ആർ സമർപ്പിച്ചത്. കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി മധുസൂദനനാണ് അന്വേഷണച്ചുമതല. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതിയില് പ്രാഥമിക പരിശോധന നടത്തിയത്.
ഡയറക്ടർ ബോർഡ് യോഗത്തിലുണ്ടായ അഭിപ്രായം, അതോടൊപ്പം കൊടുമണ് പത്മനാഭന്റെ മൊഴി മുൻ മുസ്ലീം ലീഗ് പ്രവർത്തകനായിരുന്ന നൗഷാദ് പൂതപ്പാറയുടെ പരാതി എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിലവിൽ ഷാജി മാത്രമാണ് കേസിലെ പ്രതി. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇന്നലെ വൈകിട്ടോടെയാണ് ഇത് സംബന്ധിച്ച ഉത്തരവ് കണ്ണൂർ വിജിലൻസ് ഓഫീസിലേക്ക് എത്തിയത്. ഇതേ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ കണ്ണൂർ വിജിലൻസ് ഓഫീസ് ഇന്നലെ തന്നെ പൂർത്തിയാക്കി.