ഇന്ത്യയിലെ താടിക്കാരിൽ ഒന്നാമനായി മലയാളി
ന്യൂഡൽഹി: ഇന്ത്യയിലെ താടിക്കാരിൽ ഒന്നാമനായി മലയാളി. നാഷണൽ ബിയേഡ് ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട കൊടുമൺ സ്വദേശി പ്രവീൺ പരമേശ്വറിനാണ് ഒന്നാം സ്ഥാനം. ഏഴു വർഷത്തെ പ്രയത്നത്തിൽ 38 ഇഞ്ചു താടിയുമായി പ്രവീൺ രംഗപ്രവേശം ചെയ്തതോടെ, രാജസ്ഥാന്റെയും പഞ്ചാബിന്റെയും ആധിപത്യം തകർന്നു.
മൂന്നുവർഷമായി മുടങ്ങാതെ നടക്കുന്ന പ്രകടനം ഇത്തവണ ഡൽഹിക്കടുത്ത് ഗുഡ്ഗാവിലായിരുന്നു. കേരളീയവസ്ത്രമണിഞ്ഞു കച്ചമുറുക്കി അങ്കച്ചേവരുടെ വേഷത്തിലായിരുന്നു റാമ്പിൽ പ്രവീണിന്റെ പ്രകടനം. ടെക്നോപാർക്കിൽ ഐ.ടി. എഞ്ചിനിയറായിരുന്നു. സിനിമാമോഹത്തെ തുടർന്ന് 2012−ൽ രാജിവെച്ച് കൊച്ചിയിലേക്കു ചേക്കേറി. ആദ്യസിനിമയായ ‘ടമാർ പഠാറി’ലെ താടിപ്പാട്ട് പ്രവീണിനെ ശ്രദ്ധേയനാക്കി. ഷെർലക് ഹോംസ്, ഇടി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടി നായകനായ ഗാനഗന്ധർവനിലും അഭിനയിച്ചു. ഇതിനിടെ, ചില സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചു.

